ലോക്ഡൗണ്‍ കാലത്തെ വീട്ടില്‍ വെച്ചുള്ള പെരുന്നാള്‍ നമസ്കാരം: പണ്ഡിതന്മാരുടെ ഫത്'വകളും ചില സുപ്രധാന ഉപദേശങ്ങളും!

 

بِسْمِ اللهِ الرَّحْمنِ الرَّحِيمِ 

 

1) സഊദി അറേബ്യയിലെ ഗ്രാന്‍റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ് حفظه الله ഇതേക്കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ നല്‍കിയ മതവിധി:

"ഇനി പെരുന്നാള്‍ നമസ്കാരത്തെക്കുറിച്ച് പറയുകയാണെങ്കില്‍, ഇപ്പോഴത്തെ സാഹചര്യം (ലോക്ഡൗണ്‍) തുടരുകയും, അതിന് പ്രത്യേകം നിശ്ചയിച്ച മുസ്വല്ലകളിലും പള്ളികളിലും വെച്ച് നിര്‍വഹിക്കാന്‍ സാധിക്കാതെ വരികയുമാണങ്കില്‍, അത് വീട്ടില്‍ വെച്ച് ഖുതുബ ഇല്ലാതെ നിര്‍വ്വഹിക്കേണ്ടതാണ്.
 
ലജ്നതു ദാഇമ (ഫത്വകള്‍ പുറപ്പെടുവിക്കാന്‍ ചുമതലയുള്ള സുഊദിയലെ ഔദ്യോഗിക സമിതി) യുടെ ഒരു ഫത്വ മുമ്പ് ഇപ്രകാരം വന്നിട്ടുണ്ട് : ["ഈദ് നമസ്കാരം (ജമാഅത്തിന്‍റെ കൂടെ) നഷ്ടപ്പെടുകയും, അത് സ്വയം ഖ്വദാഅ് ആയി നിര്‍വ്വഹിക്കാന്‍ താല്പര്യപ്പെടുകയും ചെയ്യുന്ന പക്ഷം അത്  അതിന്‍റെ രൂപത്തില്‍ തന്നെ ഖുതുബ കൂടാതെ നിര്‍വ്വഹിക്കല്‍ മുസ്തഹബ്ബ് ആണ്"].
 
അപ്പോള്‍ ജമാഅത്തായി ഒരു ഇമാം നടത്തിയ ഈദ് നമസകാരം നഷ്ടപ്പെട്ടവരുടെ മേല്‍ ഖ്വദാഅ് ആയി നിര്‍വ്വഹിക്കല്‍ മുസ്തഹബ്ബ് ആണെങ്കില്‍, തീരെ പെരുന്നാള്‍ നമസ്കാരം നടത്തപ്പെടാത്ത ഒരു നാട്ടിലെ ആളുകളെ സംബന്ധിച്ച് തീര്‍ച്ചയായും അത്  നടത്തല്‍ ബാധകമാകുന്നതാണ്. കാരണം കഴിയും വിധം ഈ 'ശഈറത്ത്' (മതചിന്ഹം) നടപ്പിലാക്കുക എന്ന കാര്യം അതിലുണ്ട്.
 
അല്ലാഹു പറഞ്ഞു : "നിങ്ങള്‍ക്ക് സാധിക്കും വിധം അല്ലാഹുവെ സൂക്ഷിക്കുക" (64:16).
 
നബിﷺ പറഞ്ഞു: "ഞാന്‍ നിങ്ങളോട് ഒരു കാര്യം കല്‍പിച്ചാല്‍ അത് നിങ്ങള്‍ക്ക് കഴിയും വിധം നിര്‍വ്വഹിക്കുക". (متفق عليه)
 
 (Click here to read the Fatwa in Arabic from official source : https://www.spa.gov.sa/2075735 )

 
2) ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ حفظه الله അടക്കമുള്ള അറിയപ്പെട്ട പല മുതിര്‍ന്ന പണ്ഡിതന്മാരും ഈ മതവിധി ശരിവെക്കുകയോ ഇതേ അഭിപ്രായം പറയുകയോ ചെയതിട്ടുള്ളവരാണ് എന്ന് ഇതിനകം അറിയപ്പെട്ടതുമാണ്.

(https://twitter.com/dralfarih/status/1261755663954386944)

3) റമദാന്‍ 26 1441 (19/05/2020) ന് മസ്ജിദു നബവിയിലെ മുദരിസും, മസ്ജിദ് ഖുബാ ഇമാമും ഖതീബുമായ ശൈഖ് സുലൈമാന്‍ റുഹൈലി حفظه الله   ഈ വിഷയം സംസാരിച്ചപ്പോള്‍ മേല്‍പ്പറഞ്ഞ മതവിധി അടിവരയിട്ടു സംസാരിക്കുകയും ചില സുപ്രധാന ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. അതിലെ ചില പ്രസക്ത ഭാഗങ്ങള്‍കൂടി ഇവിടെ സൂചിപ്പിക്കുന്നു:

  • ബഹുഭൂരിപക്ഷം പണ്ഡിതന്മാരും മുസ്വല്ലയില്‍ വെച്ചുള്ള പെരുന്നാള്‍ നമസ്കാരം നഷ്ടപ്പെട്ടവര്‍ക്കോ, പങ്കെടുക്കാന്‍ തടസ്സം നേരിട്ടവര്‍ക്കോ വീട്ടില്‍ വെച്ച് ഒറ്റക്കോ ജമാഅത്തായോ പെരുന്നാള്‍ നമസ്കാരം നിര്‍വഹിക്കാം എന്ന് പറഞ്ഞവരാണ്. അനസ്  رضي الله عنه വില്‍ നിന്നും മറ്റും സ്ഥിരപ്പെട്ടുവന്ന ആസാറുകളാണ് അവരിതിന് അടിസ്ഥാനമാക്കുന്നത്.

  • അതിനാല്‍ ഈ വിധി നമ്മുടെ ഇപ്പോഴത്തെ കൊറോണ കാലത്തെ (തീരെ നടക്കാത്ത) അവസ്ഥയിലുള്ളവര്‍ക്കാണ് (നിലവിലുള്ള ഒരു ജമാഅത്ത്) നഷ്ടപ്പെട്ടവരുടെ അവസ്ഥയേക്കാള്‍ കൂടുതല്‍ ബാധകമാകുന്നത്.

  • മുസ്വല്ലയില്‍ വെച്ചുള്ള നമസ്കാരം നഷ്ടപ്പെട്ടവര്‍ക്ക് പിന്നീടത് വീട്ടില്‍ നിന്ന് നിര്‍വഹിക്കാന്‍ പറ്റുകയില്ല എന്നും ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈദ് നമസ്കാരം ഇമാമിന്‍റെ കൂടെ മുസ്വല്ലകളിലല്ലാതെ ശരിയാവുകയില്ല എന്നാണ് അവരുടെ വീക്ഷണം.

  • അതിനാല്‍ ഈ വിഷയം വിശാലമാണ്. ഒരാള്‍ വീട്ടില്‍ നിന്നും നമസ്കരിച്ചില്ല എങ്കില്‍ അവന്‍റെ മേല്‍ കുഴപ്പമൊന്നുമില്ല.

  • ഇനി വീട്ടില്‍ നിന്നും (ഒറ്റക്കോ, ജമാഅത്തായോ) നമസ്കരിക്കുന്നവര്‍ ചെയ്യേണ്ടത് ഇങ്ങനെയാണ് : ഖുതുബ നിര്‍വ്വഹിക്കാതെ- രണ്ട് റകഅത്ത് മുസ്വല്ലയില്‍ നമസ്കരിക്കുന്നത് പോലെ ഒന്നാമത്തെ റകഅത്തില്‍ തക്ബീറതുല്‍ ഇഹ്റാം അടക്കം 7 തക്ബീറുകളും, രണ്ടാമത്തെ റകഅത്തില്‍ എണീക്കുമ്പോഴുള്ള തക്ബീര്‍ കഴിഞ്ഞ് 5 തക്ബീറുകളുമായി നമസ്കരിക്കുക. 
  • ഖുതുബയുടെ വിഷയവും വിശാലമാണ്. വീട്ടില്‍ വെച്ച് ജമാഅത്തായാണ് നമസ്കരിക്കുന്നതെങ്കില്‍ ഖുതുബ നിര്‍വഹിക്കാം എന്ന് ഷാഫിഈ മദ്ഹബിലെ ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും ഭൂരിപക്ഷവും നിര്‍വഹിക്കേണ്ടതില്ല എന്നു തന്നെയാണ് പറഞ്ഞിട്ടുള്ളത്. എനിക്കും അതാണ് അനുയോജ്യമായി തോന്നുന്നത്.

(ഇനി ശ്രദ്ധിക്കുക!)

  • ഇത്തരത്തില്‍ പുതുതായി രൂപം കൊള്ളുന്ന ഇജ്തിഹാദിയ്യായ വിഷയങ്ങളില്‍  ഔദ്യോഗികമായ കേന്ദ്രങ്ങളില്‍ നിന്നും വരുന്നമതവിധികളാണ് പരിഗണിക്കപ്പെടേണ്ടത്. അതിലാണ് മുസ്ലിംകളുടെ പൊതു ഐക്യം ഉണ്ടാകുന്നത്.

  • ഈയവസരത്തില്‍ മതവിദ്യാര്‍ത്ഥികള്‍ (പ്രബോധകര്‍) ഔദ്യോഗികമായി വന്ന   മതവിധികള്‍ക്ക് എതിരായിക്കൊണ്ട് രംഗത്ത് വരരുത്. കാരണം ഇത് പൊതുജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതിനും വെറുക്കപ്പെട്ട ഭിന്നിപ്പുകള്‍ ഉടലെടുക്കുന്നതിനും കാരണമായിത്തീരും.

  • അതായത് ഗ്രാന്‍റ് മുഫ്തി, പണ്ഡിത സഭ തുടങ്ങിയ ഔദ്യോഗികമായ കേന്ദ്രങ്ങളില്‍ നിന്നും പെരുന്നാള്‍ വീട്ടില്‍ നി്ന്നും നമസ്കരിക്കാം എന്ന ഫത്വ വന്നുകഴിഞ്ഞാല്‍, നമസ്കരിക്കാന്‍ പറ്റില്ല എന്ന വാദവുമായി ആരും പ്രത്യക്ഷപ്പെടാന്‍   പാടില്ല എന്നു സാരം.

  • അതുപോലെ ഖുതുബ നിര്‍വഹിക്കേണ്ടതില്ല എന്ന ഫത്വ വന്നുകഴിഞ്ഞാല്‍, അങ്ങനെ ചെയ്യാം എന്ന അഭിപ്രായവുമായും പ്രത്യക്ഷപ്പെടരുത്.

  • ഇനി ആര്‍ക്കെങ്കിലും അങ്ങനെയൊരു ഭിന്നാഭിപ്രായമുണ്ടെങ്കില്‍ അത് സ്വകാര്യമായി -ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാത്ത രീതിയില്‍ - അവരവരുടെ വീടുകളില്‍ നടപ്പിലാക്കാവുന്നതാണ്.
[ശൈഖിന്‍റെ സംസാരം പൂര്‍ണ്ണമായും കേള്‍ക്കാന്‍:  
അല്ലാഹു സത്യം മനസ്സിലാക്കാനും അത് പിന്‍പറ്റിക്കൊണ്ട് നډകളില്‍ മുന്നേറി    ജീവിക്കുവാനും നമ്മെ അനുഗ്രഹിക്കുമാറാകട്ടെ!

هذا والله اعلم وفق الله الجميع لما يحبه ويرضاه وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين 

എഴുതിയത്: മുനീര്‍ സി കോട്ടക്കല്‍ وفقه الله


ലുഡോ ബോര്‍ഡ്, ഏണിയും പാമ്പും പോലുള്ള കളികളുടെ ഇസ്ലാമിക വിധി.


അവധിക്കാലമായതിനാല്‍ പലരും പ്രത്യേകിച്ച് കുട്ടികള്‍ പല കളികളില്‍ ഏര്‍പ്പെടുന്നത് സ്വാഭാവികമാണ്. ഇസ്ലാമികമായി കളികളുടെ അടിസ്ഥാന നിയമം അവ അനുവദനീയമാണ് എന്നുള്ളതാണ്. എന്നാല്‍ അല്ലാഹുവോ റസൂലോ പ്രത്യേകം വിലക്കിയതോ ഹറാമുകള്‍ കലരുന്നതോ ദീനിയായ നിര്‍ബന്ധങ്ങളെ തൊട്ടു മനുഷ്യരെ തടയുന്നതോ ആയ കളികള്‍ ഹറാമുമാണ്. 

അത്തരത്തില്‍ ഹറാമായ, എന്നാല്‍ അറിവില്ലായ്മയാല്‍ നമ്മില്‍ പെട്ട പലരിലും വ്യാപകമായ കളികളില്‍ പെട്ടതാണ് ലുഡോ ബോര്‍ഡ് (ludo board), പാമ്പും കോണിയും (snakes and ladders), പോലുള്ള കളികള്‍.  

രണ്ടു കളികളും നിലകൊള്ളുന്നത് ആറു ഭാഗങ്ങള്‍ ഉള്ള ചതുരക്കട്ട എറിഞ്ഞു വീഴുമ്പോള്‍ ലഭിക്കുന്ന പൊയന്റുകള്‍ അടിസ്ഥാനമാക്കിയാണ്. പഴയ കാലം മുതല്‍ തന്നെ വ്യത്യസ്തമായ രൂപത്തില്‍ ഇത്തരം കളികള്‍ നിലവിലുണ്ട്. (ഉദാഹരണം: പകിട കളി).

എന്തു കൊണ്ട് ഇവ ഹറാം ആണ്..? 

ഉത്തരം ലളിതമാണ്, അത് ശറഹ് വിലക്കിയ അഥവാ റസൂല്‍ നിഷിദ്ധമാക്കിയ കളിയില്‍ പെട്ടതാകുന്നു. അതിനാല്‍ പൊതുവില്‍ കളികളുടെ അടിസ്ഥാന നിയമം അനുവദനീയം ആണെന്ന നിയമം ഇതിനു ബാധകമല്ല. ചില ഹദീസുകള്‍ കാണുക:

 عن بريدة رضي الله عنه أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : مَنْ لَعِبَ بِالنَّرْدَشِيرِ فَكَأَنَّمَا صَبَغَ يَدَهُ فِي لَحْمِ خِنْزِيرٍ وَدَمِهِ 

(റസൂല്‍ﷺ പറഞ്ഞു: ആരെങ്കിലും നര്‍ദശീര്‍- ചതുരക്കട്ട കൊണ്ട്- കളിച്ചാല്‍ അവന്‍ പന്നിയുടെ മാംസത്തിലും രക്തത്തിലും തന്‍റെ കൈ മുക്കിയവനെ പോലെയാകുന്നു.) 
(مسلم (2260) وأبو داود (4939) وابن ماجة (3763) وأحمد (22470)


عَنْ أَبِي مُوسَى الْأَشْعَرِيِّ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : مَنْ لَعِبَ بِالنَّرْدِ فَقَدْ عَصَى اللَّهَ وَرَسُولَهُ
റസൂല്‍ﷺ  പറഞ്ഞു : "ആരെങ്കിലും നര്‍ദു (ചതുരക്കട്ട)  കൊണ്ട് കളിച്ചാല്‍ അവന്‍ അല്ലാഹുവിനെയും റസൂലിനെയും ധിക്കരിച്ചിരിക്കുന്നു." 
(أبو داود (4938) وابن ماجة (3762) وأحمد (19027 وحسنه الألباني)

നര്‍ദ് എന്നത് എന്താണ് എന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. ചതുരക്കട്ട പോലുള്ളവ കുലുക്കി എറിഞ്ഞു അതില്‍ രേഖപ്പെടുത്തിയ പൊയന്റുകള്‍ ലഭിക്കുന്നതിനു അനുസരിച്ച് ലഭിക്കുന്ന മുന്നോട്ട് പോകുന്ന കളിയാണ് നര്‍ദ്.
(نردُ لعبةٌ ذاتُ صندوقِ وحجارةٍ وفصين تعتمدُ على الحظِ ، وتنقلُ فيها الحجارةُ على حسبِ ما يأتي به الفصُ " الزهرُ " وتعرفُ عند العامةِ بالطاولةِ : المعجم الوسيط " (2/912) )

ഇമാം ഖുര്‍തുബിرحمه الله പറയുന്നു : 
النَّرْدُ قِمَارٌ غَرَرٌ لَا يُعْلَمُ مَا يَخْرُجُ لَهُ فِيهِ كَالِاسْتِقْسَامِ بِالْأَزْلَامِ
(അമ്പു കൊണ്ടുള്ള പ്രശ്നം നോക്കുന്നത് പോലെയുള്ള എന്താണ് (ഫലമായി) പുറത്ത് വരിക എന്ന് അറിയാത്ത ചൂതാട്ടവും വഞ്ചനയുമാണ് നര്‍ദ്.)

നമ്മുടെ നാട്ടില്‍ പണ്ടുണ്ടായിരുന്ന പകിട കളിയൊക്കെ അതില്‍ പെട്ടതാണ്. അതിന്‍റെ പുതിയ ഒരു രൂപം മാത്രമാണ് ലുഡോ പോലുള്ള ചതുരക്കട്ട കൊണ്ടുള്ള കളികള്‍. ഏണിയും പാമ്പും കളിയും അപ്രകാരം തന്നെ. ഇവയൊക്കെ കുലുക്കി എറിയുന്ന കട്ടകളില്‍ നിന്ന് ലഭിക്കുന്ന പോയന്റുകളെ അടിസ്ഥാനമാക്കി കേവലം ഭാഗ്യത്തിന്‍റെ അടിസ്ഥാനത്തില്‍ ഉള്ള കളികള്‍ മാത്രമാണ്. 

നര്‍ദ് അഥവാ ചതുരക്കട്ട കൊണ്ടുള്ള കളി ഹറാം ആണ് എന്ന വിഷയത്തില്‍ ഇജ്മാഉ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇമാം സൈലഇ رحمه الله പറയുന്നു:
أَمَّا النَّرْدُ فَحَرَامٌ بِالْإِجْمَاعِ
(നര്‍ദ് ഇജ്മാഉ കൊണ്ട് ഹറാം ആകുന്നു.)
"تبيين الحقائق" (6/32) .

അതിനു വിരുദ്ധമായി ഉദ്ധരിക്കപ്പെട്ട അഭിപ്രായങ്ങള്‍ ഷാദ് ആണെന്നും അവ പരിഗണനീയമല്ല എന്നും ഉലമാക്കള്‍ വ്യക്തമാക്കിയതായി കാണാം. അത് പോലെ പണം നിശ്ചയിച്ചു കൊണ്ടാണെങ്കിലും അല്ലെങ്കിലും അവ നിഷിദ്ധം തന്നെ എന്നും വ്യക്തമായി പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്.  

ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു:
اللعب بالنرد حرام باتفاق العلماء وإن لم يكن فيه عوض ، وإن كان فيه خلاف شاذ لا يلتفت إليه 
(പ്രതിഫലം നിശ്ചയിച്ചില്ല എങ്കിലും നര്‍ദ് ഹറാം ആണെന്നതില്‍ ഉലമാക്കള്‍ ഐക്യപ്പെട്ടിരിക്കുന്നു. അതില്‍ ഭിന്നത് ഉണ്ടെങ്കില്‍ അവ ഷാദ് ആകുന്നു, അതിലേക്ക് നോക്കേണ്ടതില്ല.)
مجموع الفتاوى " (32 / 253) .

സ്വഹാബികള്‍ ശക്തമായി ഇതിനെ എതിര്‍ത്തതായി നമുക്ക് കാണാന്‍ കഴിയും. 

عن عبد اللهِ بنِ مسعود قال : " إياكم وهاتين الكعبتين الموسُومَتَين ؛ اللتين تزجران زجرا ؛ فإنهما من الميسر .
(ഇബ്നു മസ്ഊദ് رضي الله عنه  പറയുന്നു: കുത്തുകള്‍ ഉള്ള എറിയുന്ന ഈ രണ്ടു കട്ടകളെ നിങ്ങള്‍ സൂക്ഷിക്കുക, അവ ചൂതാട്ടത്തില്‍ പെട്ടതാണ്.)
البخاري في "الأدب المفرد" صححه الألباني في "صحيح الأدب المفرد" برقم (1270).

ആയിഷ رضي الله عنها തന്‍റെ വീട്ടില്‍ താമസിക്കുന്ന ചിലര്‍ ഇപ്രകാരം കളിക്കാറുണ്ട് എന്ന് അറിഞ്ഞപ്പോള്‍ ആളെ അയച്ചു കൊണ്ട് അവരോടു പറഞ്ഞത് നിങ്ങള്‍ അത് പുറത്ത് കളഞ്ഞില്ലെങ്കില്‍ ഞാന്‍ നിങ്ങളെ എന്‍റെ വീട്ടില്‍ നിന്നും പുറത്താക്കും എന്നാണു. 
(البخاري في الأدب المفرد (1274)  حسنه الألباني في " صحيح الأدب المفرد " برقم (1274).)

അത് പോലെ വേറെയും സ്വഹാബികള്‍ ഇതിനെ ശക്തമായി എതിര്‍ത്തതായി ഇമാം ബുഖാരി തന്‍റെ അദബുല്‍ മുഫ്രദില്‍ സ്വഹീഹായി ഉദ്ധരിച്ചിട്ടുണ്ട്‌.  

ഇമാം ഇബ്നു ഹജര്‍ അല്‍ ഹൈതമി رحمه الله  ഇതിനെ വന്പാപത്തില്‍ എണ്ണിയതായി കാണാം. അതാണ്‌ ഹദീസുകളില്‍ പ്രകടമായത് എന്നും തെളിവുകള്‍ വ്യക്തമാക്കുന്നത് എന്നും അദ്ദേഹം വിശദീകരിക്കുന്നു. (الزواجر عن اقتراف الكبائر" (3 /45).

ചുരുക്കത്തില്‍ 'പകിട', 'ലുഡോ','പാമ്പും കോണിയും' പോലുള്ള കളികള്‍ നിഷിദ്ധമാണ് എന്നത് സ്ഥിരപ്പെട്ട വിഷയമാണ്. ആധുനികരായ ഉലമാക്കള്‍ അത് വിശദമായി വിശദീകരിച്ചു കൊണ്ട് പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്.(അനുബന്ധം കാണുക.) നാം അത്തരം വിനോദങ്ങളില്‍ നിന്നും നമ്മെയും കുടുംബത്തെയും വിലക്കെണ്ടാതുണ്ട്. 

അല്ലാഹുവിന്‍റെ നിയമങ്ങള്‍ പഠിക്കുവാനും അവ അനുസരിച്ച് ജീവിക്കുവാനുമുള്ള സൌഭാഗ്യം അവന്‍ നമുക്ക് നല്‍കട്ടെ. ആമീന്‍. 

والعلمُ عند اللهِ تعالى، وآخرُ دعوانا أنِ الحمدُ للهِ ربِّ العالمين، وصَلَّى اللهُ على نبيِّنا محمَّدٍ وعلى آله وصحبه وإخوانِه إلى يوم الدِّين، وسَلَّم تسليمًا.

كتبه : فلاح الدين بن عبد السلام ✍🏻


NB:1. ലുഡോ കളികളെ കുറിച്ച് അത് ഹറാം ആണെന്ന് ഹദീസുകള്‍ ഉദ്ധരിച്ചു കൊണ്ട്  മസ്ജിദു നബവിയിലെ ഉന്നത പണ്ഡിതനായ ഷെയ്ഖ്‌ സുലൈമാന്‍ അര്‍ റുഹൈലി حفظه الله നടത്തിയ വിശദീകരണം..
https://www.youtube.com/watch?v=z5gaO48USVM

അദ്ദേഹം തന്നെ കാര്യകാരണങ്ങള്‍ വിശദീകരിച്ചു കൊണ്ട് നടത്തിയ ദീര്‍ഖമായ ഉത്തരം.:
https://www.youtube.com/watch?v=P7TagO3MOc4

2.ഷെയ്ഖ്‌ മുഹമ്മദ് ബാസ്മൂല്‍ حفظه الله നടത്തിയ വിശദീകരണം:

https://youtu.be/m58KC0WcsxM

(ലിങ്കുകള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ബ്ലോഗ്‌ വഴി ഓപ്പണ്‍ ചെയ്യാം.)

മറഞ്ഞ മയ്യിത്തിന് വേണ്ടിയുള്ള നമസ്കാരം.


മറഞ്ഞ മയ്യിത്തിന് വേണ്ടിയുള്ള നമസ്കാരം അഥവാ ഒരു നാട്ടിൽ വെച്ച് മരണപ്പെട്ട മയ്യിത്തിന് വേണ്ടി അതിന്റെ സാന്നിധ്യം ഇല്ലാതെ മറ്റൊരു നാട്ടിൽ വെച്ച് നമസ്കരിക്കുന്ന വിഷയത്തിൽ 
ഇസ്ലാമിക ലോകത്തിലെ ഉന്നതരായ ഉലമാക്കൾ ഭിന്നിച്ചിരിക്കുന്നു. 

അബ്സ്സീനിയ രാജാവായ നജ്ജാശി രാജാവിന് വേണ്ടി റസൂൽﷺ മദീനയിൽ വെച്ച് നമസ്കരിച്ച സംഭവം ആണ് ഇൗ വിഷയത്തിൽ വന്ന ഏക സംഭവം, ഓരോ വിഭാഗം ഉലമാക്കളും ഇൗ സംഭവം വിശദീകരിച്ചു കൊണ്ടാണ് തങ്ങളുടെ അഭിപ്രായം വ്യക്തമാക്കുന്നതും. 

ഒരു വിഭാഗം അത് ശറഇൽ അനുവദനീയം ആണെന്ന് പറഞ്ഞു, ഷാഫി മദ്ഹബിന്റെയും ഹൻബലി മദ്‌ഹബിന്റെയും പ്രസിദ്ധമായ അഭിപ്രായം ഇതാകുന്നു. അവർ അതിന് വേണ്ടി നജ്ജാശി രാജാവിന് വേണ്ടിയുള്ള നമസ്കാരം തെളിവായി ഉദ്ധരിക്കുകയും അത് എല്ലാ മയ്യിത്തിനും ബാധകമാണ് എന്നും പറഞ്ഞു. 

രണ്ടാമതൊരു വിഭാഗം ഉലമാക്കൾ മറഞ്ഞ മയ്യിത്തിന്റെ വേണ്ടി നമസ്കാരം ശറഇല്‍‌ ഇല്ല എന്നും ഒന്നുകിൽ മയ്യിത്ത് മുമ്പിൽ ഉണ്ടാകണം, അല്ലെങ്കിൽ ഖബറിന്റെ അടുത്ത് വെച്ച് ആകണം എന്നും പറഞ്ഞു. ഇമാം മാലിക്, ഇമാം അബൂ ഹനീഫ തുടങ്ങിയവർ ഇപ്രകാരം പറഞ്ഞവർ ആണ്. നജ്ജാശിക്ക്‌ വേണ്ടി നമസ്കരിച്ചത് നബിﷺക്ക് മാത്രം പ്രത്യേകമാക്കപ്പെട്ട ഒന്നാണ് എന്നും അവർ പറഞ്ഞു. 

മൂന്നാമത് വിഭാഗം പണ്ഡിതന്മാർ മുസ്ലിം ലോകത്തിന് പൊതുവായി സംഭാവന നൽകിയ ഭരണാധികാരികൾ, പണ്ഡിതന്മാർ തുടങ്ങിയവർക്ക് വേണ്ടി നമസ്കരിക്കാം എന്നും പൊതുവായ നിലയിൽ മറഞ്ഞ മയ്യിത്തിന് വേണ്ടി നമസ്കാരം ഇല്ല എന്നും പറഞ്ഞു. അവരും നജ്ജാശിയുടെ സംഭവം തന്നെ തെളിവായി ഉദ്ധരിച്ചു.

നാലാമത്തെ അഭിപ്രായം ഒരു മയ്യിത്തിന് വേണ്ടി ആ നാട്ടിലുള്ളവർ നമസ്കരിച്ചിട്ടില്ല എങ്കിൽ ആ മയ്യിത്തിന് വേണ്ടി മറ്റൊരു നാട്ടിൽ വെച്ച് നമസ്കരിക്കാം, ഇനി മയ്യിത്തിനു വേണ്ടി ആ നാട്ടിൽ നമസ്കാരം നടന്നിട്ടുണ്ട്  എങ്കിൽ മറഞ്ഞ മയ്യിത്തിന് വേണ്ടി നമസ്കാരം ഇല്ല  എന്നുമാണ്.  ഇമാം ഖത്താബി, ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ, ഇമാം ഇബ്നുൽ ഖയ്യിം തുടങ്ങിയ ഉലമാക്കൾ ഇൗ അഭിപ്രായ ക്കാർ ആണ്.  

ഇതാണ് കൂടുതൽ ശരിയായതും തെളിവുകളോട് കൂടുതൽ യോജിക്കുന്നതും. 

ഇമാം ഖതാബി رحمه الله പറഞ്ഞു :
"وقَالَ الْخَطَّابِيِّ : " لا يُصَلَّى عَلَى الْغَائِبِ إلا إذَا وَقَعَ مَوْتُهُ بِأَرْضٍ لَيْسَ فِيهَا مَنْ يُصَلِّي عَلَيْهِ , وَاسْتَحْسَنَهُ الرُّويَانِيُّ من الشافعية , وَتَرْجَمَ بِذَلِكَ أَبُو دَاوُد فِي "السُّنَنِ" فَقَالَ : بَابُ الصَّلاةِ عَلَى الْمُسْلِمِ يَلِيهِ أَهْلُ الشِّرْكِ فِي بَلَدٍ آخَرَ."
"മരണം സംഭവിച്ചത് അതിന് വേണ്ടി നമസ്കരിക്കുന്ന ആളുകൾ ഇല്ലാത്ത നാട്ടിൽ വെച്ചായാൽ അല്ലാതെ മറഞ്ഞ മയ്യിത്തിനു വേണ്ടി നമസ്കരിക്കരുത്. ശാഫി മദ്ഹബിലെ റുവയാനി ഇതിനെ നന്നായി കണ്ടു. ഇമാം അബൂദാവൂദ് തന്റെ സുനനിൽ നൽകിയതും അങ്ങനെയാണ്. അദ്ദേഹം പറഞ്ഞു:മറ്റൊരു നാട്ടിൽ മുശ്രിക്കുകളുടെ അടുക്കൽ  മരണപ്പെട്ടവരുടെ മേൽ നമസ്കരിക്കുന്നതിന്റെ അധ്യായം."
(فتح الباري).

ഇൗ നിലപാട് ആണ് കൂടുതൽ ശരി എന്ന് വ്യക്തമാക്കുന്ന ഒന്നാണ് റസൂൽﷺ നജ്ജാശിയുടെ ഒഴികെ ഒരിക്കൽ പോലും മറഞ്ഞ മയ്യിത്തിന് വേണ്ടി നമസ്കരിച്ചില്ല എന്നത്. ധാരാളം സ്വഹാബികൾ മറ്റു നാടുകളിൽ വെച്ച് മരണപ്പെട്ടു, പക്ഷേ അവർക്കൊന്നും വേണ്ടി റസൂൽ ﷺ അങ്ങനെ മദീനയിൽ വെച്ച് ചെയ്തില്ല, അതിനാൽ അതാണ് നബി ചര്യ, റസൂൽﷺ ചെയ്തതു സുന്നത്താണ്, അത് പോലെ ഉപേക്ഷിച്ചത് ഉപേക്ഷിക്കലും സുന്നത്താണ്.

ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു :  
 الصواب أن الغائب إن مات ببلدٍ لم يُصلَّ عليه فيه، صُلي عليه صلاة الغائب، كما صلى النبي صلى الله عليه وسلم على النجاشي؛ لأنه مات بين الكفار ولم يُصلَّ عليه، وإن صُلي عليه حيث مات لم يُصلَّ عليه صلاة الغائب، لأن الفرض قد سقط بصلاة المسلمين عليه. والنبي - صلَّى الله عليه وسلَّم - صلَّى على الغائب وترَكه، وفعْلُه وتَرْكه سُنة"

"ഏറ്റവും ശരിയായത്, ഒരു നാട്ടിൽ വെച്ച് മരണപ്പെട്ടു അവിടെ ആരും ആ മയ്യിത്തിന് വേണ്ടി നമസ്കരിച്ചിട്ടില്ല എങ്കിൽ ആ മറഞ്ഞ മയ്യിത്തിന്റെ വേണ്ടി നമസ്കരിക്കണം , റസൂൽﷺ നജ്ജാശിക്ക്‌ വേണ്ടി നമസ്കരിച്ചത് പോലെ, അദ്ദേഹം  കുഫ്ഫാറുകളുടെ ഇടയിൽ മരണപ്പെടുകയും അദ്ദേഹത്തിന്റ മേൽ നമസ്കാരം നിർവഹിക്കുകയും ചെയ്തില്ല. ഇനി മയ്യിത്തിന് വേണ്ടി അവിടെ വെച്ച് നമസ്കരിച്ചു എങ്കിൽ മറഞ്ഞ നിലയിൽ നമസ്കരിക്കരുത്. കാരണം ആ (നാട്ടിലെ) മുസ്ലിമീങ്ങളുടെ നമസ്കാരത്തിലൂടെ ആ ഫർള് നീങ്ങിക്കഴിഞ്ഞു. റസൂൽﷺ മറഞ്ഞ മയ്യിത്തിന് വേണ്ടി നമസ്കരിക്കുകയും നമസ്കരിക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. നബിയുടെ പ്രവർത്തനവും ഉപേക്ഷിച്ചതും സുന്നതിൽ പെട്ടതാണ്."
[زاد المعاد، ابن القيم، ]

ഇതാണ് സ്വഹാബിമാരുടെയും മാതൃക. 

ശൈഖ് അൽബാനി رحمه الله പറഞ്ഞു: 
: "ومما يؤيِّد عدم مشروعيَّة الصلاة على كلِّ غائب، أنه لَمَّا مات الخُلفاء الراشدون وغيرُهم، لَم يُصلِّ أحدٌ من المسلمين عليهم صلاة الغائب، ولو فُعِل، لتواتَر النقل بذلك عنهم.."
"എല്ലാ മറഞ്ഞ മയ്യിത്തിനും വേണ്ടിയുള്ള നമസ്കാരം ശറഇൽ ഇല്ല എന്നതിനെ ശക്തിപ്പെടുത്തുന്ന കാര്യമാണ് ഖുലഫാഉ റാഷിദീങ്ങളും അതുപോലെ മറ്റുള്ളവരും മരണപ്പെട്ടപ്പോൾ മുസ്ലിംകളിലെ ഒരാൾ പോലും മറഞ്ഞ മയ്യിത്തിന്റെ നമസ്കാരം അവർക്ക് വേണ്ടി നിർവഹിച്ചില്ല , അവർ അങ്ങനെ ചെയ്തിരുന്നു വെങ്കിൽ അത് അവരെ തൊട്ടു ധാരാളമായി ഉദ്ധരിക്കപ്പെടുമായിരുന്നു." ( أحكام الجنائز، ص (93).)

അതിനാൽ ഒന്നുകിൽ നേർക്ക് നേരെയുള്ള മയ്യിത്ത് നമസ്കാരം നിർവഹിക്കുക, അല്ലെങ്കിൽ ഖബറിന്റെ അടുത്ത് ചെന്ന് നമസ്കരിക്കുക, അതുമല്ലെങ്കിൽ ആ മയ്യിത്തിന് വേണ്ടി പ്രാർത്ഥിക്കുക , ഇവയൊക്കെ മയ്യിത്തിന് ഉപകാരം ലഭിക്കുന്ന പ്രവർത്തനമാണ്. ഇതാണ് കൂടുതൽ ശരിയായതും.  ഇനി ഇസ്ലാമിക ഭരണാധികാരി ഏതെങ്കിലും മറഞ്ഞ മയ്യിത്തിന് വേണ്ടി നമസ്കരിക്കാൻ കൽപ്പിച്ചാൽ അതിനെ അനുസരിക്കണം. കാരണം അഭിപ്രായ വ്യത്യാസമുള്ള വിഷയത്തിൽ വലിയ്യുൽ അംറ് കൽപിച്ചാൽ അതിനെ സ്വീകരിക്കണം. ശൈഖ് ഇബ്നു ഉസൈമീൻ رحمه الله മറഞ്ഞ മയ്യിത്തിന് വേണ്ടി നമസ്കരിക്കൽ സുന്നത്തില്ല എന്ന് പറഞ്ഞതിന്റെ കൂടെ ഇത് കൂട്ടി ചേർത്തതായി കാണാം. 

അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ. 

وصلى الله على محمد وعلى اله وصحبه اجمعين. 

✍🏻 ഫലാഹുദ്ധീൻ ബിൻ അബ്ദുസ്സലാം