സഹോദരാ.. നീ നമസ്കരിച്ചുവോ..!?


ആമുഖങ്ങൾ ഒന്നുമില്ലാതെ നേര്‍ക്ക്‌ നേരെയുള്ള ചോദ്യമാണ്..പ്രിയ സഹോദരാ നീ നമസ്കരിച്ചുവോ..?*

നിന്നെ സൃഷ്ടിച്ച, എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങള്‍ നിനക്ക് നല്‍കിയ, നിനക്ക് ഉപജീവനം നല്‍കുന്ന, ലോകങ്ങളുടെ മുഴുവന്‍ രക്ഷിതാവായ, നിന്‍റെ റബ്ബ് നിന്നോട് കല്പ്പിച്ചില്ലേ നമസ്കരിക്കുവാന്‍...!

*നിന്‍റെ റബ്ബ് നിന്നോട് പറഞ്ഞത് നീ കണ്ടുവോ..?*

إِنَّنِي أَنَا اللَّـهُ لَا إِلَـٰهَ إِلَّا أَنَا فَاعْبُدْنِي وَأَقِمِ الصَّلَاةَ لِذِكْرِي
"തീര്‍ച്ചയായും ഞാന്‍ തന്നെ അല്ലാഹു. ഞാനല്ലാതെ ആരാധ്യനില്ല. അതിനാല്‍ എന്നെ നീ ആരാധിക്കൂ. എന്നെ ഓര്‍ക്കാനായി നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക"[20:14]

مُنِيبِينَ إِلَيْهِ وَاتَّقُوهُ وَأَقِيمُوا الصَّلَاةَ وَلَا تَكُونُوا مِنَ الْمُشْرِكِينَ 
"നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടങ്ങുന്നവരായി നിലകൊള്ളുക. അവനോട് ഭക്തിപുലര്‍ത്തുക. നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. നിങ്ങള്‍ ശിര്‍ക്ക് ചെയ്യുന്നവരില്‍ പെട്ടുപോകരുത് ."[30:31]

وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَأَطِيعُوا الرَّسُولَ لَعَلَّكُمْ تُرْحَمُونَ 
("നിങ്ങള്‍ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സകാത്ത് നല്‍കുക. ദൈവദൂതനെ അനുസരിക്കുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം.")[24:56]

*സഹോദരാ.. നിന്‍റെ മരണശേഷം നീ പരലോകത്ത് വിചാരണ ചെയ്യപ്പെടുമ്പോള്‍ ആദ്യമായി ചോദ്യം  ചോദ്യപ്പെടുന്ന വിഷയത്തെ കുറിച്ച് നിന്‍റെ പ്രവാചകന്‍ പറഞ്ഞത് നീ കണ്ടുവോ...?*

റസൂല്ﷺ‍ പറഞ്ഞു: "അന്ത്യനാളില്‍ മനഷ്യരുടെ കര്‍മങ്ങളില്‍ ആദ്യമായി വിചാണ ചെയ്യുക നമസ്‌കാരത്തെ കുറിച്ചായിരിക്കും. അത് നന്നാകുകയാണെങ്കില്‍ അവന്‍ വിജയിക്കുയും രക്ഷപ്പെടുകയും ചെയ്തു. അത്  മോശമായാല്‍ അവന്‍ നഷ്ടക്കാരനും, നിര്‍ഭാഗ്യവാനുമായി." (صحيح سنن الترمذي)

*ഞാന്‍ നമസ്കരിക്കാറുണ്ട് എന്നാണു നിന്‍റെ ഉത്തരമെങ്കില്‍ അതില്‍ അള്ളാഹുവിനെ സ്തുതിച്ചു കൊണ്ട് വിനയത്തോടെ വീണ്ടും ചോദിക്കട്ടെ...നീ നമസ്കരിക്കുന്നത് കൃത്യമായാണോ..???*

നമസ്കാരം കൃത്യ സമയങ്ങളിൽ തന്നെ നിർവഹിക്കുവാൻ നീ ശ്രദ്ധി ക്കാറുണ്ടോ..?

അള്ളാഹു പറഞ്ഞു.: 
 إِنَّ ٱلصَّلَوٰةَ كَانَتۡ عَلَى ٱلۡمُؤۡمِنِينَ كِتَٰبٗا مَّوۡقُوتٗا

(തീര്‍ച്ചയായും നമസ്കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധബാധ്യതയാകുന്നു) (4:103)

സഹോദരാ..നമ്മുടെ പ്രവാചകന്‍ പറഞ്ഞില്ലേ.. "ഞാന്‍ എങ്ങനെ നമസ്കരിക്കുന്നതായി നിങ്ങള്‍ കണ്ടുവോ അത് പോലെ നിങ്ങള്‍ നമസ്കരിക്കുവിന്‍". അതിനാല്‍ നമ്മുടെ നമസ്കാരം പ്രവാചകന്‍ നിര്‍വഹിച്ചത് പോലെ നിര്‍വഹിക്കുവാന്‍ നാം ശ്രമിക്കുന്നുണ്ടോ..ആ വിഷയം ഗൌരവത്തില്‍ നീ പഠിക്കുന്നുവോ...? 


*സഹോദരാ, ബാങ്ക് കേള്‍ക്കുന്ന ദൂരത്ത് ഉണ്ടായിട്ടും പള്ളിയില്‍ പോകാതെ വീട്ടില്‍ വെച്ചാണോ നീ നമസ്കരിക്കുന്നത്..? എങ്കില്‍ നമ്മുടെ പ്രവാചകന്‍ പറഞ്ഞത് നീ കണ്ടുവോ..?*

റസൂല്  പറഞ്ഞു: "ആരെങ്കിലും ബാങ്ക് കേള്‍ക്കുകയും (പള്ളിയില്‍ പോകാതെ) അതിനുത്തരം നല്‍കാതിരിക്കുകയും ചെയ്താല്‍ അവനു നമസ്കാരമില്ല..!(അങ്ങനെ പോകാതിരിക്കാന്‍) കാരണം ഉണ്ടെങ്കില്‍ അല്ലാതെ. (صحيح ابن ماجه).

*നമസ്കാരത്തിനായി പള്ളിയിലേക്ക് പോകാതിരിക്കുന്നത് കപട വിശ്വാസിയുടെ സ്വഭാവമാണെന്ന് നീ അറിഞ്ഞുവോ..?*

അബ്ദുല്ലാഹ്‌(رضي الله عنه) പറഞ്ഞു: "രോഗികളോ, കാപട്യം അറിയപ്പെട്ട കപട വിശ്വാസികളോ അല്ലാതെ നമസ്കാരത്തെ ആരും വൈകിപ്പിക്കുന്നത് ഞങ്ങൾ കാണാറില്ലായിരുന്നു, രോഗിയാണെങ്കിൽ രണ്ടാളുകൾക്കിടയിൽ നടന്നുകൊ‍ണ്ടെങ്കിലും നമസ്കാരത്തിലേക്ക്‌ വരാറുന്മായിരുന്നു. അദ്ദേഹം തുടരുന്നു: തീർച്ചയായും റസൂല്ﷺ‍  ഞങ്ങൾക്ക്‌ സന്മാർഗ്ഗ ചര്യ പഠിപ്പിച്ച്‌ തന്നിരിക്കുന്നു, ആ സന്മാർഗ്ഗ ചര്യയിൽ പെട്ടതാണ്‌ ബാങ്ക്‌ കൊടുക്കുന്ന പള്ളിയിൽ വെച്ച്‌ നമസ്കരിക്കുകയെന്നത്‌. (صحيح مسلم).

*സഹോദരാ, നീ നമസ്കാരത്തില്‍ നില്‍ക്കുമ്പോള്‍ അലസമായാണോ നില്‍ക്കുന്നത്.. ആളുകള്‍ കാണട്ടെ എന്ന ലക്ഷ്യതോടെയാണോ നില്‍ക്കുന്നത്... നിന്‍റെ റബ്ബിന്‍റെ താക്കീത് നീ കാണൂ..*

إِنَّ الْمُنَافِقِينَ يُخَادِعُونَ اللَّـهَ وَهُوَ خَادِعُهُمْ وَإِذَا قَامُوا إِلَى الصَّلَاةِ قَامُوا كُسَالَىٰ يُرَاءُونَ النَّاسَ وَلَا يَذْكُرُونَ اللَّـهَ إِلَّا قَلِيلًا

(തീര്‍ച്ചയായും കപടവിശ്വാസികള്‍ അല്ലാഹുവെ വഞ്ചിക്കാന്‍ നോക്കുകയാണ്‌. യഥാര്‍ത്ഥത്തില്‍ അല്ലാഹു അവരെയാണ് വഞ്ചിക്കുന്നത്‌. അവര്‍ നമസ്കാരത്തിന് നിന്നാല്‍ ഉദാസീനരായിക്കൊണ്ടും, ആളുകളെ കാണിക്കാന്‍ വേണ്ടിയുമാണ് നില്‍ക്കുന്നത്‌. കുറച്ച് മാത്രമേ അവര്‍ അല്ലാഹുവെ ഓര്‍മിക്കുകയുള്ളൂ.)[4:142]

*സഹോദരാ, നീ നിന്റെ നമസ്കാരത്തിലെ ഓരോ റുക്‌നുകളും പൂർണമായി നിർവഹിക്കുന്നുണ്ടോ..?*  

റസൂല്ﷺ‍ പറഞ്ഞു: "റുകൂഇലും സുജൂദിലും മുതുക് നേരെയാക്കുന്നതു വരെ നമസ്കാരം ശരിയാകുകയില്ല."(صحيح سنن ابن ماجه).

റസൂല്ﷺ‍ പറഞ്ഞു: "ജനങ്ങളിൽ ഏറ്റവും മോശമായ മോഷ്ടാവ് തന്റെ നമസ്കാരത്തിൽ മോഷണം നടത്തുന്നവൻ നാണ്. അവ൪(സ്വഹാബികള്‍) ചോദിച്ചു :  നമസ്കാരത്തില്‍ എങ്ങനെയാണ് കളവ് ചെയ്യുന്നത്?നബിﷺ‍  പറഞ്ഞു: റുകൂഉം സുജൂദും പൂ൪ണ്ണമായി നി൪വ്വഹിക്കാതിരിക്കല്‍. (رواه أحمد صححه الألباني). 

*സഹോദരാ നീ നിന്‍റെ കുടുംബത്തിന്‍റെ നമസ്കാര വിഷയം ശ്രദ്ധിക്കുന്നുണ്ടോ...?അല്ലാഹുവിന്‍റെ കല്‍പ്പന നീ കണ്ടില്ലയോ..?*

അള്ളാഹു പറഞ്ഞു: 

وَأْمُرْ أَهْلَكَ بِالصَّلَاةِ وَاصْطَبِرْ عَلَيْهَا ۖ لَا نَسْأَلُكَ رِزْقًا ۖ نَّحْنُ نَرْزُقُكَ ۗ وَالْعَاقِبَةُ لِلتَّقْوَىٰ

(നിന്‍റെ കുടുംബത്തോട് നീ നമസ്കരിക്കാന്‍ കല്‍പിക്കുകയും, അതില്‍(നമസ്കാരത്തില്‍) നീ ക്ഷമാപൂര്‍വ്വം ഉറച്ചുനില്‍ക്കുകയും ചെയ്യുക. നിന്നോട് നാം ഉപജീവനം ചോദിക്കുന്നില്ല. നാം നിനക്ക് ഉപജീവനം നല്‍കുകയാണ് ചെയ്യുന്നത്‌. സൂക്ഷ്മതക്കാകുന്നു ശുഭപര്യവസാനം.)[20:132].

*നിന്‍റെ മക്കളുടെ നമസ്കാര വിഷയത്തില്‍ നീ അല്ലാഹുവിന്‍റെ റസൂല്ﷺ‍വിന്‍റെ കല്‍പ്പന അനുസരിക്കുന്നുണ്ടോ..?*

റസൂല്ﷺ‍ പറഞ്ഞു:"ഏഴു വയസ്സായാല്‍ നിങ്ങളുടെ കുട്ടികളെ നമസ്കാരം കൊണ്ട് കല്‍പ്പിക്കുക, പത്ത് വയസ്സായാല്‍ അതിന്മേല്‍ അവരെ അടിക്കുക.." أبو داود وأحمد صححه الألباني.

സഹോദരാ, നമസ്കാരവുമായി ബന്ധപ്പെട്ടു നിന്നില്‍ അപാകതകള്‍ ഉള്ളതായി നിനക്ക് തോന്നുന്നുവെങ്കില്‍ നീ അത് തിരുത്തൂ.. അല്ലാഹുവിനോട് പാപ മോചനം തേടൂ.. നമസ്കാര വിഷയത്തെ അതീവ താല്പ്പര്യതോടെയും ഗൌരവത്തോടെയും കാണൂ.

*ജീവിതത്തില്‍ തിരുത്തലുകള്‍ നടത്തുവാന്‍ നീ ആരെയാണ് കാത്തിരിക്കുന്നത്..?നിന്‍റെ ആയുസ്സിന്‍റെ പുസ്തകത്തില്‍ ഇനിയെത്ര നിമിഷങ്ങള്‍ കൂടിയുണ്ട് എന്ന് പോലും അറിയാത്ത നീ തിരുത്തലുകള്‍ മാറ്റി വെക്കുന്നത് എങ്ങനെ.. മരണശേഷമുള്ള ജീവിതത്തില്‍ വിലപിച്ചാല്‍ എന്തുണ്ട് സഹോദരാ കാര്യം..?*

*അല്ലാഹുവിന്‍റെ ഈ വചനം നീ കണ്ടില്ലയോ..?*

وَهُمْ يَصْطَرِخُونَ فِيهَا رَبَّنَا أَخْرِجْنَا نَعْمَلْ صَالِحًا غَيْرَ الَّذِي كُنَّا نَعْمَلُ ۚ أَوَلَمْ نُعَمِّرْكُم مَّا يَتَذَكَّرُ فِيهِ مَن تَذَكَّرَ وَجَاءَكُمُ النَّذِيرُ ۖ فَذُوقُوا فَمَا لِلظَّالِمِينَ مِن نَّصِيرٍ 
(അവര്‍ അവിടെ വെച്ച് മുറവിളികൂട്ടും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ പുറത്തയക്കണമേ. (മുമ്പ്‌) ചെയ്തിരുന്നതില്‍ നിന്ന് വ്യത്യസ്തമായി ഞങ്ങള്‍ സല്‍കര്‍മ്മം ചെയ്തുകൊള്ളാം. (അപ്പോള്‍ നാം പറയും:) ആലോചിക്കുന്നവന് ആലോചിക്കാന്‍ മാത്രം നിങ്ങള്‍ക്ക് നാം ആയുസ്സ് തന്നില്ലേ? താക്കീതുകാരന്‍ നിങ്ങളുടെ അടുത്ത് വരികയും ചെയ്തു. അതിനാല്‍ നിങ്ങള്‍ അനുഭവിച്ചു കൊള്ളുക. അക്രമികള്‍ക്ക് യാതൊരു സഹായിയുമില്ല.)[35:37]

*അതിനാല്‍ സഹോദരാ,  നീ ആലോചിക്കൂ.., നിന്‍റെ നാളേക്ക് വേണ്ടി നീ എന്താണ് ഒരുക്കി വെച്ചത് എന്ന്.. നിന്‍റെ റബ്ബിന്‍റെ താക്കീത് നീ കാണൂ..!*

"يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ ۖ وَاتَّقُوا اللَّـهَ ۚ إِنَّ اللَّـهَ خَبِيرٌ بِمَا تَعْمَلُونَ ﴿١٨﴾ وَلَا تَكُونُوا كَالَّذِينَ نَسُوا اللَّـهَ فَأَنسَاهُمْ أَنفُسَهُمْ ۚ أُولَـٰئِكَ هُمُ الْفَاسِقُون

"സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കൂ... നാളേക്കുവേണ്ടി താന്‍ തയ്യാറാക്കിയത് എന്തെന്ന് ഓരോ മനുഷ്യനും ആലോചിക്കട്ടെ. അല്ലാഹുവിനെ സൂക്ഷിക്കൂ. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു. അല്ലാഹുവെ മറന്നതിനാല്‍, തങ്ങളെത്തന്നെ മറക്കുന്നവരാക്കി അല്ലാഹു മാറ്റിയ ജനത്തെപ്പോലെ ആകരുത് നിങ്ങള്‍. അവര്‍ തന്നെയാണ് ദുര്‍മാര്‍ഗികള്‍."[59:17-18].

*സഹോദരാ നമസ്കാരം വെളിച്ചമാണ്..നിന്‍റെ ദുന്യവില്‍ അത് നിനക്ക് വെളിച്ചമാണ്, നിന്‍റെ ഖബറിലും  അത് നിനക്ക് വെളിച്ചമാണ്, നിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ നാളിലും അത് വെളിച്ചമാണ്, നിന്‍റെ വിചാരണ വേളയിലും അത് വെളിച്ചമാണ്.. അത് മുഖേനെ നിനക്ക് നന്മകള്‍ രേഖപ്പെടുത്തും, അത് മുഖേനെ നിന്‍റെ പാപങ്ങള്‍ പൊറുക്കും, അത് മുഖേനെ നിന്‍റെ പദവികള്‍ ഉയര്‍ത്തും.. അതിനാല്‍ അതിനെ കാത്തു സൂക്ഷിക്കൂ.*

*وَالَّذِينَ يُمَسِّكُونَ بِالْكِتَابِ وَأَقَامُوا الصَّلَاةَ إِنَّا لَا نُضِيعُ أَجْرَ الْمُصْلِحِينَ*

*(വേദഗ്രന്ഥത്തെ മുറുകെപിടിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുന്നവരാരോ ആ സല്‍കര്‍മ്മകാരികള്‍ക്കുള്ള പ്രതിഫലം നാം നഷ്ടപ്പെടുത്തിക്കളയുകയില്ല; തീര്‍ച്ച.)[7:170].*

അള്ളാഹു അനുഗ്രഹിക്കട്ടെ.

✍🏻ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം

നബിദിനാഘോഷം : ഹൃദയപൂര്‍വ്വം രണ്ടു ചോദ്യങ്ങള്‍

നബിദിനാഘോഷം ദീനിന്റെ ഭാഗമായി കാണുന്ന പ്രിയ സഹോദരങ്ങളോട് രണ്ടു ചോദ്യങ്ങള്‍ ഹൃദയപൂര്‍വം ചോദിക്കട്ടെ..

1. നബിﷺ യുടെ ജന്മ ദിനത്തില്‍ വര്‍ഷം തോറും പ്രത്യേകം ആഘോഷങ്ങള്‍ നടത്തലും ആണ്ടു നടത്തുന്നതും അല്ലാഹുവിന്‍റെ അടുക്കല്‍ പുണ്യം ലഭിക്കുന്ന നല്ല പ്രവര്‍ത്തനമാണ് എന്ന് അല്ലാഹുവിന്‍റെ റസൂല്ﷺ‍ക്ക് അറിയുമോ...? 

2. നബിﷺ യുടെ ജന്മദിനത്തില്‍ വര്‍ഷം തോറും പ്രത്യേകം ആഘോഷങ്ങള്‍ നടത്തലും ആണ്ടു നടത്തുന്നതും അല്ലാഹുവിന്‍റെ അടുക്കല്‍ പുണ്യം ലഭിക്കുന്ന നല്ല പ്രവര്‍ത്തനമാണ് എന്ന് റസൂല്ﷺ‍  വിന്‍റെ സ്വഹാബിമാര്‍ക്ക് അറിയുമോ...?

രണ്ടു ചോദ്യത്തിന്റെയും ഉത്തരം 'ഇല്ല' എന്നുള്ളതാണ്. കാരണം അത്തരമൊരു അറിവ് അല്ലാഹുവിന്‍റെ റസൂല്ﷺ‍ വിനോ  അവിടത്തെ സ്വഹാബത്തിനോ അറിയുമെങ്കില്‍ തീര്‍ച്ചയായും അവരത് നമ്മെ പഠിപ്പിക്കുമായിരുന്നു. ഉമ്മത്തിനെ സ്വര്‍ഗത്തിലേക്ക് അടുപ്പിക്കുന്ന കാര്യങ്ങളായി അല്ലാഹു വഹിയ് നല്‍കിയ മുഴുവന്‍ അറിവും അല്ലാഹുവിന്‍റെ റസൂല്ﷺ‍ തന്‍റെ ഉമ്മത്തിനെ അറിയിച്ചിട്ടുണ്ട്.. സ്വഹാബത് അത് തങ്ങള്‍ക് ശേഷമുള്ളവരിലേക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ഈ ഹദീസ് ഒന്നു മനസ്സിരുത്തി വായിക്കൂ..

عَنْ أَبِي ذَرٍّ، قَالَ: تَرَكْنَا رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَمَا طَائِرٌ يُقَلِّبُ جَنَاحَيْهِ فِي الْهَوَاءِ، إِلَّا وَهُوَ يُذَكِّرُنَا مِنْهُ عِلْمًا، قَالَ: فَقَالَ: صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَا بَقِيَ شَيْءٌ يُقَرِّبُ مِنَ الْجَنَّةِ، ويُبَاعِدُ مِنَ النَّارِ، إِلَّا وَقَدْ بُيِّنَ لَكُمْ»

അബൂദര്ര്‍رضي الله عنه  പറഞ്ഞു : "റസൂല്ﷺ‍ ഞങ്ങളെ വിട്ടേച്ചു പോയി, ഒരു പക്ഷിയും അതിന്‍റെ ചിറകുകള്‍ വായുവില്‍ ചലിപ്പിച്ചിട്ടില്ല - അതില്‍ നിന്നുള്ള അറിവ് അദ്ദേഹം ഞങ്ങളെ ഉണര്‍ത്താതെ.!  റസൂല്‍ﷺ പറഞ്ഞിരിക്കുന്നു : "സ്വര്‍ഗത്തിലേക്ക് അടുപ്പിക്കുന്ന നരകത്തില്‍ നിന്ന് അകറ്റുന്ന ഒരു കാര്യവും നിങ്ങള്‍ക്ക് അറിയിക്കപ്പെടാതിരുന്നിട്ടില്ല"". (الطبراني في "الكبير" (1647) وصححه الألباني)

എന്നാല്‍  തന്‍റെ ജന്മദിനാഘോഷം  പുണ്യമാണ് എന്ന്  അല്ലാഹുവിന്‍റെ റസൂല്ﷺ‍ ഈ ഉമ്മത്തിനു  പറഞ്ഞു തന്നിട്ടില്ല. അവിടത്തെ സ്വഹാബികള്‍ അങ്ങനെയൊന്നു പില്‍ക്കാലക്കാര്‍ക്ക് അറിയിച്ചു കൊടുത്തിട്ടുമില്ല.

റസൂല്ﷺ‍ പഠിപ്പിക്കാത്ത, പ്രവര്‍ത്തിക്കാത്ത ഒരു കാര്യം ദീനിലുള്ള ഒരു അമല്‍ എന്ന നിലയില്‍ നമുക്ക് പ്രവര്‍ത്തിക്കാന്‍ പാടില്ല എന്ന് റസൂല്‍ﷺ നമ്മെ അറിയിച്ച കാര്യമാണ്.
 
 عن عَائِشَةُ، أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ
ആയിഷ നിവേദനം : റസൂല്ﷺ‍ പറഞ്ഞു: "നമ്മുടെ കല്പ്പനയില്ലാത്ത ഒരു കാര്യം ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അത് തള്ളപ്പെടെണ്ടതാണ്." (മുതഫഖുന്‍ അലൈഹി).

സ്വഹാബികള്‍ പഠിപ്പിക്കാത്ത, പ്രവര്‍ത്തിക്കാത്ത ഒന്ന് ദീനിലുള്ള അമല് എന്ന നിലയില്‍ നാമെങ്ങനെ പ്രവര്‍ത്തിക്കും..?  കാരണം നാം പിന്തുടരേണ്ട മാര്‍ഗം അവരുടെ പാതയല്ലേ...?

അവരുടെ മാര്‍ഗം പിന്തുടരുന്നവര്‍ക്കാകുന്നു സ്വര്‍ഗ്ഗം ലഭിക്കുക എന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു:

وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِينَ وَالْأَنصَارِ وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ رَّضِيَ اللَّـهُ عَنْهُمْ وَرَضُوا عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۚ ذَٰلِكَ الْفَوْزُ الْعَظِيمُ 
"മുഹാജിറുകളില്‍ നിന്നും അന്‍സാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം." [9:100]

അതിനു വിരുദ്ധമായ മാര്‍ഗത്തെ തുടരുന്നവര്‍ നരകത്തില്‍ പതിക്കുമെന്നും വിശുദ്ധ ഖുര്‍ആന്‍ താക്കീത് ചെയ്യുന്നു.

وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّىٰ وَنُصْلِهِ جَهَنَّمَ ۖ وَسَاءَتْ مَصِيرًا
"തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും റസൂലുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്‌. അതെത്ര മോശമായ പര്യവസാനം!"[4:115]

അതിനാല്‍ പ്രിയ സഹോദരാ, അലാഹുവിന്റെ റസൂല്ﷺ‍വിന്‍റെയും അവിടത്തെ സ്വഹാബത്തിന്റെയും മാര്‍ഗത്തെ പിന്തുടരുക, അവര്‍ക്ക് അറിയാത്ത, അവര്‍ പ്രവര്‍ത്തിക്കാത്ത നബിദിനാഘോഷം പോലുള്ള  പുത്തന്‍ ആചാരങ്ങള്‍ ഉപേക്ഷിക്കുക.

അള്ളാഹു സത്യത്തെ മനസ്സിലാക്കാനും അത് ഉള്‍ക്കൊള്ളുവാനുമുള്ള സൌഭാഗ്യം നമുക്ക് നല്‍കി നമ്മെ അനുഗ്രഹിക്കട്ടെ.. ആമീന്‍.

✍🏻ഫലാഹുദ്ധീന്‍ ബിന്‍ അബ്ദുസ്സലാം.
https://majlisulilm.blogspot.com/

സലഫിയ്യത്ത് തീവ്രവാദ ചിന്തകളിൽ നിന്നും മുക്തമാകുവാനുള്ള ചില കാരണങ്ങൾ, അഥവാ തീവ്രവാദം ഇസ്ലാമിക വിരുദ്ധമാണെന്നതിനുള്ള ഏതാനും തെളിവുകൾ.


1. സലഫിയ്യത്തിന്റെ അടിസ്ഥാനം പരിശുദ്ധ ഖുർആനും തിരുസുന്നത്തും സച്ചരിതരായ മുൻഗാമികളുടെ മാർഗത്തിൽ സ്വീകരിക്കലും പുത്തൻ ചിന്താഗതികളിൽ നിന്നും വിട്ടുനിൽക്കലുമാകുന്നു.

തീവ്രവാദ ചിന്താധാരകളുടെ അടിസ്ഥാനം ആധുനിക വിപ്ലവ ചിന്തകളും അതിൻറെ ഉൽപ്പന്നങ്ങളായ സ്ഫോടനങ്ങളും ചാവേർ ആക്രമണങ്ങളുമാണ്.

2. വാക്കുകൾക്കും പ്രവർത്തികൾക്കും മുമ്പായി അറിവ് നേടണമെന്നാണ് സലഫിയ്യത്ത് പഠിപ്പിക്കുന്നത്‌,  പ്രഥമവും ഏറ്റവും പ്രധാനപ്പെട്ടതും  അറിവ് നേടലാണെന്നും പ്രവർത്തനങ്ങളും പ്രബോധനങ്ങളും അവക്കനുസരിച്ചാണെന്നും ഇവയിലൊക്കെയും ക്ഷമ കൈക്കൊള്ളണമെന്നും അത് പഠിപ്പിക്കുന്നു.

എന്നാല് തീവ്രവാദ ചിന്താധാരകൾ അതിവൈകാരികതയിൽ ഊന്നി ആളുകളെ ഉത്തേജിപ്പിക്കുകയും ക്ഷമയോടെ അറിവ് നേടുന്നതിനു പകരം ധൃതിപ്പെടുവാനും അങ്ങനെ വലിയ തിന്മയിലേക്ക്‌ സാധാരണക്കാരെ തള്ളിവിടുകയും ചെയ്യുന്നു.

3. മുസ്ലിം എന്നോ അമുസ്ലിം എന്നോ ഭേദമില്ലാതെ ആരോടും അക്രമം ചെയ്യരുതെന്നും അനീതി  കാണിക്കരുത് എന്നുമാണ് ഇസ്ലാം പഠിപ്പിക്കുന്നത്.

ഖുദ്സിയ്യായ ഹദീസില്‍ അള്ളാഹു പറഞ്ഞു :
"എന്റെ അടിമകളേ , ഞാന്‍ എന്നില്‍ അക്രമം നിഷിദ്ധമാക്കിയിരിക്കുന്നു, നിങ്ങള്‍ക്കിടയിലും അത് നിഷിദ്ധമാക്കിയിരിക്കുന്നു, അത് കൊണ്ട് നിങ്ങള്‍ പരസ്പരം അക്രമം ചെയ്യരുത്." (ബു,മു)

എന്നാൽ തീവ്രവാദികൾ അക്രമങ്ങളിൽ ഊന്നിയ പ്രവർത്തനങ്ങളിലാണ് വിശ്വസിക്കുന്നത്. മുസ്ലിമാകട്ടെ അമുസ്ലിമാകട്ടെ തങ്ങളോട് യോജിക്കാത്ത ആളുകളെ കൊന്നൊടുക്കുകയും ക്രൂരമായ രീതിയിൽ അക്രമങ്ങൾ അഴിച്ചുവിടുകയുമാണ് അവരുടെ പ്രവർത്തനശൈലി.

4. മുസ്‌ലിംകളുമായി പരസ്പരം സമാധാനത്തിലും  കരാറിലുമായി ജീവിക്കുന്ന അമുസ്ലിമിനെ കൊല്ലുക എന്നത് സ്വര്‍ഗവാസന പോലും നിഷേധിക്കപ്പെടുന്ന മഹാപാപമായിട്ടാണ് ഇസ്ലാം പഠിപ്പിക്കുന്നത്

 നബിﷺ പറഞ്ഞു: "ആരെങ്കിലും (മുസ്‌ലിമീങ്ങളുമായി )പരസ്പര ധാരണയോടെ ഉടമ്പടിക്കരാറില്‍ ജീവിക്കുന്ന (അമുസ്ലിമായ) ഒരാളെ വധിച്ചാല്‍ അവന് സ്വര്‍ഗത്തിന്‍റെ പരിമളം പോലും ലഭിക്കുകയില്ല. അവനില്‍ നിന്നും നാല്പത് വര്‍ഷത്തെ വഴിദൂരം അകലെയായിരിക്കും അതിന്‍റെ പരിമളം പോലുമുള്ളത്" -
[ബുഖാരി: 3166]. സലഫി പണ്ഡിതന്മാർ ലോകത്തോട് ഉറക്കെ വിളിച്ചു പറയുന്നതും ഇതേ കാര്യമാണ്.

എന്നാല് തീവ്രവാദികൾ എല്ലാ അമുസ്ലിമിനെയും കൊന്നൊടുക്കണമെന്നും നിരപരാധികളുടെ രക്തം ചിന്തുകയും  അവർക്കിടയിൽ ചാവേറുകളായി മാറി സ്വയം പൊട്ടിത്തെറിക്കാനും  ആഹ്വാനം ചെയ്യുന്നു.

5. ഇസ്ലാമിക രാജ്യങ്ങളിലെ പൗരന്മാരോട് ഇസ്ലാം പറയുന്നത് ഭരണാധികാരികളെ അനുസരിക്കണമെന്നും അവരുടെ തിന്മകൾ പ്രചരിപ്പിക്കുവാനോ അവർക്കെതിരെ സംഘടിക്കുവാനോ  പാടില്ലെന്നാണ്. കാരണം നബിﷺ പറഞ്ഞു: "തന്‍റെ ഭരണാധികാരിയില്‍ നിന്നും താന്‍ വെറുക്കുന്ന വല്ലതും കാണാന്‍ ഇടയായാല്‍ അവന്‍ ആ വിഷയത്തില്‍ ക്ഷമിക്കട്ടെ. ആര് സുല്‍ത്താനില്‍ നിന്ന് ഒരു ചാണ്‍ വേറിട്ട്‌ പോകുന്നുവോ അവന്‍ ജാഹിലിയ്യതിന്റെ മരണം കൈവരിച്ചിരിക്കുന്നു".

നബിﷺ അന്‍സാരികളോട് ഇപ്രകാരം പറഞ്ഞു: "നിങ്ങള്‍ എനിക്ക് ശേഷം സ്വാര്‍ത്ഥന്മാരായ ഭരണകര്‍ത്താക്കളെ കണ്ടുമുട്ടും. എന്നാല്‍ (പരലോകത്ത്) എന്നെ കണ്ടുമുട്ടുന്നത് വരെ   നിങ്ങള്‍ ക്ഷമിക്കുക. നിങ്ങള്‍ക്ക് വാഗ്ദത്തം ചെയ്യപ്പെട്ട സമയം ഹൗളിനരികിലാകുന്നു." - സ്വഹീഹുല്‍ ബുഖാരി: 3793, സ്വഹീഹ് മുസ്‌ലിം: 4885].

എന്നാൽ തീവ്രവാദികൾ ഇസ്ലാമിക ഭരണാധികാരികൾക്കെതിരെ വ്യാപകമായി പ്രചാരണങ്ങൾ അഴിച്ചുവിടുകയും അവർക്കെതിരെ തിരിയുവാൻ ആളുകളെ പ്രേരിപ്പിക്കുകയും അതിനു വേണ്ടി സായുധ സംഘങ്ങൾ രൂപീകരിക്കുകയും ചെയ്യുന്നു. അവർ ക്രമസമാധാന നിലയെ അട്ടിമറിക്കുകയും വ്യാപകമായി കുഴപ്പങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇവയൊക്കെയും പിഴച്ച കക്ഷികളായ ഖവാരിജുകളുടെ രീതിശാസ്ത്രമാണ്.

6. ജിഹാദ് എന്നത് ഒരു ഭരണാധികാരിയുടെ കീഴിൽ വ്യവസ്ഥാപിതമായി നടത്തേണ്ട ഒന്നാണെന്നും അതല്ലാത്തത് ഇസ്ലാമിന്റെ സുന്ദരമായ ദർശനത്തിന് വിരുദ്ധവുമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.

  നബിﷺ പറഞ്ഞു:
"തീര്‍ച്ചയായും  ഭരണാധികാരി സംരക്ഷണ കവചമാകുന്നു. അദ്ധേഹത്തിന്റെ പിന്നില്‍ യുദ്ധം ചെയ്യപ്പെടുന്നു, അദ്ധേഹത്തെ കൊണ്ട് സംരക്ഷിക്കപ്പെടുന്നു". (ബുഖാരി,മുസ്ലിം).

എന്നാല് ഭീകരവാദികൾ ജിഹാദിനെ തെറ്റായി അവതരിപ്പിക്കുകയും സംഘങ്ങൾ രൂപീകരിച്ച് ആയുധങ്ങൾ കയ്യിലേന്തി തോന്നിയത് പോലെ അക്രമങ്ങൾ അഴിച്ചു വിടുകയും അതിൽ അഭിമാനം കൊള്ളുകയും ചെയ്യുന്നു.

7. വ്യവസ്ഥാപിത യുദ്ധത്തിനു പോകുമ്പോൾ പോലും സ്ത്രീകളേയോ കുട്ടികളെയോ വൃദ്ധന്മാരെയോ വധിക്കരുത് എന്നും ഒരു തരത്തിലും അതിരു കവിയുവാൻ പാടില്ലെന്നുമാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഇസ്ലാമിക പണ്ഡിതന്മാർക്കിടയിൽ ഏകോപിച്ച അഭിപ്രായമുള്ള വിഷയമാണ് ഇതെന്ന് ഇമാം നവവിയെ പോലുള്ള ഉലമാക്കൾ രേഖപ്പെടുത്തിയത് കാണുവാൻ കഴിയും.

എന്നാൽ ഭീകരവാദികൾ പലപ്പോഴും ലക്ഷ്യംവെക്കുന്നത് സ്ത്രീകളെയും കുട്ടികളെയുമാണ്, ചാവേർ ആക്രമണങ്ങളിൽ നിരപരാധികളായ നിരവധി സ്ത്രീകളും കുട്ടികളും വൃദ്ധരും ഉൾപ്പെടെയുള്ള ആളുകൾ ഇരയാകുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. തീർച്ചയായും മനുഷ്യ-പിശാചുക്കൾക്ക് മാത്രമേ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുവാൻ സാധിക്കുകയുള്ളൂ.

8. മുസ്ലിംകളോടും ഇസ്ലാമിനോടും ശത്രുത പുലര്‍ത്തുന്ന രാജ്യങ്ങളില്‍ പോലും ഒരു മുസ്ലിം ചെന്ന് പെട്ടാല്‍ കുഴപ്പമുണ്ടാക്കരുത് എന്നാണ് സലഫുകള്‍ പഠിപ്പിച്ചത്. ഇമാം ഷാഫിرحمه الله പറയുന്നു:
"മുസ്ലിമീങ്ങളിലെ ഒരു വിഭാഗം ശത്രു രാജ്യത്ത് സംരക്ഷണ ഉടമ്പടിയോടെ  പ്രവേശിച്ചാല്‍ അവിടെ നിന്ന് പിരിയുന്നത് വരെയോ സംരക്ഷണ ഉടമ്പടിയുടെ കാലം വരേയോ അവരിലെ ശത്രുക്കള്‍ മുസ്ലിംകളില്‍ നിന്നും നിര്‍ഭയനായിരിക്കും. അവരോടു (ആ അമുസ്ലിംകളോട് ) അക്രമവോ ചതിയോ ചെയ്യാന്‍
ഇവര്‍ക്ക്(മുസ്ലിംകള്‍ക്ക് )പാടുള്ളതല്ല. ( الأم:4/263).

എന്നാൽ തീവ്രവാദികൾ മുസ്ലീങ്ങളെ സമാധാനത്തിൽ ജീവിക്കാൻ അനുവദിക്കുന്ന രാജ്യങ്ങളിൽപോലും കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നു. അവരുടെ ചിന്തകൾ ഇസ്ലാമിൻറെ ചിന്തയുമായി അത്രയധികം അകലം പാലിക്കുന്നു.

ഇങ്ങനെ ചെറുതും വലുതുമായ നിരവധി കാരണങ്ങളാൽ യഥാർത്ഥ സലഫിയ്യതും അതിൻറെ വക്താക്കളും എല്ലാവിധ തീവ്രവാദ കക്ഷികളിൽ നിന്നും വേറിട്ട് നിൽക്കുകയും അവയോട് വ്യക്തമായ ശത്രുത പ്രഖ്യാപിക്കുകയും ചെയ്യുന്നു. അഥവാ അത് അനിസ്ലാമികമാണെന്ന് തെളിവുകളോടെ സ്ഥാപിക്കുന്നു. തീവ്രവാദികൾക്കെതിരെ ഏറ്റവും കർശനമായ നടപടികൾ കൈകൊള്ളുന്നത്  സൗദി അറേബ്യ അടക്കമുള്ള ഇസ്ലാമിക രാജ്യങ്ങളാണ് എന്നത് നാം വാർത്തകളിലൂടെ അറിയുന്നതാണ്. തീവ്രവാദത്തെ ഏറ്റവും കടുത്ത ഭാഷയിലും കൃത്യമായ തെളിവുകളോടെയും എതിർക്കുന്നത് സലഫി പണ്ഡിതന്മാരാണ് എന്നുള്ളതും ഒരു സത്യമാണ്, എന്നിരുന്നാലും ചോര തന്നെ കൊതുകുകൾക്ക്‌ മുഴുവൻ കൗതുകം... !

✍🏻ഫലാഹുദ്ധീൻ ബിൻ അബ്ദുസ്സലാം.

തറാവീഹ്: വിവാദങ്ങളോട് സ്നേഹപൂർവ്വം.

 بسم الله الرحمن الرحيم
الحمد لله وصلى الله على محمد، اما بعد.

പരിശുദ്ധ റമദാനിൽ ദീനീ വിഷയങ്ങൾ ചർച്ച ചെയ്യുന്നതും പഠിക്കുന്നതും പ്രോൽസാഹനീയം തന്നെയാണ്, എന്നാൽ മുൻഗാമികൾ വിശാലത കാണിച്ച വിഷയത്തിൽ ശിദ്ദത്ത് കാണിക്കുകയും പരസ്പരം ആക്ഷേപിക്കുകയും ചെയ്യുക എന്നത് ഗൗരവ പൂർവ്വം കാണേണ്ട വിഷയമാണ്.അത് പോലെ സലഫുകളുടെ ചര്‍ച്ച ഇതൊന്നുമല്ല, അത് വേറെയാണ് എന്ന രീതിയില്‍ പറഞ്ഞു ആശയക്കുഴപ്പം ഉണ്ടാക്കുന്നതും ശരിയല്ല.   അതിനുത്തമ ഉദാഹരണമാണ് തറാവീഹിന്റെ എണ്ണത്തിന്റെ കാര്യത്തിലുള്ള മെസേജുകളും തർക്കങ്ങളും. ചില കാര്യങ്ങൾ സംക്ഷിപ്തമായി കൊടുക്കുന്നു.

1. തറാവീഹ്   11 റകഅത്  നമസ്കരിക്കുന്നത് എണ്ണത്തെ വെട്ടിച്ചുരുക്കലോ ബിദ്അതോ അല്ല. അത് സുന്നത്തില്‍ പെട്ടതാണ്. 

2. തറാവീഹ് അല്ലെങ്കില്‍ ഖിയാമുല്ലൈല്‍ എന്നത് എണ്ണം നിര്‍ണയിക്കപ്പെട്ട ഒരു നമസ്കാരമല്ല.

3. തറാവീഹ്  11 ൽ കൂടുതൽ വർദ്ധിപ്പിക്കുന്നതോ  21,23,39 എന്നിങ്ങനെയുള്ള എണ്ണമോ അതില്‍ കൂടുതോ കുറവോ നമസ്കരിക്കുന്നതും ബിദ്അതല്ല. ഈ എണ്ണങ്ങള്‍ സ്വഹാബികള്‍ മുതല്‍ നിര്‍വഹിച്ച എണ്ണവുമാണ്.   

വിശദീകരണം :

1. തറാവീഹ്   11 റകഅത്  നമസ്കരിക്കുന്നത് എണ്ണത്തെ വെട്ടിച്ചുരുക്കലോ ബിദ്അതോ അല്ല.

പതിനൊന്നു നമസ്കരിക്കുന്ന ആളുകളെ ആക്ഷേപിക്കുന്ന ആളുകള്‍ ചെയ്യുന്നത് ന്യായീകരിക്കാന്‍ കഴിയുന്ന ഒരു പ്രവര്‍ത്തനമല്ല. ഇരുപതാണ് നല്ലത് എന്ന് പറഞ്ഞ ഫുഖഹാക്കള്‍ പോലും അങ്ങനെ ചെയ്തിട്ടില്ല.  അല്ലാഹുവിന്‍റെ റസൂല്‍ നിര്‍വഹിച്ച ഒരു കാര്യത്തെ ചെയ്യുന്നവരെ ആര്‍ക്കാണ് ആക്ഷേപിക്കാന്‍ കഴിയുക. ഇമാം ബുഖാരി തന്‍റെ സ്വഹീഹില്‍ കിത്താബു തറാവീഹ് എന്ന അദ്ധ്യായത്തിനു കീഴില്‍ കൊടുത്ത ഹദീസ് കാണുക. 

"അബൂസലമതു ബ്നു അബ്ദുറഹിമാന്‍ വിവരിക്കുന്നു: അദ്ദേഹം  ആയിഷ(رضي الله عنها)യോട് റസൂല്‍ﷺ യുടെ റമദാനിലെ നമസ്കാരം എങ്ങനെയായിരുന്നുവെന്ന് ചോദിച്ചു. ആയിഷ(رضي الله عنها) പറഞ്ഞു. റമദാനിലും അല്ലാത്ത കാലത്തും  പതിനൊന്ന് റക്അത്തിനേക്കാള്‍ അധികരിപ്പിച്ചിരുന്നില്ല. നബി() നാല് റക്അത്ത് നമസ്കരിക്കും. അതിന്‍റെ ഭംഗിയും ദൈര്‍ഘ്യവും ചോദിക്കേണ്ടതില്ല. പിന്നെയും നാല് റക്അത്ത് നമസ്കരിക്കും. അതിന്‍റെ ദൈര്‍ഘ്യവും ഭംഗിയും ചോദിക്കരുത്. പിന്നെ മൂന്ന് റക്അത്ത് നമസ്കരിക്കും. അപ്പോള്‍ ഞാന്‍ ചോദിച്ചു. അല്ലാഹുവിന്‍റെ റസൂലെ, വിത്റ് നമസ്കരിക്കുന്നതിന് മുന്‍പ് താങ്കള്‍ ഉറങ്ങുകയാണോ?  റസൂല്‍ﷺ  പറഞ്ഞു: ആയിശാ! എന്‍റെ രണ്ട് കണ്ണുകള്‍ മാത്രമാണ് ഉറങ്ങുന്നത്. ഹൃദയം ഉറങ്ങുന്നില്ല." (ബുഖാരി, മുസ്ലിം)

ഇത് ഒറ്റക്ക് നമസ്കരിക്കുമ്പോള്‍ മാത്രമാണ്, ജമാഅതായി പതിനൊന്നു നമസ്കരിക്കാന്‍ തെളിവില്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവര്‍ക്കുള്ള മറുപടി സ്വഹാബികള്‍ തന്നെ അങ്ങനെ ജമാഅതായി പതിനൊന്നു നമസ്കരിച്ചിട്ടുണ്ട് എന്നാണു. അത് കാണുക.

 مَالِكٌ، عَنْ مُحَمَّدِ بْنِ يُوسُفَ، عَنِ السَّائِبِ بْنِ يَزِيدَ؛ أَنَّهُ قَالَ: أَمَرَ عُمَرُ بْنُ الْخَطَّابِ أُبَيَّ بْنَ كَعْبٍ وَتَمِيماً الدَّيْرِيَّ  أَنْ يَقُومَا لِلنَّاسِ بِإِحْدَى عَشْرَةَ رَكْعَةً

സാഇബ് ബ്നു യസീദ്رضي الله عنه പറഞ്ഞു: ഉമര്‍ തമീമു ദാരിയോടും ഉബയ്യ് ബ്നു കഅബിനോടും ജനങ്ങള്‍ക്ക് ഇമാമായി പതിനൊന്നു നമസ്കരിക്കാന്‍ കല്‍പ്പിച്ചു. (ഇമാം മാലിക്ക് അദ്ധേഹത്തിന്റെ മുവത്തയില്‍  സ്വഹീഹായി  ഉദ്ധരിച്ചത്).     

അതിനാല്‍  പതിനൊന്നു നമസ്കരിക്കല്‍ പുത്തന്‍വാദമോ ബിദ്അതോ അല്ല, അത് സുന്നത്തില്‍ പെട്ടതാണ്.

2) തറാവീഹ് അല്ലെങ്കില്‍ ഖിയാമുല്ലൈല്‍ എന്നത് എണ്ണം നിര്‍ണയിക്കപ്പെട്ട ഒരു നമസ്കാരമല്ല. 11 ൽ കൂടുതൽ വർദ്ധിപ്പിക്കുന്നതു ബിദ്അതോ തിന്മയോ അല്ല. 

രാത്രി നമസ്കാരത്തെ കുറിച്ച് ചോദിച്ച ആളോട് റസൂൽﷺ പറഞ്ഞത് ഇപ്രകാരമാണ്.
 صلاة الليل مثنى مثنى، فاذا خشى احدكم الصبح صلى ركعة واحدة توتر له ما قد صلى .
"രാത്രി നമസ്കാരം രണ്ട്, രണ്ട് റക്അത്കൾ ആണ് , ആരെങ്കിലും സുബ്ഹിനെ ഭയപ്പെട്ടാൽ അവൻ നമസ്കരിച്ചതിനെ വിത്റാക്കുന്ന ഒരു റക്അത് നമസ്കരിക്കുക" .(ബു: I 137,990. മു:749,519). 

عَنْ عَمْرِو بْنِ عَبَسَةَ السُّلَمِيِّ، أَنَّهُ قَالَ: قُلْتُ: يَا رَسُولَ اللَّهِ، أَيُّ اللَّيْلِ أَسْمَعُ؟ قَالَ: «جَوْفُ اللَّيْلِ الْآخِرُ، فَصَلِّ مَا شِئْتَ، فَإِنَّ الصَّلَاةَ مَشْهُودَةٌ مَكْتُوبَةٌ، حَتَّى تُصَلِّيَ الصُّبْحَ
അംറുബിൻ അബസ رضي الله عنه  ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു:  ഞാന്‍ ചോദിച്ചു :  അല്ലാഹുവിന്‍റെ റസൂലേ , ഏറ്റവും അധികം (പ്രാത്ഥന) കേള്‍ക്കുന്ന രാത്രി ഏതാണ്?. റസൂല്‍ പറഞ്ഞു അത് രാത്രിയുടെ അവസാനത്തിലാണ്, അപ്പോൾ നീ ഉദ്ദേശിക്കുന്നരൂപത്തിൽ (രാത്രി) നമസ്കരിക്കുക , തീർച്ചയായും നീ  സുബഹി നമസ്കരിക്കുന്നത് വരെ നിർവഹിക്കുന്ന നമസ്കാരം എഴുതിവെക്കപ്പെടുന്നതും സാക്ഷ്യം വഹിക്കപ്പെടുന്നതുമാണ്."(അബൂ ദാവൂദ് 1277)

ഷെയ്ഖ്‌  മുഹമ്മദ് അലി ആദം അൽ എത്യോപി حفظه الله പറയുന്നത് കാണുക.
"ഇതില്‍ നിന്നും ചിലയാളുകള്‍ വാദിക്കുന്നതിനു എതിരായിക്കൊണ്ടു  രാത്രി നമസ്കാരത്തിന് ഒരു നിര്‍ണിതമായ എണ്ണമില്ല എന്ന് മനസ്സിലാക്കാം".

ഇമാം ഇബ്നു അബ്ദിൽ ബറിന്റെ പ്രസ്താവന ശ്രദ്ധേയമാണ്.
فلا خلاف بين المسلمين ان صلاة اليل ليس فيها حد محدود وانها نافلة وفعل خير وعمل بر ، فمن شاء استقل، ومن شاء استكثر.
"മുസ്ലിമീങ്ങൾക്കിടയിൽ ഭിന്നതയില്ലാത്ത കാര്യമാണ് രാത്രി നമസ്കാരത്തിന് നിർണ്ണയിക്കപ്പെട്ട ഒരു എണ്ണമില്ല എന്നതും അത് സുന്നതായതും നന്മയും പുണ്യവുമുള്ള പ്രവർത്തനമാണ് എന്നതും. അതിനാൽ ഉദ്ദേശിക്കുന്നവൻ (എണ്ണം) ചുരുക്കട്ടെ, ഉദ്ദേശിക്കുന്നവൻ വർദ്ധിപ്പിക്കട്ടെ "(التمهيد: ٦/١٤٣) 

നബി (സ) പതിനൊന്നിൽ കൂടുതൽ നമസ്കരിച്ചിട്ടുണ്ട്.

സുബ്ഹിന്റെ സുന്നത് കൂടാതെ 13 നമസ്കരിച്ചതായി ബുഖാരിയിൽ തന്നെയുണ്ട്. അത്തരത്തിൽ വന്ന ഒരു ഹദീസിന്റെ ചുരുക്കരൂപം ഇങ്ങനെയാണ്. "ഇബ്നു അബ്ബാസ്(رضي الله عنهما) ഉദ്ധരിക്കുന്നു: ...... അങ്ങനെ രാത്രിയുടെ പകുതി വരെ റസൂൽ ഉറങ്ങി, പിന്നീട് എഴുന്നേറ്റു, മുഖം തടവി, പിന്നെ ആലു ഇമ്രാനിലെ പത്ത് ആയതുകൾ ഓതി, ശേഷം നന്നായി വുദു എടുത്തു, നമസകരിക്കാനായി നിന്നു.........പിന്നെ രണ്ട് റക്അത് നമസ്കരിച്ചു, പിന്നെ രണ്ട് റക്അത് നമസ്കരിച്ചു , പിന്നെ രണ്ട് റക്അത് നമസ്കരിച്ചു, പിന്നെ രണ്ട് റക്അത് നമസ്കരിച്ചു, പിന്നെ രണ്ട് റക്അത് നമസ്കരിച്ചു , പിന്നെ രണ്ട് റക്അത് നമസ്കരിച്ചു. പിന്നെ ഒറ്റയാക്കി, പിന്നെ ബാങ്ക് കൊടുക്കുന്നത് വരെ ഇരുന്നു. ശേഷം രണ്ട് റക്അത് നമസ്കരിച്ചു, പിന്നെ (പള്ളിയിലെക്ക് ) പുറപ്പെട്ടു, സുബഹി നമസ്കരിച്ചു.
(ബു: 992, മു: 763) . 👆സുബ്ഹിന്റെ രണ്ട് കൂടാതെ 13 റക്അതാണ് ഇതിലുള്ളത്. 

ഒന്ന് കൂടെ വ്യക്തമായി ഇബ്നു അബ്ബാസ്(رضي الله عنهما) തന്നെ ഇക്കാര്യം പറയുന്നുണ്ട്.
 كانت صلاة النبي (ص) ثلاثة عشرة ركعة، يعني بالليل.
"നബിയുടെ രാത്രി നമസ്കാരം 13 റക്അത് ആണ് "(ബു: I 138, മു: 764).

 ഇതേ കാര്യം ആയിശ ബീവിയും വ്യക്തമാക്കുന്നു;
 كان رسول الله(ص)يصلى بالليل ثلاث عشرة ركعة، ثم يصلى اذا سمع النداء بالصبح ركعتين خفيفتين. 
"നബിയുടെ രാത്രി നമസകാരം 13 റക്അതാണ്, പിന്നീട് സുബഹി യുടെ ബാങ്ക് കേട്ടാൽ ചെറുതായി 2 രക്അത് നമസ്കരിക്കും".
(ബു: 1170, മു: 737) . ഇവിടെ സുബഹിയുടെ രണ്ട് കൂടാതെ 13 നമസ്കരിച്ചതായി വ്യക്തമാണ്.

➡സ്വാഭാവികമായും 11 ൽ കൂടുതൽ വർദ്ധിപ്പിച്ചിട്ടില്ല എന്ന ആയിശ ബീവിയുടെ തന്നെ വാചകത്തിന് ഈ റിപ്പോർട്ടുകൾ വിരുദ്ധമല്ലേ എന്ന സംശയം വന്നേക്കാം. അതിനു രണ്ട് മറുപടിയാണ് പ്രധാനമായും ഉള്ളത് .

ദീർഖമായ നമസ്കാരം തുടങ്ങും മുമ്പ് ചെറുതായി രണ്ട് റക്അത് നബി(സ) നമസ്കരിച്ചിരുന്നു. ആയിശ ബീവി തന്നെ പറയുന്നു." റസൂൽ രാത്രി നമസ്കാരത്തിനായി നിന്നാൽ രണ്ട് ചെറിയ റക്അത് കൊണ്ട് തുടങ്ങുമായിരുന്നു. (മു: 767). അങ്ങനെ 11+2 = 13 കിട്ടും. ഇമാം ഇബ്നു ഹജർ (റ) തിരഞ്ഞെടുത്തത് ഈ അഭിപ്രായമാണ്.

നബി ചിലപ്പോൾ 11, മറ്റു ചിലപ്പോൾ 13 എന്നിങ്ങനെ നമസ്കരിക്കും. ഇമാം ഖുർതുബിയെ തൊട്ട് ഇബ്നു ഹജർ ഉദ്ധരിക്കുന്നത് അതാണ്. (2 റക്അത് ഇശാഇന്റെ സുന്നതാണ് എന്ന് പറഞവരും ഉണ്ട് എന്നാൽ ഹദീസിന്റെ ദാഹിറായ അർത്ഥവുമായി അത് യോജിക്കുന്നില്ല.)
(فتح الباري ٣/٢١)


3⃣). 11 ൽ കൂടുതൽ വർദ്ധിപ്പിച്ചില്ല എന്ന ഹദീസ് കൊണ്ട് IIൽ കൂടുതൽ വർദ്ധിപ്പിക്കരുത് എന്ന് കിട്ടില്ല. റസൂൽ ഒരു ഹജജ് മാത്രമേ ചെയ്തുള്ളൂ എന്ന് പറഞ്ഞാൽ രണ്ട് ഹജജ് ചെയ്യരുത് എന്ന് കിട്ടാത്തത് പോലെ . മാത്രവുമല്ല മുൻഗാമികളുടെ വ്യാഖ്യാനത്തിനു വിരുദ്ധവുമാണിത്.

🔹ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ പറയുന്നു.
 ومن ظن ان قيام رمضان فيه عدد موقت عن النبي ص..لا يزاد ولا ينقص فقد اخطأ..
" ഖിയാമു റമദാന്റെ കാര്യത്തിൽ നബി(സ)യെ തൊട്ട് എണ്ണം നിർണ്ണയിക്കപ്പെട്ടിരിക്കുന്നു എന്നും അതിൽ കൂട്ടാനോ കുറക്കാനോ പാടില്ല എന്നും ആരെങ്കിലും കരുതുന്നു എങ്കിൽ അവന്ന് തെറ്റ് പറ്റിയിരിക്കുന്നു."
(مجموع الفتاوى ٢٢/٢٧٢-٢٧٣).

21,23,39 എന്നിങ്ങനെയുള്ള എണ്ണമോ അതില്‍ കൂടുതലോ കുറവോ നമസ്കരിക്കുന്നതും ബിദ്അതല്ല. ഈ എണ്ണങ്ങള്‍ സ്വഹാബികള്‍ മുതല്‍ നിര്‍വഹിച്ച എണ്ണവുമാണ്.

സ്വഹാബികള്‍ തന്നെ ഇരുപത് നമസ്കരിച്ച സ്വഹീഹായ റിപ്പോര്‍ട്ടുകള്‍ കാണുക.

1.
عَنْ دَاوُدَ بْنِ قَيْسٍ، وَغَيْرِهِ، عَنْ مُحَمَّدِ بْنِ يُوسُفَ، عَنِ السَّائِبِ بْنِ يَزِيدَ، " أَنَّ عُمَرَ: جَمَعَ النَّاسَ فِي رَمَضَانَ عَلَى أُبَيِّ بْنِ كَعْبٍ، وَعَلَى تَمِيمٍ الدَّارِيِّ عَلَى إِحْدَى وَعِشْرِينَ رَكْعَةُ يَقْرَءُونَ بِالْمِئِينَ وَيَنْصَرِفُونَ عِنْدَ فُرُوعِ الْفَجْرِ "
 സാഇബു ബ്നു യസീദ്رضي الله عنه പറയുന്നു :  ഉമര്‍ ജനങ്ങളെ  ഉബയ്യ്‌ ബ്നു കഅബിന്‍റെയും തമീമു ദാരിയുടെയും കീഴില്‍ ഇരുപത്തിയൊന്നു നമസ്കാരത്തിന്മേല്‍  ഒരുമിച്ചു കൂട്ടി. നൂറു കണക്കിന് ആയത്തുകള്‍ അവര്‍ ഓതും സുബ്ഹിയോടു അടുത്ത സമയം ആയിരുന്നു അവര്‍ പിരിഞ്ഞിരുന്നത്.       

(ഇമാം അബ്ദുറസാഖ് തന്‍റെ മുസന്നഫില്‍ ഉദ്ധരിച്ചത്.  ദാവൂദ് ഇബ്നു ഖൈസ് സിഖതാണ്, ബുഖരിയുടെയും മുസ്ലിമിന്റെയും റാവിയാണ്,. ഇത് സ്വഹീഹ് ആണെന്ന്  ഷെയ്ഖ്‌ അഹമദ് നജ്മി  കാര്യകാരണ സഹിതം വിശദീകരിക്കുന്നുണ്ട്.)

2. 
 حَدَّثَنَا عَلِيٌّ، أنَا ابْنُ أَبِي ذِئْبٍ، عَنْ يَزِيدَ بْنِ خُصَيْفَةَ، عَنِ السَّائِبِ بْنِ يَزِيدَ قَالَ: «كَانُوا يَقُومُونَ عَلَى عَهْدِ عُمَرَ فِي شَهْرِ رَمَضَانَ بِعِشْرِينَ رَكْعَةً، وَإِنْ كَانُوا لَيَقْرَءُونَ بِالْمِئِينَ مِنَ الْقُرْآنِ»
സാഇബു ബ്നു യസീദ്رضي الله عنهما പറയുന്നു : ഉമര്‍ വിന്‍റെ കാലത്ത് ഇരുപത് റകഅത് അവര്‍ നമസ്കരിച്ചിരുന്നു. ഖുര്‍ആനില്‍ നിന്നും നൂറു കണക്കിന് ആയത്തുകള്‍ അവര്‍ ഓതിയിരുന്നു. 
    
(ഇമാം അലിയ്യ് ബ്നു ജു'ദു തന്‍റെ മുസ്നദില്‍ ഉദ്ധരിച്ചത്( 2825), അദ്ധേഹത്തില്‍ നിന്ന് ഇമാം ബൈഹഖി സുനനിലും ഉദ്ധരിക്കുന്നുണ്ട്  (2/ 496). ഇതിന്‍റെ സനദു സ്വഹീഹാണ്, എല്ലാവരും സിഖാതുകള്‍ ആണ്, ഇമാം നവവി, ഇമാം സുയൂതി, അബൂ സര്‍അ അല്‍ ഇറാഖി, ശൈഖുല്‍ ഇസ്ലാം തുടങ്ങിയവരൊക്കെ ഇതിനെ സ്ഥിരപ്പെടുത്തിയവര്‍ ആണ്. യസീദ് ബ്നു ഖുസൈഫ ബുഖാരിയുടെയും മുസ്ലിമിന്റെയും റാവിയാണ്. ഇതിനു ഉപോല്പകമായി വ്യത്യസ്ത രിവായതുകള്‍  കാണാം.ഷെയ്ഖ്‌ ഇസ്മായില്‍ അല്‍ അന്‍സാരി ഇതിനെ സ്ഥിരപ്പെടുത്തിക്കൊണ്ട് ഒരു രിസാല തന്നെ എഴുതിയിട്ടുണ്ട്. )

3.ഉമര്‍رضي الله عنه വിന്‍റെ  കാലത്ത് ഇരുപത് ആയിരുന്നു എന്ന് യഹ്യ ബ്നു സഈദ്, യസീദ് ബ്നു റുമ്മാന്‍, അബ്ദുല്‍ അസീസ്‌ ബ്നു റുവൈഫ്  എന്നീ താബിഈങ്ങളും വ്യക്തമാക്കിയതായി അവരെ തൊട്ടു സ്വഹീഹായി വന്നിട്ടുണ്ട്.  

ഫീദുല്‍ ബാരിയില്‍    ഉള്ളത് ഇങ്ങനെയാണ്, 
نعم اتفقوا على ثُبوتها عشرين ركعة عن عمر ـ رضي الله عنه
(അതെ, ഉമര്‍ വിനെ തൊട്ടു ഇരുപത് സ്ഥിരപ്പെട്ടതായി (ഉലമാക്കള്‍) ഇത്തിഫാഖില്‍(അഭിപ്രായ വ്യത്യാസമില്ലാതെ അന്ഗീകരിച്ചത്) ആണ്. )
فيض الباري شرح البخاري” (4/ 23).

സ്വഹാബികളും താബിഈങ്ങളും ഇപ്രകാരം ഇമാമായി ഇരുപത് നമസ്കരിച്ചതായി നിരവധി റിപ്പോര്‍ട്ടുകള്‍ സ്വഹീഹായി വന്നിട്ടുണ്ട്. ഷെയ്ഖ്‌ അബ്ദുല്‍ ഖാദര്‍ ജുനൈദ് അവയും അവയുടെ സിഹ്ഹതും വിശദീകരിച്ചു കൊണ്ട്  ഒരു രിസാല  എഴുതിയിട്ടുണ്ട്. (അവലംബം കാണുക)
▪ഉമർ (رضي الله عنه) തന്നെ 11 നമസ്കരിക്കാൻ കൽപ്പിച്ചതായി സ്വഹീഹായ റിപ്പോര്‍ട്ടും  ഈ റിപ്പോര്‍ട്ടും യാതൊരു വൈരുദ്ധ്യവും ഇല്ല. കാരണം തറാവീഹ് എന്നത്   ഒരിക്കല്‍  മാത്രം   നടന്ന  കാര്യമോ ഒരു എണ്ണം    മാത്രം അനുവദനീയമായ കര്‍മമോ അല്ല. ഉമര്‍ വാകട്ടെ പത്തു വര്‍ഷത്തോളം ഭരണം നടത്തിയതുമാണ്. അതിനാല്‍ ഇവ ജംഉ  ചെയ്യല്‍ എളുപ്പവുമാണ്. മുന്‍ഗാമികള്‍ അങ്ങനെ ചെയ്തിട്ടുമുണ്ട്.  ആദ്യം 11 പിന്നീടുള്ള വർഷം 23 എന്നിങ്ങനെയാണ് ഇമാം ബൈഹഖിയെ പോലുള്ളവർ ജംഉ ചെയ്തത്. ദീർഖമെങ്കിൽ 11 ഉം ദൈർഖ്യം കുറവെങ്കിൽ 23 ഉം എന്ന് ഇമാം ഇബ്നു ഹജറും വ്യാഖ്യാനിച്ചതായി കാണാം. ]

ആധുനികരിൽ ശൈഖ് അൽബാനിയല്ലാത്ത മറ്റു കിബാറുകൾ ( ശൈഖ് ഇബ്നു ബാസ്, ശൈഖ് ഇബ്നു ഉസൈമീൻ ,ശൈഖ് സ്വലിഹുല്‍ ഫൗസാൻ,തുടങ്ങി ഏതാണ്ട് എല്ലാ ഉലമാക്കളും) ഇതേ നിലപാട് സ്വീകരിച്ചവരാണ്. 11 ൽ കൂടുതൽ വർദ്ധിപ്പിക്കരുത് എന്ന ശൈഖ് അൽബാനിയുടെ ഇജ്തിഹാദിന് മറുപടിയുമായി ഒന്നിലധികം ഗ്രന്ഥങ്ങൾ തന്നെ സലഫി ലോകത്ത് എഴുതപ്പെട്ടിട്ടുണ്ട്.

ഇപ്പോള്‍ ചില ആളുകള്‍ പ്രചരിപ്പിക്കുന്നത് മുന്‍ഗാമികളിലെ ചര്‍ച്ച ഇന്നുള്ള വിഷയങ്ങളില്‍ അല്ല, അവര്‍ എല്ലാവരും പതിനൊന്നു സുന്നത്താണ് എന്ന് പറഞ്ഞവരും എന്നാല്‍ അതില്‍ വര്‍ദ്ധിപ്പിക്കാമോ അല്ലയോ എന്നതിലാണ് ചര്‍ച്ച എന്നുമാണ്. അത് പോലെ ഒരാള്‍ നമസ്കരിച്ചു കൊണ്ടിരിക്കെ ക്ഷീണമോ മറ്റോ കാരണത്താല്‍ ദൈര്‍ഖ്യം കുറച്ചു, പിന്നെ വീണ്ടും നമസ്കരിച്ചു, പിന്നെ വീണ്ടും നമസ്കരിച്ചു, അങ്ങനെ പതിനന്ജോ ഇരുപതോ മറ്റോ ആയാല്‍ അതില്‍ കുഴപ്പമില്ല എന്നേ മുന്‍ഗാമികള്‍ പറഞ്ഞുള്ളൂ , എത്ര  റകഅതാണ് എന്ന കാര്യത്തില്‍ അവര്‍ക്കിടയില്‍ ചര്‍ച്ചയെ ഇല്ല എന്നുമൊക്കെയാണ്. തികച്ചും വാസ്തവ വിരുദ്ധമായ കാര്യമാണ് ഇത്.

സലഫുകള്‍ ചര്‍ച്ച ചെയ്തത് എണ്ണത്തെ കുറിച്ച് തന്നെയാണ്. ഷാഫി, ഹനഫി,  ഹന്ബലി മദ്ഹബിന്‍റെ  ആളുകള്‍ പറഞ്ഞത് ഇരുപത് ആണ്. ഇമാം ഷാഫി തനിക്കേറ്റവും ഇഷ്ടം ഇരുപതാണ് എന്ന്  പറഞ്ഞിട്ടുണ്ട്.  ഇമാം മാലിക് താന്‍ ഇഷ്ടപെടുന്നത് മുപ്പത്തി ഒമ്പതാണ് എന്ന് പറഞ്ഞു. അദ്ദേഹം   സ്വന്തത്തില്‍ തിരഞ്ഞെടുത്തത് പതിനോന്നാണ് എന്നും കാണാം.  എന്നാല്‍ ഏതെങ്കിലും ഒരു എണ്ണം മാത്രമേ പാടുള്ളൂ എന്നൊരു വാദം സലഫുകള്‍ക്ക് ഉണ്ടായിരുന്നില്ല.
പണ്ഡിതന്മാര്‍ക്കിടയിലെ ചര്‍ച്ചയെ കുറിച്ച് ഷെയ്ഖ്‌ ഇബ്നു ഉസൈമീന്‍ പറയുന്നു. 
اختلف العلماء في عدد ركعات التراويح، فمنهم من قال: إحدى عشرة ركعة، ومنهم من قال: ثلاث عشرة ركعة، ومنهم من قال: ثلاث وعشرون ركعة، ومنهم من قال أكثر من ذلك.
والأمر في هذا واسع، لأن السلف الذين اختلفوا في هذا، لم يُنكر بعضهم على بعض، فالأمر في هذا واسع،


തറാവീഹിന്‍റെ റക്അതിന്‍റെ എണ്ണത്തില്‍ ഉലമാക്കള്‍ ഭിന്നിച്ചിരിക്കുന്നു. പതിനൊന്നു റക്അതാണ്‌ എന്ന് പറഞ്ഞവര്‍ അവരില്‍ ഉണ്ട്, പതിമൂന്ന് റക്അതാണ്‌ എന്ന് പറഞ്ഞവര്‍ അവരില്‍ ഉണ്ട്, , ഇരുപത്തിമൂന്നു റക്അതാണ്‌ എന്ന് പറഞ്ഞവര്‍ അവരില്‍ ഉണ്ട്, അതിനേക്കാള്‍ അധികം പറഞ്ഞവരും ഉണ്ട്. ഇതില്‍ വിഷയം വിശാലമാണ്. കാരണം സലഫുകള്‍ ഇതില്‍ (റകഅത്തിന്‍റെ എണ്ണത്തില്‍ ) ഭിന്നിച്ചിരിക്കുന്നു, ആരും പരസ്പരം ആക്ഷേപിച്ചില്ല, അപ്പോള്‍ ഇതില്‍ കാര്യം വിശാലമാണ്. (شرح رياض الصالحين” (5 / 218))


വിവാദമാക്കാനല്ല, അവസാനിപ്പിക്കാനാണ് ഇത്രയുമെഴുതിയത്. തെറ്റുകളെ തൊട്ട് അല്ലാഹുവിനോട് കാവൽ തേടുന്നു . നന്നായി അറിയുക അല്ലാഹുവിനാകുന്നു .
എഴുതിയത്:
ഫലാഹുദ്ധീൻ ബ്ൻ അബ്ദുസ്സലാം.

അവലംബങ്ങള്‍:
تذكير أهل الاقتداء بما جاء عن السلف الصالح في قيام التراويح بعشرين ركعة الشيخ عبد القادر بن محمد بن عبد الرحمن الجنيد. تصحيح حديث صلاة التراويح عشرين ركعة الشيخ إسماعيل بن محمد الأنصاري
بحث في عدد ركعات قيام الليل، الشيخ مصطفى العدوى.

وصلي الله على نبينا محمد وعلى اله اصحبه وسلم.
----------------------------

വീട്ടില്‍ കൂടികളായ പുരുഷന്മാര്‍...!


പുരുഷന്മാര്‍ വീട്ടില്‍ ഇരിക്കുന്നതിനെ കുറിച്ച് പലരും മോശമായാണ് സംസാരിക്കാറുള്ളത്, പലരും ഇതൊരു അഭിമാനത്തിന്‍റെ കാര്യമായും പുരുഷത്വത്തിന്‍റെ വിഷയമായും കാണുന്നു.

വീട്ടില്‍ ഇരിക്കേണ്ടത് സ്ത്രീകള്‍ ആണ്, പുരുഷന്മാര്‍ പുറത്ത് പോകേണ്ടവരാണ് എന്നാണു ഈ വാദങ്ങളുടെ ചുരുക്കം..

പുരുഷന്മാര്‍ ജോലിക്കും മറ്റു ആവശ്യങ്ങള്‍ക്കും വേണ്ടി വീടിനു പുറത്തേക്ക് പോകേണ്ടവര്‍ തന്നെയാണ്. എന്നാല്‍ അത്തരം ആവശ്യങ്ങള്‍ ഇല്ലായെങ്കിലും ഒഴിവു സമയങ്ങളിലും മറ്റും വീട്ടില്‍ ഇരിക്കുന്നതിനെ മോശമായി കാണുന്നത് ശരിയല്ല.

ഷെയ്ഖ്‌ മുഹമ്മദ്‌ ബാസ്മൂല്‍حفظه الله ഈ വിഷയത്തില്‍ മുഖപുസ്തകത്തില്‍ എഴുതിയതിന്റെ ആശയം ഇങ്ങനെയാണ്..

പുരുഷന്മാര്‍ ആവശ്യത്തിനു വേണ്ടിയല്ലാതെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാതിരിക്കല്‍ സുന്നത്തില്‍ പെട്ടതാണോ..?

ഉത്തരം : ഫിത്നയുടെ കാലത്ത് വീട്ടില്‍ തന്നെ ഇരിക്കണം എന്ന് നബിصلى الله عليه وسلم വ്യക്തമായി പറഞ്ഞിട്ടുണ്ട്.

(രാവിലെ വിശ്വാസിയായവന്‍ രാത്രിയില്‍ കാഫിര്‍ ആകുന്ന,രാത്രി വിശ്വാസിയായവന്‍ രാവിലെ കാഫിര്‍ ആകുന്ന കാലം..ആ സമയത്ത് വീട്ടില്‍ ഇരിക്കുവാന്‍ നബിصلى الله عليه وسلم കല്‍പ്പിച്ചു. ، وَالزَمُوا فِيهَا أَجْوَافَ بُيُوتِكُمْ)

പക്ഷെ അത്തരം ഫിത്നയുടെ കാലമല്ലെങ്കില്‍ എന്ത് ചെയ്യണം എന്നതിനെ കുറിച്ച് നേര്‍ക്ക് നേരെ ഹദീസുകള്‍ വന്നിട്ടില്ല.

എന്നാല്‍ ചില ഹദീസുകള്‍ സൂചിപ്പിക്കുന്നത് പുരുഷനും വീട്ടില്‍ ഇരിക്കുവാനും ആവശ്യത്തിനു മാത്രം പുറത്ത് പോകുവാനും വേണ്ടിയാണ്..

പുരുഷന്‍ വീട്ടില്‍ ഇരിക്കരുതെന്നും സ്ത്രീകളാണ് വീട്ടില്‍ ഇരിക്കേണ്ടത് എന്നും ജനങ്ങളില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത് പരിശോധനക്ക് വിധേയമാക്കേണ്ട കാര്യമാണ്.

നബിصلى الله عليه وسلم സുന്നത് നമസ്കാരങ്ങള്‍ വീട്ടില്‍ വെച്ച് നിര്‍വഹിക്കുവാന്‍ പ്രോത്സാഹിപ്പിച്ചു. അത് സൂചിപ്പിക്കുന്നത് അഞ്ചു നമസ്കാര സമയവും വീട്ടില്‍ ആയിരിക്കല്‍ സുന്നത്താണ് എന്നാണു.! (ഉലമാക്കള്‍ തെളിവ് പിടിക്കുന്നത് എത്ര മനോഹരമാണ്..)

അത് പോലെ നബിصلى الله عليه وسلم വീട്ടില്‍ ഉണ്ടാവുമെന്നും വീട്ടു ജോലികളില്‍ സഹായിക്കലുണ്ടെന്നും ബാങ്ക് കേട്ടാല്‍ പള്ളിയിലേക്ക് പോകുമെന്നും ഹദീസില്‍ വന്നിട്ടുണ്ട്..

മഗ്രിബിന്റെ സുന്നത് അറിയപ്പെടുന്നത് വീട്ടിലെ നമസ്കാരം എന്നാണു..

വീട്ടിലായിരിക്കെ ഭാര്യയെ സഹായിക്കാനും കുട്ടികളെ നന്നാക്കുവാനും കഴിയുന്നു.

വീട് മഖ്ബറയെ പോലെ ആകാതിരിക്കാന്‍ വേണ്ടി സുന്നത് നമസ്കാരങ്ങള്‍ വീട്ടില്‍ വെച്ച് നിര്‍വഹിക്കാന്‍ റസൂല്‍صلى الله عليه وسلم പ്രോത്സാഹനം നല്‍കി.
(
عن ابن عمر عن النبي صلى الله عليه وسلم قال : " اجعلوا في بيوتكم من صلاتكم ولا تتخذوها قبوراً ".
നിങ്ങള്‍ നിങ്ങളുടെ (സുന്നത്)നമസ്കാരങ്ങള്‍ വീട്ടില്‍ വെച്ച് നിര്‍വഹിക്കൂ, നിങ്ങള്‍ അതിനെ ഖബറുകള്‍ ആയി സ്വീകരിക്കരുത് رواه البخاري ( 422 ) ومسلم ( 777 ))

ഇതൊക്കെയും സൂചിപ്പിക്കുന്നത് അടിസ്ഥാനപരമായി പുരുഷനും ആവശ്യത്തിനു വേണ്ടിയല്ലാതെ പുറത്ത് പോകരുത് എന്നാണു..

എന്നാല്‍ നേരെ തിരിച്ചു പുരുഷന്‍ അടിസ്ഥാനപരമായി വീട്ടില്‍ ഇരിക്കരുത് എന്ന് പറയുന്ന വാദമാകട്ടെ വളരെയധികം പരിശോധിക്കേണ്ട കാര്യം തന്നെയാണ്...

(ശൈഖിന്റെ വാചകങ്ങള്‍ അവസാനിച്ചു. ആശയ വിവര്‍ത്തനം മാത്രമാണ്, ബ്രാക്കറ്റുകള്‍ ലേഖകന്‍റെതാണ്.)

ഒരാവശ്യവുമില്ലാതെ റോഡ്‌ സൈഡില്‍ അലഞ്ഞു പലപ്പോഴും തെറ്റുകള്‍ വരുത്തുന്നതും ഒരു ഉപകാരവുമില്ലാത്ത കാര്യങ്ങളില്‍ വലിയ ചര്‍ച്ചകള്‍ നടത്തുന്നതും കുടുംബതോടോന്നിച്ചു പരമാവധി കഴിയുന്നതും വ്യത്യസ്ത കാര്യങ്ങള്‍ തന്നെയാണ്. വീട്ടില്‍ ഇരിക്കുക എന്നത് ഫിത്നകളില്‍ നിന്ന് മാറി നില്‍ക്കല്‍ കൂടിയാണ്.

ഉപകാരപ്രദമായ കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തുവാനും അറിവുകള്‍ പകരുവാനും അത് സഹായിക്കും.

സ്നേഹമുള്ള കുടുംബങ്ങള്‍ പ്രയാസങ്ങള്‍ സഹിച്ചും പരമാവധി ഒന്നിച്ചു കഴിയുവാന്‍ വേണ്ടിയാണ് ആഗ്രഹിക്കുന്നത്.സ്നേഹവും സന്തോഷവും സഹായവും പരസ്പരം പങ്കിടാന്‍ അത് സഹായകരമാകും. കുട്ടികള്‍ മാതൃകകള്‍ കണ്ടു വളരട്ടെ.. സമാധാനത്തിന്റെ ഭവനമാകണം വീടുകള്‍..അതിനു സ്ത്രീയും പുരുഷനും തങ്ങളുടെ ഭാഗങ്ങള്‍ നന്നാക്കല്‍ അത്യാവശ്യവുമാണ്.

അള്ളാഹു അനുഗ്രഹിക്കട്ടെ..ആമീന്‍.

✍🏻ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം-