സച്ചിതരുടെ മാര്‍ഗത്തില്‍ നിലകൊള്ളുന്ന വിശ്വാസിനിയുടെ പ്രത്യേകതകള്‍.



ഷെയ്ഖ്‌ മുഖ്ബില്‍ ബ്ന്‍ ഹാദി  അല്‍വാദിഈ رحمه الله

ഫ്രാന്‍സില്‍ നിന്നുള്ള സഹോദരി ഉമ്മു യാസര്‍  'സലഫി സ്ത്രീകളുടെ പ്രത്യേകതകള്‍' (അഥവാ സച്ചിതരുടെ മാര്‍ഗത്തില്‍ നിലകൊള്ളുന്ന  സത്യവിശ്വാസിനിയില്‍ ഉണ്ടായിരിക്കേണ്ട പ്രത്യേകതകള്‍) എന്തൊക്കെയാണ്  എന്നു ചോദിച്ചപ്പോള്‍ അഹ്ലുസ്സുന്നയുടെ ഉന്നതനായ പണ്ഡിതനും മുഹദ്ദിസും ആയ ഷെയ്ഖ്‌ മുഖ്ബില്‍ ബ്നു ഹാദി رحمه الله നല്‍കിയ മറുപടിയാണ് ഇത്.  അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍ ആണ് വളരെ ലളിതമായി ഷെയ്ഖ്‌ വിശദീകരിച്ചത്. അള്ളാഹു ഷെയ്ഖിന്‍റെ മേല്‍ റഹ്മത്ത് ചൊരിയട്ടെ , ഇത് ഉപകാരപ്രദമായ ഉപദേശമായി മാറ്റട്ടെ,...ആമീന്‍.  


ഉത്തരം : ഇത് വിശാലവും വലുപ്പവുമുള്ള ചോദ്യമാണ്. അള്ളാഹു എളുപ്പമാക്കിയതിനെ കൊണ്ട് നാം അതിനെ ക്രോടീകരിക്കാം.  


1.
അല്ലാഹുവിന്‍റെ കിതാബിനെയും റസൂല്‍ﷺ യുടെ സുന്നതിനെയും സ്വാലിഹീങ്ങളായ മുന്‍ഗാമികളുടെ ബോധ്യം അനുസരിച്ച് തനിക്ക് സാധിക്കുന്നത്രയും അവള്‍ മുറുകെ പിടിക്കേണ്ടതാണ്

2.
അവള്‍ തന്‍റെ ഇടപാടുകളില്‍ മുസ്ലിംകളോടും അമുസ്ലിംകളോടും സംശുദ്ധമായ രീതിയില്‍ ഇടപെടുവാന്‍ നാം താല്‍പ്പര്യപ്പെടുന്നു.

അള്ളാഹു അവന്‍റെ ഉന്നതമായ കിത്താബില്‍ പറഞ്ഞിരിക്കുന്നു:
"നിങ്ങള്‍ ജനങ്ങളോട് നല്ല വാക്ക് പറയുക" (2:83).

അവന്‍ പറഞ്ഞു:
"വിശ്വസിച്ചേല്‍പിക്കപ്പെട്ട അമാനത്തുകള്‍ അവയുടെ അവകാശികള്‍ക്ക് നിങ്ങള്‍ കൊടുത്തു വീട്ടുക”(4:58).

അള്ളാഹു പറഞ്ഞിരിക്കുന്നു: “സത്യവിശ്വാസികളേ
, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്ക് തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി. (കക്ഷി) ധനികനോ, ദരിദ്രനോ ആകട്ടെ, ആ രണ്ട് വിഭാഗത്തോടും കൂടുതല്‍ ബന്ധപ്പെട്ടവന്‍ അല്ലാഹുവാകുന്നു. അതിനാല്‍ നിങ്ങള്‍ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്‌. നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞ് മാറുകയോ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു.”(4:135).

3. ഇസ്ലാമിന്‍റെ വസ്ത്രത്തെ മുറുകെ പിടിക്കുകയും ഇസ്ലാമിന്‍റെ ശത്രുക്കളോടു സാദൃശ്യം ഉണ്ടാകുന്നതില്‍ നിന്നും ഒഴിവാകുകയും അവളുടെ മേല്‍ നിര്‍ബന്ധമാണ്‌. ഇമാം അഹ്മദ് അദ്ധേഹത്തിന്റെ മുസ്നദില്‍ അബ്ദുള്ളാഹ് ബ്നു ഉമറിرضي الله عنهما ല്‍ നിന്ന് ഉദ്ധരിക്കുന്നു: റസൂല്‍ﷺ പറഞ്ഞു: ആര് ഒരു ജനതയോട് സാദൃശ്യം പുലര്‍ത്തിയോ അവന്‍ അവരില്‍ പെട്ടവനാണ്”.  

പ്രതാപവാനായ റബ്ബ് (സ്ത്രീകളുടെ) വസ്ത്രത്തിന്‍റെ കാര്യത്തില്‍ പറയുന്നു:
“നബിയേ
, നിന്‍റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.”(33:59).

അബ്ദുള്ളാഹ് ബ്നു മസ്ഊദില്‍رضي الله عنه നിന്നും ഇമാം തിര്‍മുദി ഉദ്ധരിക്കുന്നു: റസൂല്‍ﷺ പറഞ്ഞു : സ്ത്രീ ഔറതാണ്, അവള്‍ പുറത്തിറങ്ങിയാല്‍ ശൈത്താന്‍ അവളെ നിരീക്ഷിക്കും. (അവളെ തെറ്റിക്കുവാനും അവളെ കൊണ്ട് മറ്റുള്ളവരെ തെറ്റിക്കുവാനും ശൈത്താന്‍ ശ്രമിക്കും.)

4. സന്തോഷകരമായ ജീവിതം ആഗ്രഹിക്കുന്നുവെങ്കില്‍ അവള്‍ തന്‍റെ ഭര്‍ത്താവിനോട് നല്ല നിലയില്‍ വര്‍ത്തിക്കുവാന്‍ നാം ഉപദേശിക്കുന്നു.
റസൂല്‍ﷺ പറഞ്ഞു: ഒരു പുരുഷന്‍ തന്‍റെ ഭാര്യയെ കിടപ്പറയിലേക്ക് ക്ഷണിക്കുകയും അവള്‍ വിസമ്മതിക്കുകയും ചെയ്‌താല്‍ അവളെ മലക്കുകള്‍ ശപിക്കുന്നതാണ്.(ബുഖാരി, മുസ്ലിം), ആകാശത് നിന്നും അവളുടെ മേല്‍ കോപം ഉണ്ടാകും എന്ന് മുസ്ലിം ഉദ്ധരിച്ച രിവായത്തില്‍ ഉണ്ട്.


5. അത് പോലെ അവള്‍ തന്‍റെ മക്കളെ ഇസ്ലാമിക പരിചരണത്തില്‍ വളര്‍ത്തണം. ഇമാം ബുഖാരിയും മുസ്ലിമും അബ്ദുള്ളാഹ് ബ്നു ഉമര്‍
رضي الله عنهما വില്‍ നിന്നും ഉദ്ധരിക്കുന്നു, റസൂല്‍ﷺ പറഞ്ഞു : “നിങ്ങള്‍ എല്ലാവരും മേല്‍നോട്ടക്കാര്‍ ആണ്, നിങ്ങള്‍ എല്ലാവരും തങ്ങളുടെ അധീനതയില്‍ ഉള്ളവരെ കുറിച്ച് ചോദ്യം ചെയ്യപ്പെടും”. പെണ്ണിനെ കുറിച്ച് പറഞ്ഞു അവള്‍ “തന്‍റെ ഭര്‍ത്താവിന്‍റെ ഭവനത്തിലെ മേല്‍നോട്ടക്കാരിയാണ്, അവളുടെ മേല്നോട്ടത്തെ കുറിച്ച് ചോദ്യം ചെയ്യപ്പെടും”

ബുഖാരിയും മുസ്ലിമും മ’ഖല്‍ ബ്ന്‍ യസാര്‍
رضي الله عنه വില്‍ നിന്നും ഉദ്ധരിക്കുന്നു, റസൂല്‍ﷺ പറഞ്ഞു :”അള്ളാഹു ഒരാളെ കാര്യ നിര്‍വഹണം ഏല്‍പ്പിക്കുകയും അയാള്‍ ഗുണകാംക്ഷയോടു കൂടി അത് സംരക്ഷിക്കാതിരിക്കുകയും ചെയ്‌താല്‍ സ്വര്‍ഗത്തിലെ വാസന പോലും അനുഭവിക്കില്ല”. അതിനാല്‍ മക്കളുടെ പരിപാലനത്തില്‍ നിന്നും ദഅവത് (പ്രബോധനം ചെയ്യല്‍) അവളെ തെറ്റിച്ചു കളയരുത്.

6. സ്ത്രീയേക്കാള്‍ പുരുഷനെ സ്രെഷ്ടപ്പെടുത്തിയ അല്ലാഹുവിന്‍റെ വിധിയില്‍ അവള്‍ തൃപ്തിപ്പെടേണ്ടതാണ്.

അള്ളാഹു പറഞ്ഞു:
നിങ്ങളില്‍ ചിലര്‍ക്ക് ചിലരെക്കാള്‍ കൂടുതലായി അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളോട് നിങ്ങള്‍ക്ക് മോഹം തോന്നരുത്‌”. (4:32)

അള്ളാഹു പറഞ്ഞു: “പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറു വിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ് നല്‍കിയത് കൊണ്ടും, (പുരുഷന്‍മാര്‍) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്‌. അതിനാല്‍ നല്ലവരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷന്‍മാരുടെ) അഭാവത്തില്‍ (സംരക്ഷിക്കേണ്ടതെല്ലാം) സംരക്ഷിക്കുന്നവരുമാണ്‌. എന്നാല്‍ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക. അവരെ അടിക്കുകയും ചെയ്ത് കൊള്ളുക. എന്നിട്ടവര്‍ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങള്‍ അവര്‍ക്കെതിരില്‍ ഒരു മാര്‍ഗവും തേടരുത്‌. തീര്‍ച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു.”(4:34).

ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച അബൂ ഹുറൈറرضي الله عنه വിന്‍റെ ഹദീസില്‍ കാണാം. റസൂല്‍ﷺ പറഞ്ഞു: “സ്‌ത്രീകളോട്‌ നിങ്ങള്‍ നന്മ ഉദ്ദേശിച്ചു പെരുമാറണം. നിശ്ചയം സ്‌ത്രീ സൃഷ്‌ടിക്കപ്പെട്ടത്‌ വാരിയെല്ലില്‍ നിന്നാണ്‌. നിശ്ചയമായും വാരിയെല്ലില്‍ ഏറ്റവും വളഞ്ഞത്‌ മേല്‍ഭാഗത്തുള്ളതാണ്‌. അത്‌ നീ നേരെയാക്കാനുദ്ദേശിച്ചാല്‍ നീ പൊട്ടിക്കുന്നതാണ്‌. അതിനെ നീ (നിവര്‍ത്താതെ) വിട്ടാല്‍ അത്‌ വളഞ്ഞ്‌ തന്നെയിരിക്കുന്നതാണ്‌.” 

അതിനാല്‍ പുരുഷനെ തന്നേക്കാള്‍ സ്രെഷ്ടപ്പെടുത്തിയ അല്ലാഹുവിന്‍റെ നിര്‍ണയത്തില്‍ അവള്‍ ക്ഷമ കാണിക്കണം. അതിനര്‍ത്ഥം അവള്‍ അടിമയാണ് എന്നതല്ല.

റസൂല്‍ﷺ പറഞ്ഞു “
സ്‌ത്രീകളോട്‌ നിങ്ങള്‍ നന്മ ഉദ്ദേശിച്ചു പെരുമാറണം. നിശ്ചയമായും അവര്‍ നിങ്ങളുടെയടുക്കല്‍ ബന്ധിതരാണ്‌. അതല്ലാതെ മറ്റൊന്നും നിങ്ങളവരില്‍ ഉടമപ്പെടുത്തുന്നില്ല. എന്നാല്‍ അവര്‍ വ്യക്തമായ തെറ്റ്‌ ചെയ്‌താല്‍ കിടപ്പറയില്‍ നിങ്ങളവരോട്‌ പിണങ്ങുകയും (എന്നിട്ടും അവര്‍ അനുസരിച്ചില്ലെങ്കില്‍) ഉപദ്രവം വരുത്താത്ത അടി നിങ്ങള്‍ അവരെ അടിക്കണം. അപ്പോള്‍ അവര്‍ നിങ്ങളെയനുസരിച്ചാല്‍ അവര്‍ക്കെതിരെ മറ്റ്‌ മാര്‍ഗ്ഗങ്ങളൊന്നും നിങ്ങള്‍ തേടരുത്‌. അറിയണം നിങ്ങളുടെ ഭാര്യമാര്‍ക്ക്‌ നിങ്ങളോട്‌ ചില കടമകളുണ്ട്‌. നിങ്ങള്‍ക്കും നിങ്ങളുടെ ഭാര്യമാരോട്‌ ചില കടമകളുണ്ട്‌. അവളുടെ മേല്‍ നിങ്ങള്‍ക്കുള്ള അവകാശമാണ് നിങ്ങള്‍ ഇഷ്ട്ടപ്പെടാത്ത ആളുകളെ നിങ്ങളുടെ വിരിപ്പില്‍ ഇരുത്താതിരിക്കുകയും നിങ്ങള്‍ ഇഷ്ട്ടപെടാത്ത ആളുകളെ വീട്ടില്‍ അനുവടിക്കാതിരിക്കലും. അവള്‍ക്ക് നിങ്ങളുടെ മേല്‍ ഉള്ള അവകാശമാണ് അവളുടെ വസ്ത്രത്തിലും ഭക്ഷണത്തിലും നിങ്ങള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യണം എന്നത്.”

ഇമാം അഹ്മദ് സുനനിലും മുസ്നദിലും ഉദ്ധരിച്ച മുആവിയ ബ്നു ജൈദ്
 الله عنهവിന്‍റെ ഹദീസില്‍ കാണാം, ഒരു മനുഷ്യന്‍ ചോദിച്ചു: ഭാര്യമാരോടുള്ള ഞങ്ങളുടെ കടമകള്‍ എന്തൊക്കെയാണ്. റസൂല്‍ﷺ പറഞ്ഞു: നിങ്ങള്‍ ഭക്ഷിക്കുമ്പോള്‍ അവളെയും ഭക്ഷിപ്പിക്കുക, നിങ്ങള്‍ വസ്ത്രം ധരിക്കുമ്പോള്‍ അവളെയും ധരിപ്പിക്കുക, അവളുടെ മുഖത്ത് അടിക്കരുത്, ആക്ഷേപിക്കരുത്, വീട്ടില്‍ വെച്ചല്ലാതെ പിണങ്ങരുത്” 

അതിനാല്‍. അള്ളാഹു നിങ്ങളുടെ മേല്‍ ബറകത്ത് ചൊരിയട്ടെ, നാം  എല്ലാവരും പരസ്പരം നന്മയില്‍ സഹായിക്കണം. പുരുഷന്‍ തന്‍റെ ഭാര്യയോടു ഇസ്ലാമിക രീതിയില്‍ ഇടപെടണം, ദീനി പഠനത്തിലും പ്രബോധനതിലും അവളെ സഹായിക്കണം. അത് പോലെ സ്ത്രീകളും തങ്ങളുടെ ഭര്‍ത്താക്കന്മാരോട് ഇസ്ലാമിക രീതിയില്‍ പെരുമാറണം, ദീനി പഠനത്തിലും പ്രബോധനതിലും വീടിനെ നല്ല നിലയില്‍ മാറ്റുവാനും അവള്‍ അവനെ സഹായിക്കണം.

അള്ളാഹു പറഞ്ഞിരിക്കുന്നു:” പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌..”(5:2)

അല്ലാഹുവാണ് സഹായിക്കുന്നവന്‍.
വിവര്‍ത്തനം: ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം 

അവലംബം: 
أسئلة أم ياسر الفرنسية لمحدث الديار اليمنية
           
                          

ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന സ്ത്രീകളുടെയും നോമ്പിന്‍റെ വിധി.



ഗര്ഭിണികളും മുലയൂട്ടുന്ന സ്ത്രീകളും നോമ്പ് നോക്കുന്നതിലൂടെ സ്വന്തത്തിനോ കുഞ്ഞിനോ പ്രയാസം ഉണ്ടാകുമെന്ന് ഭയപ്പെട്ടാല്‍ അവര്ക്ക്  നോമ്പ് ഉപേക്ഷിക്കാന്‍ അനുവാദമുണ്ട് എന്ന വിഷയത്തില്‍ അഭിപ്രായ വ്യത്യാസമില്ല. 

എന്നാല്‍ അങ്ങനെ ഉപേക്ഷിക്കുന്ന നോമ്പിനു പകരം പിന്നീട് എന്ത് ചെയ്യണം എന്ന വിഷയത്തില്‍ പൂര്‍വീകരും  ആധുനികരും ആയ ഉലമാക്കള്‍ വ്യത്യസ്ത  അഭിപ്രായങ്ങള്‍ ആണ് പറഞ്ഞത്.

ആ അഭിപ്രായ ഭിന്നതായകട്ടെ ന്യായവും ശക്തവുമാണ്. അതിനാല്‍ ഉലമാക്കളിലെ ഏതെങ്കിലും ഒരു അഭിപ്രായം സ്വീകരിച്ചവരെ മറിച്ചു അഭിപ്രായമുള്ളവര്‍ ആക്ഷേപിക്കുവാനോ കുറ്റപ്പെടുത്തുവാനോ പാടുള്ളതല്ല.     

സലഫുകളും പിന്ഗാമികളും ആയ ഉലമാക്കളുടെ അഭിപ്രായങ്ങള്‍  പരിശോധിച്ചാല്‍ പ്രസിദ്ധമായ അഭിപ്രായങ്ങള്‍ ഇവയാണ്.

1.    ഗര്ഭിണികളും മുലയൂട്ടുന്നവരും അക്കാരണത്താല്‍ ഒഴിവാക്കിയ നോമ്പിനു പകരം പിന്നീട് നോമ്പ് എടുത്ത് വീട്ടണം, ഫിദ്യ കൊടുക്കേണ്ടതില്ല. ഹനഫി മദ്ഹബിന്‍റെ  അഭിപ്രായം ഇതാണ്. സലഫുകളായ ഹസന്‍, ഇബ്രാഹിം നഖഇ, ഔസായി, തുടങ്ങിയവരും ആധുനികരായ ഷെയ്ഖ്‌ ഇബ്നു ബാസ്, ഇബ്നു ഉസൈമീന്‍ തുടങ്ങിയവരുമൊക്കെ ഈ അഭിപ്രായമാണ് പറഞ്ഞത്. (رحمهم الله)  

2. ഗര്ഭിണികളും മുലയൂട്ടുന്നവരും കുഞ്ഞിനു പ്രയാസം ഉണ്ടാകുമെന്ന് ഭയപ്പെട്ടാണ്‌ ഒഴിവാക്കിയതെങ്കില്‍ പിന്നീട് നോമ്പേടുക്കുകയും അതിന്‍റെ കൂടെ ഫിദ്യ കൊടുക്കുകയും വേണം. ഇതാണ് ഷാഫി, ഹന്ബലി മദ്ഹബുകളുടെ അഭിപ്രായം. ആധുനികരില്‍ ഷെയ്ഖ്‌ സ്വാലിഹുല്‍ ഫൌസാന്‍, ഷെയ്ഖ്‌ സുലൈമാന്‍ റുഹൈലി (حفظهما الله)   തുടങ്ങിയവര്‍ ഈ അഭിപ്രായമാണ് കൂടുതല്‍ ശരിയായതായി പറഞ്ഞത്. മാലികി മദ്ഹബ്കാര് മുലയൂട്ടുന്ന സ്ത്രീകള്‍ കുഞ്ഞിന്റെയ വിഷയത്തില്‍ ഭയപ്പെട്ടാല്‍ നോമ്പും ഫിദ്യയും കൊടുക്കണമെന്നും ഗര്ഭിണികള്‍ നോമ്പ് എടുത്താല്‍ മതി, ഫിദ്യ വേണ്ടതില്ല എന്നുമാണ് പറഞ്ഞത്.  

3.   ഗര്ഭിണികളും മുലയൂട്ടുന്നവരും അത് കാരണത്താല്‍ ഒഴിവാക്കിയ നോമ്പിനു പകരം ഫിദ്യ കൊടുക്കണം, നോമ്പ് എടുത്ത് വീട്ടേണ്ടതില്ല. സ്വഹാബികളായ ഇബ്നു അബ്ബാസ്, ഇബ്നു ഉമര്‍ തുടങ്ങിയവരും സഅദു ബ്ന്‍ മുസയ്യബ്, സഅദു ബ്ന്‍ ജുബൈര്‍ തുടങ്ങിയവരും ആധുനികരില്‍ ഷെയ്ഖ്‌ അല്ബാനി, ഷെയ്ഖ്‌ ഫര്കൂിസ്, മുഹമ്മദ്‌ ബാസ്മൂല്‍ തുടങ്ങിയവരുമൊകെ ഈ അഭിപ്രായം വ്യക്ത്മാക്കിയവര്‍ ആണ്. (رحمهم الله)  
   

പിന്നീട് നോമ്പ് എടുത്തു വീട്ടണം എന്ന് പറയുന്ന ഉലമാക്കള്‍ പറഞ്ഞതിന്‍റെ ചുരുക്കം ഇങ്ങനെ സംഗ്രഹിക്കാം. 

ഗര്‍ഭിണികളും മുലയൂട്ടുന്നവരും രോഗികളെയും യാത്രക്കാരെയും പോലെയാണ്. രോഗിക്കും യാത്രക്കാരനും നോമ്പ് ഒഴിവാക്കാന്‍ ഇളവ് നല്കിയതിന്റെ കാരണം അവര്ക്ക്  അതിലൂടെ പ്രയാസം ഉണ്ടാകുന്നു എന്നതാണ്.ഗര്ഭിണിയും മുലയൂട്ടുന്നവരും നോമ്പ് ഒഴിവാക്കുന്നതും പ്രയാസം കാരണത്താല്‍ ആണ്. അതിനാല്‍ അവര്‍ രോഗികളെ പോലെ പിന്നീട് നോമ്പ് എടുത്ത് വീട്ടുകയാണ് വേണ്ടത്.

അത് പോലെ അനസ് ബ്ന്‍ മാലിക്ക് അല്‍ കഅബി ഉദ്ധരിക്കുന്ന ഹദീസില്‍ യാത്രക്കാരനും ഗര്ഭിണിക്കും മുലയൂട്ടുന്നവള്ക്കും  നബി നോമ്പില്‍ നിന്ന് ഇളവ് നല്കിയതായി കാണാം. (താഴെ രണ്ടാം നമ്പര്‍ ആയി ഹദീസ് കൊടുത്തിട്ടുണ്ട്.) അതില്‍ നിന്നും അവര്ക്ക്  യാത്രക്കാരനെപ്പോലെ നോമ്പ് ഉപേക്ഷിക്കാമെന്നും ശേഷം ആ നോമ്പ് നോറ്റ് വീട്ടണമെന്നും മനസ്സിലാക്കാം.
കുട്ടിയുടെ വിഷയത്തില്‍ ഭയപ്പെട്ടാണ്‌ നോമ്പ് ഉപേക്ഷിച്ചതെങ്കില്‍ നോമ്പിന്റെ കൂടെ ഫിദ്യ കൂടി കൊടുക്കണം എന്ന് പറയുന്നവര്‍ ഇബ്നു അബ്ബാസ്, ഇബ്നു ഉമര്‍(رضي الله عنهم) തുടങ്ങിയവര്‍ ഫിദ്യ കൊടുക്കുവാന്‍ പറഞ്ഞതു ഇതിന്‍റെ കൂടെ ചേര്‍ത്ത് വെച്ച് കൊണ്ട് തെളിവായി പറയുകയും ചെയ്യുന്നു.

എന്നാല്‍ നേര്‍ക്ക് നേരെ തെളിവുകളോട് കൂടുതല്‍ അടുത്ത അഭിപ്രായം ഗര്ഭിണികളും മുലയൂട്ടുന്നവരും ഉപേക്ഷിച്ച നോമ്പിനു പകരമായി നോമ്പ് എടുക്കേണ്ടതില്ല എന്നും ഫിദ്യ കൊടുക്കുകയാണ് വേണ്ടതെന്നുമാണ്. കാരണങ്ങള്‍ ഓരോന്നായി താഴെ വിവരിക്കുന്നു. 

1. അള്ളാഹു പറഞ്ഞു:
وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ
((നോമ്പ് എടുക്കുവാന്‍) സാധിക്കുന്നവര്‍ മിസ്കീന്മാര്ക്ക്  ഫിദ്യ കൊടുക്കട്ടെ.) (2:184)

ഇത് ആദ്യ കാലത്ത് ഉള്ള നിയമം ആയിരുന്നു. നോമ്പ് നോക്കുവാന്‍ കഴിവുള്ള ആളുകള്ക്കും  വേണമെങ്കില്‍ അത് ഒഴിവാക്കി പകരമായി ഫിദ്യ കൊടുത്താല്‍ മതി.

എന്നാല്‍ തൊട്ടു ശേഷമുള്ള ആയതിലൂടെ നോമ്പ് നോക്കുവാന്‍ കഴിയുന്ന യാത്രക്കാരന്‍ അല്ലാത്ത ആളുകളുടെ മേല്‍ ഈ നിയമം ദുര്ബലപ്പെട്ടു. അത് ഇമാം ബുഖാരിയും മറ്റും നിവേദനം ചെയ്ത ഹദീസുകളില്‍ വന്നതുമാണ്.മുഫസ്സിരീങ്ങള്‍ വ്യക്തമാക്കിയതുമാണ്. 

പക്ഷെ പൂര്‍ണമായും ആയത്തില്‍ പറഞ്ഞ നിയമം ദുര്ബലപ്പെട്ടില്ല.
കാരണം ഈ ആയത്തിന് മറ്റൊരു ഖിറാഅത്ത്‌ ഇബ്നു അബ്ബാസിرضي الله عنهماനെ തൊട്ടു സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്.അത് ഇപ്രകാരമാണ്  وَعَلَى الَّذِينَ يُطَوَّقُونَهُ  നോമ്പ് എടുക്കുവാന്‍  പ്രയാസപ്പെടുന്നവര്‍ ഫിദ്യ കൊടുക്കട്ടെ എന്ന അര്‍ഥമാണ് അപ്പോള്‍ ലഭിക്കുക.

(മലയാളമടക്കമുള്ള പല പരിഭാഷകളിലും  “(ഞെരുങ്ങിക്കൊണ്ട് മാത്രം) അതിന്നു സാധിക്കുന്നവര്‍"  എന്ന അര്ഥമാണ് കാണുവാന്‍ കഴിയുക. അത് ഈ ഖിറാഅത്ത്‌  കൂടി പരിഗണിച്ചാണ് എന്ന് അമാനി മൌലവിയെ പോലുള്ളവര്‍  വിശദീകരിച്ചത് ശ്രദ്ധേയമാണ്) 
ഇബ്നു അബ്ബാസ്رضي الله عنهما  ഈ ഖിറാഅത്ത്‌ പറഞ്ഞു കൊണ്ട് വിശദീകരിക്കുന്നത് കാണുക.  
لَيْسَتْ بِمَنْسُوخَةٍ هُوَ الشَّيْخُ الكَبِيرُ، وَالمَرْأَةُ الكَبِيرَةُ لاَ يَسْتَطِيعَانِ أَنْ يَصُومَا فَيُطْعِمَانِ مَكَانَ كُلِّ يَوْمٍ مِسْكِينًا

(ഇത്(ഈ ആയത്)ദുര്ബലപ്പെട്ടതല്ല, അത് നോമ്പ് എടുക്കാന്‍ കഴിയാത്ത  അങ്ങേയറ്റം വൃദ്ധനായ പുരുഷനും വൃദ്ധയായ സ്ത്രീയും ആണ് അത്. അവര്‍ ഓരോ ദിവസത്തിനും മിസ്കീനിനു ഭക്ഷണം കൊടുക്കണം).(സ്വഹീഹുല്‍ ബുഖാരി)
 ഒന്ന്  കൂടി വിശദമായി നിയമം ദുരബലപ്പെടാത്ത ആളുകള്‍ ആരൊക്കെയാണ് എന്ന് ഇബ്നു അബ്ബാസ്‌رضي الله عنهما തന്നെ  വിശദീകരിക്കുന്നതും  കാണുക. 
رخص للشيخ الكبير , والعجوز الكبيرة فى ذلك وهما يطيقان الصوم أن يفطرا إن شاءا , ويطعما كل يوم مسكينا , ولا قضاء عليهما , ثم نسخ ذلك فى هذه الآية: (فمن شهد منكم الشهر فليصمه) , وثبت للشيخ الكبير والعجوز الكبيرة إذا كانا لا يطيقان الصوم , والحبلى والمرضع إذا خافتا أفطرتا , وأطعمتا كل يوم مسكينا "
'നോമ്പ് എടുക്കുവാന്‍ കഴിവുള്ള പ്രായമായ പുരുഷന്മാര്ക്കും  സ്ത്രീകള്ക്കും  ഉദ്ദേശിക്കുന്നുവെങ്കില്‍ നോമ്പ് ഉപേക്ഷിക്കാനും ഓരോ ദിവസവും മിസ്കീന് ഭക്ഷിപ്പിക്കുവാനും ഇളവു നല്കഴപ്പെട്ടു. അവരുടെ മേല്‍ ഖദാ ഇല്ല. പിന്നെ ഇത് ആര് ആ മാസത്തില്‍ ഹാജരുണ്ടോ അവര്‍ നോമ്പ് എടുക്കട്ടെഎന്ന ആയതിലൂടെ ദുര്ബലപ്പെട്ടു. (എന്നാല്‍) നോമ്പ് എടുക്കാന്‍ സാധിക്കാത്ത പ്രായമുള്ള പുരുഷനും സ്ത്രീക്കും അത് പോലെ പ്രയാസം ഭയന്നു നോമ്പ് ഉപേക്ഷിച്ച ഗര്ഭിണിക്കും മുലയൂട്ടുന്നവള്ക്കും  ഇക്കാര്യം സ്ഥിരപ്പെട്ടു(അഥവാ അവരുടെ മേല്‍ നിയമം ദുര്ബലപ്പെട്ടില്ല.). അവര്‍ ഓരോ ദിവസത്തിനും മിസ്കീന് ഭക്ഷണം നല്കണം.
( ابن الجارود فى " المنتقى " (381) والبيهقى (4/230 تفسير الطبري , ارواء الغليل 912 )

അപ്പോള്‍ നോമ്പ് എടുക്കാന്‍ പ്രയസപ്പെടുന്ന പകരമായി ഫിദ്യ കൊടുക്കേണ്ട ആളുകള്‍ പ്രായം കൂടിയ വൃദ്ധര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്നവര്‍ എന്നിവരാണ് . അവര്‍ക്കുള്ള പ്രസ്തുത  നിയമം നിലനില്‍ക്കുകയും ചെയ്യുന്നു.  

ചുരുക്കത്തില്‍ ആയതിന്‍റെ മുതവാതിറായി വന്ന ഖിറാഅത്ത്‌ പ്രകാരമുള്ള നിയമം ദുര്‍ബലപ്പെട്ടു. ഷാദ് ആയി വന്ന ഖിറാഅത്ത്‌ പ്രകാരം ലഭിക്കുന്ന നിയമം നില നില്‍ക്കുകയും ചെയ്യുന്നു. ഇപ്രകാരമാണ് ഇമാം ഖുര്‍തുബിയെ പോലുള്ളവര്‍ വിശദീകരിച്ചത്.
[10 ഖിറാഅത്തില്‍ പെടാത്തതിനാല്‍ ആണ് ഇത് ഷാദ് ആയ ഖിറാഅത്ത്‌ എന്ന് പറയുന്നത്.സ്വഹാബിമാരെ തൊട്ടു സ്ഥിരപ്പെട്ടു വന്ന ഷാദ് ആയ ഖിറാഅത്ത്‌ ഹുജ്ജത്താണ്. ഏറ്റവും ചുരുങ്ങിയത് അത് ഖുര്‍ആനിനെ വിശദീകരിക്കുന്ന ഒന്നാണ്. കാരണം സ്വഹാബി അങ്ങനെ പറയണമെങ്കില്‍ അത് റസൂല്‍യില്‍ കേട്ടിട്ട് മാത്രമാകും. ]

അതിനാല്‍ ഈ വ്യക്യാനവും അതിനു ബലം നല്‍കുന്ന പാരായണവും ഈ വിഷയത്തിലെ വലിയ തെളിവുമാണ്.

2.നബിﷺപറഞ്ഞു :
إِنَّ اللَّهَ تَعَالَى وَضَعَ عَنِ المُسَافِرِ الصَّوْمَ، وَشَطْرَ الصَّلَاةِ، وَعَنِ الحَامِلِ أَوِ المُرْضِعِ الصَّوْمَ أَوِ الصِّيَامَ
അള്ളാഹു തആല യാത്രക്കാരനില്‍ നിന്നും നമസ്കാരത്തിന്റെ പകുതിയും നോമ്പും എടുത്തു മാറ്റി. അത് പോലെ ഗര്ഭിണിയെ തൊട്ടും മുലയൂട്ടുന്നവളെ തൊട്ടും നോമ്പിനെയും എടുത്തു മാറ്റി. (തിര്മുനദി,നസാഇ,ഇബ്നു മാജ, ഷെയ്ഖ്‌ അല്ബാനി സ്വഹീഹെന്നു സ്ഥിരപ്പെടുത്തി.)

ഇവിടെ യാത്രക്കാര്ക്കും  ഗര്ഭിണികള്ക്കും  മുലയൂട്ടുന്നവള്ക്കും  നോമ്പ് ഇല്ലെന്നു പറഞ്ഞു. എന്നാല്‍ യാത്രക്കാര്‍ മറ്റൊരു ദിവസം നോമ്പ് എടുക്കണം എന്ന് വിശുദ്ധ ഖുര്ആന്‍ തന്നെ പറഞ്ഞു. പക്ഷെ ഗര്ഭിണികളും  മുലയൂട്ടുന്നവളും മറ്റൊരു ദിവസം നോമ്പ് എടുക്കണം എന്ന് ഖുര്ആിനോ സുന്നതോ പറഞ്ഞില്ല. അതിനാല്‍ അവര്ക്ക്  അങ്ങനെ എടുത്തു വീട്ടേണ്ടതില്ല.

3. ഈ വിഷയത്തില്‍ സ്വഹാബികള്‍ പറഞ്ഞത് സ്വഹീഹായി വന്നിട്ടുണ്ട്.

ഇബ്നു അബ്ബാസ് رضي الله عنهما ആയത് വിശദീകരിച്ചു കൊണ്ട് പറഞ്ഞത് മുകളില്‍ കണ്ടു. അദ്ധേഹത്തെ തൊട്ടു തന്നെ വന്ന മറ്റൊരു രിവായത് കാണുക.

عن ابن عباس قال: " إذا خافت الحامل على نفسها , والمرضع على ولدها فى رمضان قال: يفطران , ويطعمان مكان كل يوم مسكينا , ولا يقضيان صوما ".

"ഇബ്നു അബ്ബാസ്رضي الله عنهما പറഞ്ഞു: റമദാനില്‍ ഗര്ഭിണി തന്റെ കാര്യത്തില്‍ ഭയപ്പെട്ടാല്‍, അത് പോലെ മുലയൂട്ടുന്നവള്‍ കുഞ്ഞിന്റെ കാര്യത്തിലും ഭയപ്പെട്ടാല്‍ അവര്‍ രണ്ടു പേരും നോമ്പ് മുറിക്കട്ടെ, ഓരോ ദിവസത്തിന്റെയും സ്ഥാനത്ത് മിസ്കീനെ ഭക്ഷിപ്പിക്കട്ടെ, അവര്‍ രണ്ടു പേരും ഖദാ വീട്ടെണ്ടതില്ല.“ 
(ഇമാം ത്വബരി തഫ്സീറില്‍ ഉദ്ധരിച്ചത്. സ്വഹീഹെന്നു ഷെയ്ഖ്‌ അല്ബാനി സ്ഥിരപ്പെടുത്തി.)

മറ്റൊരു രിവായത് ഇങ്ങനെയാണ്.
عن ابن عباس: " أنه رأى أم ولد له حاملا أو مرضعا فقال: أنت بمنزلة الذى لا يطيق , عليك أن تطعمى مكان كل يوم مسكينا ولا قضاء عليك
"ഇബ്നു അബ്ബാസിനെ തൊട്ടു നിവേദനം: അദ്ദേഹം തന്റ അടിമ സ്ത്രീയെ കണ്ടു, അവള്‍ ഗര്ഭിണിയോ മുലയൂട്ടുന്നവളോ ആണ്. അദ്ദേഹം പറഞ്ഞു: നീ (നോമ്പ് എടുക്കുവാന്‍) സാധിക്കാത്തവരുടെ സ്ഥാനത്താണ്‌. നിന്‍റെ മേല്‍ നിര്ബന്ധമായത് ഓരോ ദിവസത്തിനും മിസ്കീന് ഭക്ഷണം നല്കലാണ്. നിന്‍റെ മേല്‍ ഖദാ ഇല്ല. (ഇമാം ത്വബരി അതേ സനദോടെ തഫ്സീറില്‍ ഉദ്ധരിച്ചത്.)

ഇബ്നു ഉമര്‍رضي الله عنهما വിനെ തൊട്ടും ഈ വിഷയം സ്വഹീഹായി വന്നിട്ടുണ്ട്. 

عن ابن عمر: " أن امرأته سألته وهى حبلى , فقال: أفطرى وأطعمى عن كل يوم مسكينا ولا تقضى ".
ഇബ്നു ഉമറിനെ തൊട്ടു നിവേദനം: ഗര്ഭിണിയായ ഒരു സ്ത്രീ അദ്ധേഹത്തോട്(നോമ്പിനെ കുറിച്ച്) ചോദിച്ചു. അദ്ദേഹം പറഞ്ഞു : നീ നോമ്പ് ഉപേക്ഷിക്കുകയും ഓരോ ദിവസത്തിനും പകരം മിസ്കീനെ ഭക്ഷിപ്പിക്കുകയും ചെയ്യുക. ഖദാ വീട്ടേണ്ടതില്ല. (സ്വഹീഹായ സനദോടെ  ഇമാം ദാരുഖ്തുനി ഉദ്ധരിച്ചത്.)

(ഈ രണ്ടു സ്വഹാബികളുടെ ഈ വിഷയത്തിലെ അസറുകള്‍ ഷെയ്ഖ്‌ അല്ബാനി رحمه الله തന്റെ  ഇര്‍വാഇല്‍ കൊടുക്കുകയും സിഹ്ഹത് വിശദമാക്കുകയും ചെയ്യുന്നുണ്ട്. നം:912).

ചുരുക്കത്തില്‍ ഈ രണ്ടു സ്വഹാബികളും വ്യക്തമായി പറഞ്ഞത് ഗര്ഭി്ണികളും മുലയൂട്ടുന്നവരും ഫിദ്യ കൊടുക്കുവാനും ഖദാ വീട്ടെണ്ടതില്ല എന്നുമാണ്.

ഷെയ്ഖ്‌ മുഹമ്മദ്‌ ബാസ്മൂല്‍حفظه الله പറഞ്ഞു: "സ്വഹാബികളുടെ ഈ വിശദീകരണത്തിന് വിരുദ്ധമായി ഒന്നും തന്നെ അവര്‍ക്കിടയില്‍ ഉള്ളതായി അറിയപ്പെട്ടില്ല. അപ്പോള്‍ ഇത് ഇജ്മാഉ സുകൂതി ആകുന്നതാണ്".

4.രോഗിയുമായി ഖിയാസ് ആക്കുന്നത് ശരിയല്ല. കാരണം  തെളിവുകള്‍ക്ക് മുമ്പില്‍ ഖിയാസ് നില നില്‍ക്കില്ല. ഷെയ്ഖ്‌ മുഹമ്മദ്‌ ബാസ്മൂല്‍حفظه الله പറഞ്ഞു: "തെളിവുകള്‍ക്ക് അഭിമുഖമായി വന്നതിനാല്‍  രോഗിയുമായി  ഖിയാസ് ആക്കുന്നത് ശരിയാവുകയില്ല."

അതിനാല്‍ തന്നെ ഗര്ഭിണികളും മുലയൂട്ടുന്നവരും ഉപേക്ഷിച്ച നോമ്പിനു പകരമായി നോമ്പ് എടുക്കേണ്ടതില്ല എന്നും ഫിദ്യ കൊടുക്കുകയാണ് വേണ്ടതെന്നുമാണ് കൂടുതല്‍ ശരിയായ അഭിപ്രായമായി മുകളില്‍ ഉദ്ധരിച്ച തെളിവുകള്‍ മുഖേനെ വ്യക്തമാകുന്നത്. 

കൂടുതല്‍ അറിയുന്നവന്‍ അള്ളാഹു ആണ്. 

✍🏻ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം 


അവലംബ സൂചകം:
 
പ്രധാന അവലംബം ഷെയ്ഖ്‌ മുഹമ്മദ്‌ ബാസ്മൂല്‍حفظه الله എഴുതിയ  
الترجيح في مسائل الصوم والزكاة   
എന്ന കിതാബ് ആണ്. അത് പോലെ ഷെയ്ഖ്‌ അല്‍ബാനി رحمه الله യുടെ ഇര്‍വാഉല്‍ ഗലീല്‍, മുഹമ്മദ്‌ ഫര്‍കൂസ് حفظه الله നല്‍കിയ ഫത്‌വ, മറ്റു ഉലമാക്കള്‍ നല്‍കിയ ഉത്തരങ്ങള്‍ എന്നിവയും  അവലംബമാക്കിയിട്ടുണ്ട്.