എല്ലാവരും ഏത് സമയത്തും മരിച്ചേക്കാം... ഞാന്‍ കുറച്ചു കാലം കൂടി ജീവിക്കാനാണ് സാധ്യത...!!!



മരണത്തെ കുറിച്ച് നാം ഇടയ്ക്കിടെ പറയാറുണ്ട്..ചര്‍ച്ച ചെയ്യാറുണ്ട്.. എല്ലാ ദിവസവും എല്ലാ പത്രങ്ങളും ഫുള്‍ പേജ് ചരമ വാര്‍ത്തകള്‍ നല്‍കുന്നത് കാണുന്നുണ്ട്.. സോഷ്യല്‍ മീഡിയയിലൂടെ ദിവസേനെ എന്നവണ്ണം ഇന്നാ ലില്ലാഹ് ടൈപ്പ് ചെയ്യുന്നുമുണ്ട്... പക്ഷെ വെള്ളത്തുണിയില്‍ പൊതിഞ്ഞ നമ്മുടെ സ്വന്തം രൂപത്തെ കുറിച്ച് ഓര്‍ക്കാന്‍ നാം ഒരുക്കമല്ല..
മരണം ഉറപ്പെങ്കിലും ഏത് സമയത്തും മരിക്കാമെങ്കിലും ഞാന്‍ കുറച്ചു കാലം കൂടി ജീവിക്കാന്‍ ആണ് സാധ്യത എന്ന് തന്നെയാണ് നമുക്ക് തോന്നുന്നത്.. സത്യമല്ലേ...???
അല്ലെങ്കില്‍ പിന്നെ എന്ത് കൊണ്ടാണ് സ്വര്‍ഗ്ഗവും നരകവും ഉണ്ടെന്നു ഉറച്ചു വിശ്വസിച്ചിട്ടും അള്ളാഹു നിര്‍ബന്ധമാക്കിയ കാര്യങ്ങളില്‍ പലതും നാം ഇടക്കൊക്കെ ഒഴിവാക്കുന്നത്..പിന്നീട് ശരിയായി ചെയ്യാം എന്ന് ചിന്തിക്കുന്നത്..?
അല്ലെങ്കില്‍ പിന്നെ എന്ത് കൊണ്ടാണ് അള്ളാഹു നിഷിദ്ധമാക്കിയ ചിലതൊക്കെ ജീവിതത്തില്‍ ഉണ്ടായിട്ടും ഭാവിയില്‍ അതൊക്കെ ഒഴിവാക്കണം എന്ന് ചിന്തിച്ചു കൊണ്ട് നിലവില്‍ അതില്‍ തന്നെ തുടരുന്നത്..?
അല്ലെങ്കില്‍ പിന്നെ എന്ത് കൊണ്ടാണ് ഹറാം എന്ന് ഉറപ്പുണ്ടായിട്ടും പലിശയുമായി ഇപ്പോഴും ബന്ധം പുലര്‍ത്തുന്നത്..?
അല്ലെങ്കില്‍ പിന്നെ എന്ത് കൊണ്ടാണ് ഹറാം എന്ന് ഉറപ്പുണ്ടായിട്ടും അവിഹിതമായ ചില ബന്ധങ്ങളില്‍ ഇപ്പോഴും തുടരുന്നത്...?
അല്ലെങ്കില്‍ പിന്നെ എന്ത് കൊണ്ടാണ് മൂന്നു ദിവസത്തിന് മുകളില്‍ പിണങ്ങി നില്‍ക്കരുത് എന്നും അങ്ങനെ പിണങ്ങി മരിച്ചാല്‍ അവന്‍ നരകത്തില്‍ പ്രവേശിച്ചു എന്നുമുള്ള പ്രവാചകന്‍റെ ഹദീസ് കണ്ടിട്ടും പല പിണക്കങ്ങളും മാറ്റുവാനോ ബന്ധം പുലര്‍ത്താനോ നമുക്ക് സാധിക്കാത്തത്..
അല്ലെങ്കില്‍ പിന്നെ എന്ത് കൊണ്ടാണ് കച്ചവടത്തില്‍ കളവും വ്യാജവും കലര്‍ത്തുന്നത് ..? ഇന്നത്തെ കാലത്ത് ജീവിക്കണമെങ്കില്‍ ചില ഹറാമുകള്‍ ആവശ്യമെന്ന് ന്യായം പറയുന്നത്.. ?
അല്ലെങ്കില്‍ പിന്നെ എന്ത് കൊണ്ടാണ്......
അല്ലെങ്കില്‍ പിന്നെ എന്ത് കൊണ്ടാണ്......
അല്ലെങ്കില്‍ പിന്നെ എന്ത് കൊണ്ടാണ്......
.
നമുക്ക് സ്വയം പൂരിപ്പിക്കാം...
മരണത്തെ ആഗ്രഹിക്കരുത് എന്ന് ദീന്‍ നമ്മെ പഠിപ്പിച്ചു.. അള്ളാഹു അനുവദനീയമാക്കിയ മേഖലകളിലൂടെ ദുന്യാവിന്റെ വിഭവങ്ങള്‍ തേടുവാനും എത്രയും സമ്പാദിക്കാനും അനുവദിച്ചു.. ആയുസ്സ് വര്‍ദ്ധിക്കുവാന്‍ ഉതകുന്ന കാര്യങ്ങള്‍ വരെ പറഞ്ഞു തന്നു..
പക്ഷെ അതോടൊപ്പം മരണത്തെ ഓര്‍ക്കുവാന്‍ വേണ്ടി പറഞ്ഞു..ഏത് സമയത്തും മരിക്കാം എന്ന് നിരവധിയായ വാര്‍ത്തകള്‍ നമ്മെ പഠിപ്പിച്ചു..
തിരുത്തുവാന്‍ പിന്നെയെന്താണ് തടസ്സം..?
അബ്ദുല്ലാഹിബ്നു ഉമർ رضي الله عنهما പറഞ്ഞു : റസൂൽﷺ എന്റെ ചുമലിൽ പിടിച്ച് പറഞ്ഞു: "നീ ഇഹലോകത്ത് ഒരു വിദേശിയെ പോലെ, അല്ലങ്കിൽ വഴിയാത്രക്കാരനെപ്പോലെ ആകുക"
ഇബ്നു ഉമർ പറയാറുണ്ടായിരുന്നു: "വൈകുന്നേരമായാൽ നീ പ്രഭാതത്തെ പ്രതീക്ഷിക്കരുത് . പ്രഭാതമായാൽ വൈകുന്നേരത്തെയും നീ കാത്തിരിക്കരുത്.
നിന്റെ ആരോഗ്യവസ്ഥയിൽ നിന്നും നിന്റെ രോഗവസ്ഥയിലേക്ക് വേണ്ടത് നീ എടുത്ത് വെക്കുക. നിന്റെ ജീവിതത്തിൽ നിന്നും മരണത്തിലേക്ക് വേണ്ടതും കരുതിവെക്കുക." (البخاري)
അലി رضي الله عنه പറഞ്ഞു "ഇന്ന് പ്രവര്‍ത്തനം ആണ്, വിചാരണ ഇല്ല..നാളെ വിചാരണ ആണ്, പ്രവര്‍ത്തനം ഇല്ല.!" (البخاري)
അല്ലാഹുവിന്‍റെ കലാം എത്ര മനോഹരം..
"(നബിയേ,) പറയുക: തീര്‍ച്ചയായും ഏതൊരു മരണത്തില്‍ നിന്ന് നിങ്ങള്‍ ഓടി അകലുന്നുവോ അത് തീര്‍ച്ചയായും നിങ്ങളുമായി കണ്ടുമുട്ടുന്നതാണ്‌. പിന്നീട് അദൃശ്യവും, ദൃശ്യവും അറിയുന്നവന്‍റെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെ പറ്റി അവന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്‌."(62:8).

അള്ളാഹു നമ്മെ കാക്കട്ടെ.. ആമീന്‍..
✍🏻ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം

പരിശുദ്ധ മക്കയില്‍ ജീവിക്കുന്ന പ്രിയമുള്ളവരേ...


"അല്ലാഹുവാണേ സത്യം.. അല്ലാഹുവിന്‍റെ ഭൂമിയില്‍ വെച്ച് ഏറ്റവും ഉത്തമം നീയാകുന്നു.. അല്ലാഹുവിന്‍റെ ഭൂമിയില്‍ എനിക്ക് ഏറ്റവും ഇഷ്ടം നിന്നെയാകുന്നു.. "
നമ്മുടെ ജീവനേക്കാള്‍ അധികം നാം സ്നേഹിക്കുന്ന സൃഷ്ടികളിലെ ഏറ്റവും ഉത്തമനായ അല്ലാഹുവിന്‍റെ റസൂല്‍ മുഹമ്മദ്‌ നബിﷺ പരിശുദ്ധമായ ഈ മക്കയെ കുറിച്ച് പറഞ്ഞ വാചകങ്ങളാണ് ഇവ..(رَوَاهُ الترمذيُّ وَابْن مَاجَه)
റസൂല്‍ﷺ വിനു ഏറ്റവും ഇഷ്ടമുള്ള ആ ഭൂമിയിലാകുന്നു നാം നിലകൊള്ളുന്നത്.. അല്ലാഹുവിനാകുന്നു സര്‍വ സ്തുതിയും..
ഈ വിശുദ്ധ ഭൂമിയിലേക്ക് വരാന്‍ ലോകത്തിലെ ഓരോ മുസ്ലിമും കൊതിക്കുകയാണ്.. മുഴുവന്‍ മുസ്ലിമീങ്ങളും നമസ്കരിച്ചു കൊണ്ടിരിക്കുന്നത് ഈ പരിശുദ്ധമായ ഖിബ്ലയിലെക്ക് തിരിഞ്ഞു കൊണ്ടാണ്.. ആ ക'ബയെ കണ്ണ് കൊണ്ട് നേര്‍ക്ക് നേരെ കാണുവാന്‍ ഭാഗ്യം ലഭിച്ചവരാണ് നാം.. അല്ലാഹുവിനാകുന്നു സര്‍വ്വ സ്തുതിയും.
വിശുദ്ധമായ ഈ ഭൂമിയിലേക്ക് കടന്നു വരേണ്ടവരും വിശുദ്ധിയുള്ളവര്‍ ആകണം..
അള്ളാഹു പറഞ്ഞു:
"സത്യവിശ്വാസികളേ, മുശ്രിക്കുകള്‍ അശുദ്ധര്‍ തന്നെയാകുന്നു. അതിനാല്‍ അവര്‍ ഈ കൊല്ലത്തിന് ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്‌."[9:28]
ഹജ്ജിനും ഉമ്രക്കും വേണ്ടി ഈ പരിശുദ്ധ ഭൂമിയിലേക്ക് വരുമ്പോള്‍ നമ്മളില്‍ ഉണ്ടാകേണ്ട ആ വിശുദ്ധി നാം പ്രക്യാപിച്ചിരുന്നു..
ലബ്ബൈക അല്ലാഹുമ്മ ലബ്ബൈക്.. ലബ്ബൈക ലാ ശരീക ലക്....
ഉറക്കെ നമ്മള്‍ പറഞ്ഞു, അല്ലാഹുവേ നിനക്ക് യാതൊരു പങ്കു കാരനും ഇല്ലായെന്ന്..
"തൌഹീദ് കൊണ്ട് ശബ്ദമുയര്‍ത്തി" എന്നാണു ജാബിര്‍رضي الله عنه റസൂലിന്റെﷺ തല്ബിയ്യതിനെ കുറിച്ച് പറഞ്ഞത്..
ലാ ഇലാഹ ഇല്ലാഹ് വിശ്വസിക്കുന്ന മുസ്ലിമായ നാം വീണ്ടും ഉറക്കെ പറയുന്നു അല്ലാഹുവിനു യാതൊരു പങ്കുകാരനും ഇല്ല എന്ന്. ഈ വിശുദ്ധമായ മണ്ണില്‍ പ്രവേശിക്കാന്‍ അര്‍ഹത ഉള്ളത് ആ വിശ്വാസ വിശുദ്ധി നേടിയവര്‍ക്ക് മാത്രമാണ്.
അതിനാല്‍ തന്നെ നമ്മുടെ ജീവിതത്തില്‍ ശിര്‍ക്കിന്‍റെ അംശങ്ങള്‍ ഉണ്ടോ എന്ന് നാം ആത്മാര്‍ഥമായി ആലോചിക്കേണ്ടതാണ്..
അള്ളാഹു നമ്മോടു കല്‍പ്പിച്ചത് അവനോടു മാത്രം തേടുവാനും നേര്‍ച്ചകളും വഴിപാടുകളും അടക്കം എല്ലാ വിധ ആരാധനകളും അവന്നു മാത്രം അര്‍പ്പിക്കുവാനും വേണ്ടിയാണ്.
"(നബിയേ) പറയുക: ഞാന്‍ എന്‍റെ റബ്ബിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല"(72:20 ).
കാരുണ്യവാനായ റബ്ബ് നമുക്ക് ഉറപ്പ് നല്‍കുന്നു അവനോടു തേടിയാല്‍ അവന്‍ ഉത്തരം ചെയ്യുമെന്ന്.
"നിങ്ങളുടെ റബ്ബ് പറഞ്ഞിരിക്കുന്നു: എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം." (40:60)
പക്ഷെ ദൌര്‍ഭാഗ്യവശാല്‍ പല ആളുകളും ചെയ്യുന്നത് എന്താണ് എന്ന് ഓര്‍ത്ത് നോക്കൂ..
ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടാകുമ്പോള്‍ അവര്‍ അല്ലാഹുവിനോട് തേടുന്നു.. അതോടൊപ്പം തന്നെ പ്രയാസം നീക്കുവാന്‍, ആഗ്രഹങ്ങള്‍ സഫലമാകാന്‍, ജോലി ലഭിക്കുവാന്‍, കുട്ടികള്‍ ഉണ്ടാകുവാന്‍ പല മഖ്ബറകളും സന്ദര്‍ശിക്കുന്നു, അവിടെയുള്ള മരണപ്പെട്ടവരോട് ആവലാതികള്‍ പറയുന്നു. അവിടങ്ങിളിലേക്ക് നേര്‍ച്ചകള്‍ നേരുന്നു, മുഹ്യുധീന്‍ ശൈഖിനെ വിളിക്കുന്നു..ബദരീങ്ങളെ വിളിക്കുന്നു, മമ്പുറത്തെ തങ്ങളെ വിളിക്കുന്നു.. അല്ലാഹുവിനോട് തേടുന്ന ആളുകള്‍ അതെ കാര്യങ്ങള്‍ തന്നെ അള്ളാഹു അല്ലാത്തവരോടും തേടുന്നു.. ഇതല്ലേ സുഹൃത്തേ അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍.. ? ഇത് തന്നെയല്ലേ സഹോദരാ ശിര്‍ക്ക്..?
അള്ളാഹു പറയുന്നു :
"പ്രയാസമനുഭവിക്കുന്നവന്‍ പ്രാര്‍ഥിക്കുമ്പോള്‍ അതിനുത്തരം നല്‍കുകയും ദുരിതങ്ങളകറ്റുകയും നിങ്ങളെ ഭൂമിയിലെ പ്രതിനിധികളാക്കുകയും ചെയ്തവന്‍ ആരാണ്? ഇതിലൊക്കെ അല്ലാഹുവോടൊപ്പം വേറെ വല്ല ഇലാഹുമുണ്ടോ ? അല്‍പം മാത്രമേ നിങ്ങള്‍ ചിന്തിച്ചറിയുന്നുള്ളൂ."[27:62]
ലോകത്ത് ഏത് മതത്തില്‍ വിശ്വസിക്കുന്നവനും വല്ല പ്രയാസവും ബുദ്ധിമുട്ടും വന്നാല്‍ ഭക്തിയോടെയും പ്രതീക്ഷയോടെയും താഴ്മയോടെയും വിളിച്ചു തേടുന്നതും നേര്‍ച്ചകള്‍ അര്‍പ്പിക്കുന്നതും താന്‍ ആരെയാണോ ആരാധിക്കുന്നത് അവരെയാണ്. തെളിഞ്ഞ മനസ്സോടെ ആലോചിക്കൂ.. നാം അല്ലാഹുവിനെ മാത്രമാണോ ആരാധിക്കുന്നത്.. അവനോടു മാത്രമാണോ വിളിച്ചു തേടുന്നത്... പ്രയാസങ്ങളും ദുരിതവും സംഭവിക്കുമ്പോള്‍ അല്ലാഹുവേ എന്ന വിളിക്ക് പുറമേ ബദ്രീങ്ങളെ എന്നോ മുഹ്യുദ്ധീന്‍ ശൈഖെ എന്നോ വിളിക്കാറുണ്ടോ എന്ന് സ്വയം ചോദിച്ചു നോക്കൂ...
എല്ലാം സൃഷ്ടിച്ചത് അല്ലാഹുവാണ് എന്ന് വിശ്വസിക്കുകയും എന്നാല്‍ അല്ലാഹുവല്ലാത്തവരെ വിളിച്ചു തേടുകയും ചെയ്യുന്ന ആളുകളെ കുറിച്ച് റബ്ബ് പറഞ്ഞത് കൂടി കാണുക.
"ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് ആരെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്‌. നീ പറയുക: എങ്കില്‍ അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവയെപ്പറ്റി നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? എനിക്ക് വല്ല ഉപദ്രവവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അവയ്ക്ക് അവന്‍റെ ഉപദ്രവം നീക്കം ചെയ്യാനാവുമോ? അല്ലെങ്കില്‍ അവന്‍ എനിക്ക് വല്ല അനുഗ്രഹവും ചെയ്യുവാന്‍ ഉദ്ദേശിച്ചാല്‍ അവയ്ക്ക് അവന്‍റെ അനുഗ്രഹം പിടിച്ചു വെക്കാനാകുമോ? പറയുക: എനിക്ക് അല്ലാഹു മതി. അവന്‍റെ മേലാകുന്നു ഭരമേല്‍പിക്കുന്നവര്‍ ഭരമേല്‍പിക്കുന്നത്‌."()
അല്ലാഹുവിനു പുറമേ വിളിച്ചു തേടപ്പെടുന്ന ഏതൊക്കെ ശക്തികളും വ്യക്തികളുമുണ്ടോ അവരൊക്കെ ഏതെങ്കിലും തരത്തില്‍ ദുര്‍ബലത ഉള്ളവരാകുന്നു. എല്ലാറ്റിനും കഴിവുള്ളവന്‍ അള്ളാഹു മാത്രമാകുന്നു. എന്നിട്ടും മറ്റുള്ളവരോട് ആവലാതികള്‍ തേടുന്ന ആളുകളെ കുറിച്ച് അള്ളാഹു വിവരിച്ച ഈ വിവരണം ഒന്ന് നോക്കൂ..
"മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്‍റെ പക്കല്‍ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ."(22:73)
അതിനാല്‍ ഈ വിശുദ്ധ ഭൂമിയില്‍ പ്രവേശിക്കാന്‍, അതിലുപരി അല്ലാഹുവിന്‍റെ കോടതിയില്‍ വിജയിക്കുവാന്‍ ഒന്നാമതായി നമ്മില്‍ വേണ്ടത് ഈ വിശ്വാസ വിശുദ്ധിയാണ്. കാരണം അള്ളാഹു അവനില്‍ പങ്കു ചേര്‍ക്കുന്നത് ഒരിക്കലും പോരുക്കുകയില്ല. അള്ളാഹു പറഞ്ഞു:
"തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്‌. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്‌."(4:48)
ഈ വിശുദ്ധമായ ഹറമില്‍ വെച്ച് നടക്കുന്ന ദര്സുകളിലും ജുമുഅ ഖുതുബകളിലും മറ്റും ഇത്തരം കാര്യങ്ങള്‍ ശിര്‍ക്കാണ്‌ എന്ന് നിരവധി തവണ ഇവിടെയുള്ള പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുമുണ്ട്.
എന്നാല്‍ പലരും അറിവില്ലായ്മ നിമിത്തം ഈ കൊടിയ തിന്മ ചെയ്യുകയാണ്. പരിശുദ്ധമായ മക്കയില്‍ വെച്ച് പോലും രഹസ്യമായി റൂമിലും മറ്റും ഇരുന്നു കൊണ്ട് മഹാന്മാരെ പുകഴ്ത്തല്‍ എന്ന ഓമനപ്പേരില്‍ അള്ളാഹു അല്ലാത്തവരോട് ദുആ വരെ ചെയ്യുന്ന കടുത്ത ശിര്‍ക്കന്‍ വരികള്‍ അടങ്ങിയ മൌലിദ് കിതാബുകള്‍ വായിക്കുകയാണ്.. 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് ശിര്‍ക്കിന്റെ മുഴുവന്‍ ചിന്നങ്ങളും തുടച്ചു മാറ്റുകയും ശിര്‍ക്ക് ചെയ്യുന്ന ആളുകള്‍ അടുത്ത് പോകരുത് എന്ന് അള്ളാഹു താക്കീത് ചെയ്യുകയും ചെയ്ത മണ്ണില്‍ വെച്ച് കൊണ്ട് ഈ കൊടിയ തിന്മ ചെയ്യുകയാണ്... അല്ലാഹുവില്‍ അഭയം..!!
അതിനാല്‍ എല്ലാ തേട്ടങ്ങളും ആരാധനകളും അല്ലാഹുവിനു മാത്രം അര്‍പ്പിച്ചു കൊണ്ട് പ്രശസ്തിയോ മറ്റോ ആഗ്രഹിക്കാതെ അല്ലാഹുവിന്‍റെ പ്രീതി മാത്രം ഉദ്ദേശിച്ചു കൊണ്ട് പൂര്‍ണമായ ഇഖ്ലാസോട് കൂടി നാം നമ്മുടെ അമലുകള്‍ ചെയ്യുക.
അതോടൊപ്പം തന്നെ നമ്മുടെ ഇബാദതുകള്‍ ശരിയാകുവാന്‍ അവ പൂര്‍ണമായും റസൂല്‍ﷺ വിനെ പിന്‍പറ്റി കൊണ്ട് തന്നെയാണോ എന്നത് നാം അറിയേണ്ടതുണ്ട്. ഹജ്ജിന്റെ കര്‍മങ്ങള്‍ പഠിപ്പിച്ചു കൊണ്ട് റസൂല്‍ﷺ പറഞ്ഞത് ഇപ്രകാരമാണ്.
"നിങ്ങള്‍ ഹജ്ജ് കര്‍മങ്ങള്‍ എന്നില്‍ നിന്ന് സ്വീകരിക്കൂ" رَوَاهُ أَحْمَدُ ومُسْلِمٌ وَالنَّسَائِيُّ1.
ആ റസൂല്‍ﷺ പഠിപ്പിക്കാത്ത പുത്തന്‍ കാര്യങ്ങള്‍ ദീനിലേക്ക് കടത്തിക്കൂട്ടിയാല്‍ അത് പുത്തന്‍ വാദവും ബിദ്'അതുമായി തീരുന്നു. അതിനാല്‍ നാം നമ്മുടെ ഇബാദതുകള്‍ ശരിയാകുവാന്‍ ഈ രണ്ടു നിബന്ധനകളും പാലിക്കേണ്ടതുണ്ട്.
തവാഫ് ചെയ്യുമ്പോള്‍ ഓരോ ചുറ്റലിലും പ്രതീകം പ്രാര്‍ത്ഥനകള്‍ ചൊല്ലലും കൂട്ടമായി അവ ശബ്ദമുയര്‍ത്തി ചൊല്ലലുമൊക്കെ ബിദ്അതുകളുടെ ഉദാഹരണമാണ്. ത്വവാഫെന്ന മഹത്തായ സന്ദര്‍ഭത്തില്‍ മനസ്സ് തുറന്നു ശബ്ദം ഉയര്‍ത്താതെ റബ്ബിനോട് തേടുന്നതിനു പകരം മുദ്രാവാക്യം വിളിക്കുന്നത് പോലെ ഉച്ചത്തില്‍ ആരൊക്കെയോ ചൊല്ലിക്കൊടുക്കുന്നത് യാന്ത്രികമായി ഏറ്റു ചൊല്ലുന്നത് ദുഃഖകരമായ കാഴ്ചയാണ്.
മക്കയില്‍ നിലകൊള്ളുമ്പോള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും സുപ്രധാന പാഠങ്ങളില്‍ മറ്റൊരു വിഷയം മക്കയില്‍ വെച്ചുള്ള തിന്മകളുടെ ഗൌരവമാണ് .
മറ്റു പള്ളികളില്‍ വെച്ചു നമസ്കരിക്കുന്നതിനേക്കാള്‍ ഒരു ലക്ഷം ഇരട്ടി പ്രതിഫലം ലഭിക്കുന്ന, അത് പോലെ പുണ്യങ്ങള്‍ക്ക് കൂടുതല്‍ ശ്രേഷ്ടത ഉള്ള ഈ വിശുദ്ധ ഭൂമിയില്‍ അതെ സമയം തന്നെ തിന്മകള്‍ ചെയ്യുവാന്‍ ഉദ്ദേശിക്കുന്നത് പോലും അതീവ ഗുരുതരമായ വിഷയമാണ്‌. അള്ളാഹു പറയുന്നു.
"അവിടെ (മക്കയില്‍) വെച്ച് വല്ലവനും അന്യായമായി ധര്‍മ്മവിരുദ്ധമായ വല്ലതും ചെയ്യാന്‍ ഉദ്ദേശിക്കുന്ന പക്ഷം അവന്ന് വേദനയേറിയ ശിക്ഷയില്‍ നിന്നും നാം ആസ്വദിപ്പിക്കുന്നതാണ്‌."(22:25).
അതില്‍ ഏറ്റവും കടുത്ത തിന്മ ശിര്‍ക്കാകുന്നു, അത് പോലെ മറ്റേതു തിന്മയും അതീവ ഗൌരവമേറിയ ശിക്ഷക്ക് കാരണമാകുന്നതാണ്. പല ആളുകളും മക്കയുടെ പുണ്യത്തിന്റെ വിഷയം മാത്രം മനസ്സിലാക്കുകയും തിന്മയുടെ ഗൌരവത്തെ കുറിച്ച് അറിയാതെ ഈ മക്കയില്‍ വെച്ചും നമസ്കാരത്തെ അവഗണിക്കുകയും പുരുഷന്മാര്‍ അവരുടെ മേല്‍ വാജിബായ ജമാഅത് നമസ്കാരങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്നു. അത് പോലെ കളവും പരദൂഷണവും ഏഷണിയുമൊക്കെ പറയുകയും ഹറാമായ സംഗീതങ്ങളും മറ്റു സംസാരങ്ങളുമൊക്കെ കേള്‍ക്കുകയും ചെയ്യുന്നു. കേവല സാമ്പത്തിക നേട്ടത്തിനായി ഇടപാടുകളില്‍ ചതിയും വഞ്ചനയും നടത്തുകയും ആളുകളെ ചൂഷണത്തിന് വിധേയമാക്കുകയും ചെയ്യുന്നു.
തിന്മ ചെയ്യും എന്ന് ഒരാള്‍ ഉദ്ദേശിച്ചാല്‍ പോലും അള്ളാഹു വേദനയേറിയ ശിക്ഷ അയാളെ ആസ്വദിപ്പിക്കും എന്ന് അള്ളാഹു താക്കീത് ചെയ്തിരിക്കെ ഉദ്ദേശിക്കുകയും ആ തിന്മ പ്രവര്‍ത്തിക്കുകയും ചെയ്‌താല്‍ അതിന്‍റെ ഗൌരവം എത്രയേറെ ഭയാനകമാകും...?
അതിനാല്‍ ഈ വിശുദ്ധമായ ഭൂമിയില്‍ വന്നു ചേര്‍ന്ന പ്രിയമുള്ള സഹോദരാ, അല്ലാഹുവിനെ സൂക്ഷിക്കുകയും ശിര്‍ക്കില്‍ നിന്നും വിശ്വാസത്തെ മുക്തമാക്കുകയും ചെയ്യുക. ഹറാമുകള്‍ ഒഴിവാക്കുകയും വാജിബുകള്‍ പരമാവധി പ്രവര്‍ത്തിക്കുകയും ചെയ്യുക.
കൂടെ പുണ്യങ്ങള്‍ പരമാവധി വര്‍ധിപ്പിക്കാം, ജീവിതത്തില്‍ പല നന്മകള്‍ക്കും തുടക്കം കുറിക്കാം.. നമ്മുടെ നേതാവായ റസൂല്‍ﷺ യുടെ പേരില്‍ സ്വലാത്ത് അധികരിപ്പിക്കുവാനും നിത്യ ജീവിതത്തിലെ രാവിലെയും വൈകുന്നേരവും രാത്രിയുമോക്കെയുള്ള ദിക്റുകള്‍ പതിവാക്കുവാനും ശ്രമിക്കുക. കുടുംബ ബന്ധങ്ങള്‍ നന്നാക്കുവാനും വിട്ടുവീഴ്ചകള്‍ ചെയ്യുവാനും ക്ഷമ പാലിക്കുവാനും സ്നേഹത്തോടെ പെരുമാറുവാനും അങ്ങനെ നല്ല സ്വഭാവത്തിന്‍റെ ഉടമയാകാനും നമുക്ക് സാധിക്കേണ്ടതുണ്ട്. അപ്രകാരം അല്ലാഹുവിനു ഇഷ്ടമുള്ള അടിമയായി മാറുവാന്‍ ഈ വിശുദ്ധ ഭൂമിയില്‍ വെച്ച് കൊണ്ട് തന്നെ നമുക്ക് തീരുമാനിക്കാം.
"ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുകയും പിന്നീട് ചൊവ്വെ നിലകൊള്ളുകയും ചെയ്തവരാരോ അവര്‍ക്ക് യാതൊന്നും ഭയപ്പെടാനില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമത്രെ അത്‌". 46:13-14
അള്ളാഹു തൌഫീഖ് ചെയ്യട്ടെ. അവന്‍ നമ്മുടെ സ്വാലിഹായ കര്‍മങ്ങള്‍ സ്വീകരിക്കുകയും നമ്മുടെ തിന്മകള്‍ പൊറുത്തു നല്‍കുകയും ചെയ്യട്ടെ.. ആമീന്‍.
وصلى الله على نبينا محمد وآله وصحبه وسلم
✍🏻ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം

പണത്തിന്റെ സകാത്ത് : ചില അടിസ്ഥാന പാഠങ്ങള്‍:.


الحمد لله...

ആമുഖം : വിഷയം സാമ്പത്തികം ആയതിനാല്‍ സാവകാശം വായിക്കുക. ചില അബദ്ധ ധാരണകള്‍ നമുക്കിടയില്‍ ഉള്ളതിനാല്‍ വ്യക്തമായി ശ്രദ്ധയോടെ വായിക്കുവാനും അഭ്യര്‍ത്ഥിക്കുന്നു. കാര്യങ്ങള്‍ വേഗത്തില്‍ മനസ്സിലാകുവാന്‍ വേണ്ടി ചുരുങ്ങിയ രൂപത്തില്‍ പറയുവാന്‍ ആണ് ഇവിടെ ശ്രമിക്കുന്നത്. ഇന്‍ഷാ അല്ലാഹ്..

1. പണം ലഭിക്കുന്നത് വ്യത്യസ്ത രീതിയില്‍ ഉള്ള വരുമാന മാര്‍ഗത്തിലൂടെയാണ്. ജോലിയിലൂടെയും കച്ചവടത്തിലൂടെയും ചിലപ്പോള്‍ മറ്റുള്ളവര്‍ നല്‍കുന്ന സമ്മാനത്തിലൂടെയുമൊക്കെ നമുക്ക് പണം ലഭിക്കാറുണ്ട്. അവ കാശ് ആയോ ബാങ്കിലോ ഒക്കെയായാണ് നാം സൂക്ഷിക്കുന്നത്. കച്ചവടം ഉള്ള ആളാണ്‌ എങ്കില്‍ കച്ചവടത്തിലൂടെ ലഭിക്കുന്ന പണം മാത്രമല്ല, ആ കച്ചവട വസ്തുവും സകാത്ത് നല്കപ്പെടേണ്ട ഒന്നാണ്. അതിനാല്‍ അതിന്‍റെ വില്‍പ്പന മൂല്യവും ഇതിനൊപ്പം കണക്ക് കൂട്ടേണ്ടതാണ്.

2. സകാത്ത് നിര്‍ബന്ധം ആകുന്ന ശര്തുകള്‍ ഇവയാണ്. a)മുസ്ലിം ആകുക, b)സ്വതന്ത്രന്‍ ആകുക, c)ഉടമസ്ഥത ഉണ്ടായിരിക്കുക, d)നിസാബ് തികയുക,e)വര്ഷം പൂര്‍ത്തിയാകുക.

3. സകാത്ത് നിര്‍ബന്ധം ആകുന്ന പരിധിക്കാണ് നിസാബ് എന്ന് പറയുക.
നിസാബ് തികഞ്ഞ സ്വത്തില്‍ നിന്നും നല്‍കേണ്ട കണക്കിനെ സകാത്ത് എന്ന് പറയുന്നു.

4. കറന്‍സി എന്നത് നബിﷺ യുടെ കാലത്ത് സ്വര്‍ണവും വെള്ളിയും ഉപയോഗിച്ച ആവശ്യങ്ങള്‍ക്ക് പകരമായി ഇന്ന് ഉപയോഗിക്കുന്ന ഒന്നാണ്. അതിനാല്‍ അവയുടെ നിസാബ് ആണ്, കണക്ക് കൂട്ടേണ്ടത്. സൂക്ഷ്മതക്ക് വേണ്ടി അവയില്‍ ഏതിന്റെ നിസാബ് ആണോ കുറവ് അത് പരിഗണിക്കാം.
സ്വര്‍ണത്തിന്‍റെ നിസാബ് 85 ഗ്രാമും ( 10.5 പവന്‍) വെള്ളിയുടെത് 595 ഗ്രാമും ആണ്.
ഇന്ന് മൂല്യത്തില്‍ വെള്ളിയുടെ നിസാബ് ആണ് കുറവ്, അതിനാല്‍ സൂക്ഷ്മതയുടെ അടിസ്ഥാനത്തില്‍ കറന്‍സിയുടെ നിസാബ് എന്നത് 595 ഗ്രാം വെള്ളിയുടെ മൂല്യമാണ്. ഏകദേശം 25000/. രൂപ (വെള്ളിയുടെ മാര്‍കറ്റ്‌ വില കൂടിയും കുറഞ്ഞുമിരിക്കും, ഇത് ഏകദേശം മാത്രമാണ്.)
കച്ചവട വസ്തുവിന്‍റെ വില്‍പ്പന മൂല്യത്തിന്‍റെ നിസാബ് കറന്‍സിയുടെ നിസാബ് ആണ്.

5. തന്‍റെ ഉടമസ്ഥതയില്‍ ഉള്ള പണം + കച്ചവട വസ്തുവിന്‍റെ വില്‍പ്പന മൂല്യം+ കിട്ടുമെന്ന് ഉറപ്പുള്ള കടം എന്നിങ്ങനെ പരസ്പരം കൂട്ടി നിസാബ് തികഞ്ഞാലോ, അതല്ലാതെ ഇതില്‍ ഏതെങ്കിലും ഒന്ന് തന്നെ സ്വയം നിസാബ് തികഞ്ഞാലോ അയാള്‍ സകാത്ത് കൊടുക്കാന്‍ സാധ്യത ഉള്ള ആളായി മാറുന്നു. അത് മുതല്‍ ആണ് വര്ഷം കണക്കാക്കേണ്ടത്.
കിട്ടുമെന്ന് ഉറപ്പുള്ള കടം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നാം കടം നല്‍കിയ വ്യക്തി അത് തിരിച്ചു നല്‍കാന്‍ പ്രയാസമില്ലാത്ത ആളും നാം ആവശ്യപ്പെട്ടാല്‍ നല്‍കുന്ന ആളുമാണ്. അങ്ങനെ വരുമ്പോള്‍ അത് നമ്മുടെ ഉടമസ്ഥതയില്‍ തന്നെയുള്ള പണം ആണ്. എന്നാല്‍ തിരിച്ചു നല്‍കാന്‍ പ്രയാസമുള്ള വ്യക്തിക്കോ കഴിവുണ്ടായിട്ടും തിരികെ കൃത്യമായി നല്‍കാത്ത വ്യക്തിക്കോ ആണ് നല്‍കിയത് എങ്കില്‍ അതിനെ കണക്ക് കൂട്ടേണ്ടതില്ല, അത് തിരികെ ലഭിച്ചാല്‍ മാത്രം സകാത്ത് നല്‍കുക. ഇതാണ് ഷെയ്ഖ്‌ ഇബ്നു ഉസൈമീന്‍رحمه الله പോലുള്ള ഉലമാക്കള്‍ കൂടുതല്‍ ശരിയായ അഭിപ്രായമായി പറഞ്ഞത്.
(അത് പോലെ ഒരാളുടെ അടുക്കല്‍ സ്വന്തമായി
സ്വര്‍ണം ഉണ്ട്, എന്നാല്‍ അത് നിസാബ് തികയുന്നില്ല, നിസാബ് തികയാത്ത കുറച്ചു പൈസയുമുണ്ട്, അത് കൂടെ കൂട്ടിയാല്‍ സ്വര്‍ണത്തിന്‍റെ നിസാബ് തികയുമെങ്കില്‍ നിസാബ് തികഞ്ഞതായി മനസ്സിലാക്കി വര്ഷം കണക്കാക്കേണ്ടതാണ്.(ഭാര്യയുടെ സ്വര്‍ണം ഭാര്യയുടെതാണ്, സ്വന്തം ഉടമസ്ഥതയില്‍ ഉള്ളതിന് മാത്രമാണ് ഇത്.) നിസാബ് തികഞ്ഞ സ്വര്‍ണം ഉള്ള ആളുകളും തങ്ങളുടെ കൈവശം സകാത്ത് നല്‍കാത്ത പണം ഉണ്ടെങ്കില്‍ അത് കൂടി ചേര്‍ത്ത് കണക്ക് കൂട്ടേണ്ടതാണ്. ശരിയായ അഭിപ്രായ പ്രകാരം സ്വര്‍ണവും വെള്ളിയും പരസ്പരം കൂട്ടേണ്ടതില്ല.)

6. സകാത്ത് നല്‍കല്‍ വാജിബ് ആകുന്നത് നിസാബ് തികയുകയും ആ സമ്പത്ത് ഒരു വര്ഷം വരെ നിസാബില്‍ നിന്ന് താഴാതെ നില നില്‍ക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ്. അങ്ങനെ വര്ഷം പൂര്‍ത്തിയായാല്‍ അയാള്‍ സകാത്ത് നല്‍കണം. വര്ഷം തികയും മുമ്പേ അയാളുടെ സമ്പത്ത് കുറയുകയും അവ നിസാബിനു താഴെ എത്തുകയും ചെയ്താല്‍ അയാള്‍ 'സകാത്ത് വര്ഷം' കണക്കാക്കേണ്ടതില്ല. പിന്നീട് എന്നാണോ നിസാബ് തികയുന്നത് അന്ന് മുതല്‍ പുതിയ വര്ഷം കണക്കാക്കാം. കാരണം സകാത്ത് നിര്‍ബന്ധം ആകുവാനുള്ള ശര്‍ത്താണിത്. നബിﷺ പറഞ്ഞു "സമ്പത്തിന്‍റെ മേല്‍ വര്ഷം തികയുന്നത് വരെ സകാത്ത് ഇല്ല." رواه الترمذى وأبو داود وصححه الشيخ الالباني
ഉദാഹരണത്തിന് ഒരാള്‍ അത്യാവശ്യം നല്ലൊരു സംഖ്യ സേവിങ്ങ്സ് ആയി വെച്ചു, പക്ഷെ പെട്ടെന്ന് വലിയ പ്രയാസവും മറ്റും വന്നതിലൂടെ ഈ സംഖ്യ ചിലവഴിക്കേണ്ടി വന്നു, അങ്ങനെ നിസാബില്‍ നിന്ന് താഴ്ന്നു എങ്കില്‍ അയാള്‍ പിന്നെ സകാത്ത് വര്‍ഷം കണക്ക് കൂട്ടേണ്ടത് പിന്നീട് നിസാബ് തികയുന്ന കാലം മുതലാണ്‌.
(എന്നാല്‍ സകാത്ത് നല്‍കാതിരിക്കാന്‍ വേണ്ടി മനപ്പൂര്‍വം വര്ഷം തികയും മുമ്പേ നിസാബില്‍ നിന്ന് കുറക്കുകയാണ് എങ്കില്‍ അയാള്‍ സകാത്ത് നല്‍കേണ്ടതാണ്. അല്ലാഹുവിന്‍റെ നിയമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ തന്ത്രങ്ങള്‍ പ്രയോഗിക്കല്‍ ജൂതന്റെ സ്വഭാവമാണ്.പ്രവര്‍ത്തനങ്ങള്‍ നിയ്യത്ത് അനുസരിച്ചാകുന്നു)

7. നിസാബ് തികഞ്ഞ സമ്പത്ത് ഒരു വര്ഷം പൂര്‍ത്തിയായാല്‍ സകാത്ത് നല്‍കണം. കൂടുതല്‍ എളുപ്പത്തിനു വേണ്ടി ആ സമയം എത്രയാണോ സമ്പത്തായി തന്‍റെ സ്വന്തം ഉടമസ്ഥതയില്‍ ഉള്ളത് അവക്ക് മൊത്തമായി സകാത്ത് നല്‍കാം. (കാശ് + കച്ചവട വസ്തുവിന്‍റെ വില്‍പ്പന മൂല്യം+ കിട്ടുമെന്ന് ഉറപ്പുള്ള കടം*).
അഥവാ കണക്ക് കൂട്ടാന്‍ എളുപ്പമാണ്.മിച്ചമുള്ള സമ്പത്ത് (നിലവില്‍ ഉടമസ്ഥതയില്‍ ഉള്ള സമ്പത്ത്) കണക്കാക്കിയാല്‍ മതി.
സ്വാഭാവികമായും അതില്‍ നിന്ന് ചിലവായതും സദഖ കൊടുത്തതും കളഞ്ഞു പോയതും അങ്ങനെ ഏതൊക്കെ രൂപത്തില്‍ പോയോ അവ മുഴുവന്‍ കുറഞ്ഞു.
അത്യാവശ്യ ചിലവ് , അവശ്യ ചിലവ്, അനാവശ്യ ചിലവ് എന്നിങ്ങനെ വേര്‍തിരിവില്ല. പലരും ഇങ്ങനെ കരുതി കൊണ്ട് സകാത്ത് കണക്കാക്കുമ്പോള്‍ തന്‍റെ ഉടമസ്ഥതയില്‍ നിലവില്‍ ഇല്ലാത്ത സമ്പത്തിനു കൂടി സകാത്ത് നല്‍കേണ്ടി വരുന്നു.കാരണം ചിലവായ പല പണവും അത്യാവശ്യം അല്ലെന്നു തോന്നിയേക്കാം. ഇത് തെറ്റായ ധാരണയാണ്. ചിലവായതിനല്ല മിച്ചമുള്ള സമ്പത്തിനാണ് സകാത്ത് ഉള്ളത്. നബിﷺ പറഞ്ഞു "സമ്പത്തിന്‍റെ മേല്‍ വര്ഷം തികയുന്നത് വരെ സകാത്ത് ഇല്ല." (എന്നാല്‍ ചിലവഴിക്കുന്നത് തിന്മക്ക് വേണ്ടിയെങ്കില്‍ അല്ലാഹുവിന്‍റെ അടുക്കല്‍ കണക്ക് പറയേണ്ടി വരും, ഇപ്പോഴത്തെ വിഷയം സകാത്ത് ആണ്, അതിനാല്‍ അതിലേക്ക് പോകുന്നില്ല.)

8. നിങ്ങളുടെ വരുമാനം എത്ര എന്നതല്ല, സമ്പത്ത് നിസാബ് തികഞ്ഞത് മുതല്‍ നിസാബില്‍ നിന്ന് കുറയാതെ വര്ഷം പൂര്തിയാകുക എന്നതാണ് സകാത്ത് നിര്‍ബന്ധം ആകാനുള്ള ഉപാധി. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സേവിങ്ങ്സിനാണ് (മിച്ചമുള്ളതിനു) സകാത്ത് നല്‍കേണ്ടത്. സേവിങ്ങ്സ് കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് കാശ് + കച്ചവട വസ്തുവിന്‍റെ വില്‍പ്പന മൂല്യം+ കിട്ടുമെന്ന് ഉറപ്പുള്ള കടം* എന്നിവയാണ്.

9. ആവശ്യമെങ്കില്‍ ഒരാള്‍ക്ക് തന്‍റെ സകാത്ത് വര്ഷം തികയും മുമ്പേ കൊടുക്കാം.അബ്ബാസ്رضي الله عنه ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ നബിﷺ അദ്ദേഹത്തിന് ഇളവ് നല്‍കിയ ഹദീസ് അതിനു തെളിവാണ്.
എന്നാല്‍ നിസാബ് തികയും മുമ്പേ നല്‍കിയാല്‍ സകാത്ത് ശരിയാകില്ല. അത് സദഖയാണ്. തന്‍റെ അറിവില്‍ ഈ വിഷയത്തില്‍ അഭിപ്രായ ഭിന്നതയില്ല എന്ന് ഇമാം ഇബ്നു ഖുദാമرحمه الله പറയുന്നുണ്ട്. المغني(2/ 471

10. വീട് നിര്‍മിക്കാണോ വിവാഹ ആവശ്യത്തിനോ അത് പോലുള്ള മറ്റു അടിസ്ഥാന ആവശ്യത്തിനോ വേണ്ടി മാറ്റി വെച്ച പണം ആണെങ്കിലും വര്ഷം തികഞ്ഞാല്‍ സകാത്ത് നല്‍കല്‍ നിര്‍ബന്ധമാണ്‌.

അവസാനമായി സകാത്ത് കണക്ക് കൂട്ടുന്നത് മനസ്സിലാകുവാന്‍ വേണ്ടി ഒരു ഉദാഹരണം നല്‍കുന്നു.
25000 രൂപയാണ് പണത്തിന്റെ നിസാബ് എന്ന് കരുതുക. ഒരാളുടെ വരുമാനം ശമ്പളമാണ്.അത് 40000 രൂപയാണ്. അപ്പോള്‍ അത് നിസാബ് തികഞ്ഞ ഒരു സംഖ്യ ആണ്. എന്നാല്‍ അയാള്‍ക്ക് ആ മാസത്തില്‍ തന്നെ 20000 രൂപ ചിലവായി, സേവിങ്ങ്സ് ആയുള്ളത് ബാക്കിയുള്ള 20000 മാത്രമാണ്. അയാള്‍ സകാത്ത് വര്ഷം കണക്ക് കൂട്ടേണ്ട ആളല്ല. അടുത്ത മാസവും ഇതേ ശമ്പളം കിട്ടി, അതില്‍ നിന്നും ഇതേ പോലെ തന്നെ 20000 രൂപ ചിലവായി, ബാക്കിയുള്ളത് 20000 രൂപയാണ്. പക്ഷെ മുന്‍ മാസത്തെ സേവിങ്ങ്സ് കൂടി ചേര്‍ത്താല്‍ അയാള്‍ 40000 രൂപയുടെ ഉടമസ്ഥന്‍ ആണ്. അതിനാല്‍ നിസാബ് തികഞ്ഞു, അത് മുതല്‍ അയാള്‍ സകാത്ത് വര്ഷം കണക്കു കൂട്ടണം. അപ്രകാരം നിസാബ് തികഞ്ഞ സമ്പത്ത് ഒരു വര്ഷം വരെ കയ്യില്‍ ഉണ്ടെങ്കില്‍ അതിനു സകാത്ത് നല്‍കണം. കൂടുതല്‍ എളുപ്പത്തിനു വേണ്ടി ഇങ്ങനെ വര്ഷം തികയുമ്പോള്‍ ഉടമസ്ഥതയില്‍ ഉള്ള മുഴുവന്‍ പണത്തിനും ഒന്നിച്ചു സകാത്ത് നല്‍കാം. അങ്ങനെ ചെയ്യുമ്പോള്‍ അതിലെ എല്ലാ പണവും വര്ഷം തികഞ്ഞതാകണം എന്നില്ല, എന്നാല്‍ നേരെത്തെ ആവശ്യമെങ്കില്‍ സകാത്ത് നല്‍കാം എന്നത് പരിഗണിച്ചു കൊണ്ടും കണക്ക് കൂട്ടാനുള്ള എളുപ്പത്തിനു വേണ്ടിയും ഉലമാക്കള്‍ പറഞ്ഞ എളുപ്പമുള്ള രീതി അതാണ്‌.
അല്ലാഹുവിനാണ് കൂടുതല്‍ അറിയുക.
وبالله التوفيق وصلى الله على نبينا محمد وآله وصحبه وسلم.

✍🏻
ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം
NB: (കച്ചവടത്തിന്‍റെ സകാത്ത് കണക്കു കൂട്ടുന്ന രീതി
https://majlisulilm.blogspot.com/2018/04/blog-post.html)

സച്ചിതരുടെ മാര്‍ഗത്തില്‍ നിലകൊള്ളുന്ന വിശ്വാസിനിയുടെ പ്രത്യേകതകള്‍.



ഷെയ്ഖ്‌ മുഖ്ബില്‍ ബ്ന്‍ ഹാദി  അല്‍വാദിഈ رحمه الله

ഫ്രാന്‍സില്‍ നിന്നുള്ള സഹോദരി ഉമ്മു യാസര്‍  'സലഫി സ്ത്രീകളുടെ പ്രത്യേകതകള്‍' (അഥവാ സച്ചിതരുടെ മാര്‍ഗത്തില്‍ നിലകൊള്ളുന്ന  സത്യവിശ്വാസിനിയില്‍ ഉണ്ടായിരിക്കേണ്ട പ്രത്യേകതകള്‍) എന്തൊക്കെയാണ്  എന്നു ചോദിച്ചപ്പോള്‍ അഹ്ലുസ്സുന്നയുടെ ഉന്നതനായ പണ്ഡിതനും മുഹദ്ദിസും ആയ ഷെയ്ഖ്‌ മുഖ്ബില്‍ ബ്നു ഹാദി رحمه الله നല്‍കിയ മറുപടിയാണ് ഇത്.  അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍ ആണ് വളരെ ലളിതമായി ഷെയ്ഖ്‌ വിശദീകരിച്ചത്. അള്ളാഹു ഷെയ്ഖിന്‍റെ മേല്‍ റഹ്മത്ത് ചൊരിയട്ടെ , ഇത് ഉപകാരപ്രദമായ ഉപദേശമായി മാറ്റട്ടെ,...ആമീന്‍.  


ഉത്തരം : ഇത് വിശാലവും വലുപ്പവുമുള്ള ചോദ്യമാണ്. അള്ളാഹു എളുപ്പമാക്കിയതിനെ കൊണ്ട് നാം അതിനെ ക്രോടീകരിക്കാം.  


1.
അല്ലാഹുവിന്‍റെ കിതാബിനെയും റസൂല്‍ﷺ യുടെ സുന്നതിനെയും സ്വാലിഹീങ്ങളായ മുന്‍ഗാമികളുടെ ബോധ്യം അനുസരിച്ച് തനിക്ക് സാധിക്കുന്നത്രയും അവള്‍ മുറുകെ പിടിക്കേണ്ടതാണ്

2.
അവള്‍ തന്‍റെ ഇടപാടുകളില്‍ മുസ്ലിംകളോടും അമുസ്ലിംകളോടും സംശുദ്ധമായ രീതിയില്‍ ഇടപെടുവാന്‍ നാം താല്‍പ്പര്യപ്പെടുന്നു.

അള്ളാഹു അവന്‍റെ ഉന്നതമായ കിത്താബില്‍ പറഞ്ഞിരിക്കുന്നു:
"നിങ്ങള്‍ ജനങ്ങളോട് നല്ല വാക്ക് പറയുക" (2:83).

അവന്‍ പറഞ്ഞു:
"വിശ്വസിച്ചേല്‍പിക്കപ്പെട്ട അമാനത്തുകള്‍ അവയുടെ അവകാശികള്‍ക്ക് നിങ്ങള്‍ കൊടുത്തു വീട്ടുക”(4:58).

അള്ളാഹു പറഞ്ഞിരിക്കുന്നു: “സത്യവിശ്വാസികളേ
, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്ക് തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി. (കക്ഷി) ധനികനോ, ദരിദ്രനോ ആകട്ടെ, ആ രണ്ട് വിഭാഗത്തോടും കൂടുതല്‍ ബന്ധപ്പെട്ടവന്‍ അല്ലാഹുവാകുന്നു. അതിനാല്‍ നിങ്ങള്‍ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്‌. നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞ് മാറുകയോ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു.”(4:135).

3. ഇസ്ലാമിന്‍റെ വസ്ത്രത്തെ മുറുകെ പിടിക്കുകയും ഇസ്ലാമിന്‍റെ ശത്രുക്കളോടു സാദൃശ്യം ഉണ്ടാകുന്നതില്‍ നിന്നും ഒഴിവാകുകയും അവളുടെ മേല്‍ നിര്‍ബന്ധമാണ്‌. ഇമാം അഹ്മദ് അദ്ധേഹത്തിന്റെ മുസ്നദില്‍ അബ്ദുള്ളാഹ് ബ്നു ഉമറിرضي الله عنهما ല്‍ നിന്ന് ഉദ്ധരിക്കുന്നു: റസൂല്‍ﷺ പറഞ്ഞു: ആര് ഒരു ജനതയോട് സാദൃശ്യം പുലര്‍ത്തിയോ അവന്‍ അവരില്‍ പെട്ടവനാണ്”.  

പ്രതാപവാനായ റബ്ബ് (സ്ത്രീകളുടെ) വസ്ത്രത്തിന്‍റെ കാര്യത്തില്‍ പറയുന്നു:
“നബിയേ
, നിന്‍റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.”(33:59).

അബ്ദുള്ളാഹ് ബ്നു മസ്ഊദില്‍رضي الله عنه നിന്നും ഇമാം തിര്‍മുദി ഉദ്ധരിക്കുന്നു: റസൂല്‍ﷺ പറഞ്ഞു : സ്ത്രീ ഔറതാണ്, അവള്‍ പുറത്തിറങ്ങിയാല്‍ ശൈത്താന്‍ അവളെ നിരീക്ഷിക്കും. (അവളെ തെറ്റിക്കുവാനും അവളെ കൊണ്ട് മറ്റുള്ളവരെ തെറ്റിക്കുവാനും ശൈത്താന്‍ ശ്രമിക്കും.)

4. സന്തോഷകരമായ ജീവിതം ആഗ്രഹിക്കുന്നുവെങ്കില്‍ അവള്‍ തന്‍റെ ഭര്‍ത്താവിനോട് നല്ല നിലയില്‍ വര്‍ത്തിക്കുവാന്‍ നാം ഉപദേശിക്കുന്നു.
റസൂല്‍ﷺ പറഞ്ഞു: ഒരു പുരുഷന്‍ തന്‍റെ ഭാര്യയെ കിടപ്പറയിലേക്ക് ക്ഷണിക്കുകയും അവള്‍ വിസമ്മതിക്കുകയും ചെയ്‌താല്‍ അവളെ മലക്കുകള്‍ ശപിക്കുന്നതാണ്.(ബുഖാരി, മുസ്ലിം), ആകാശത് നിന്നും അവളുടെ മേല്‍ കോപം ഉണ്ടാകും എന്ന് മുസ്ലിം ഉദ്ധരിച്ച രിവായത്തില്‍ ഉണ്ട്.


5. അത് പോലെ അവള്‍ തന്‍റെ മക്കളെ ഇസ്ലാമിക പരിചരണത്തില്‍ വളര്‍ത്തണം. ഇമാം ബുഖാരിയും മുസ്ലിമും അബ്ദുള്ളാഹ് ബ്നു ഉമര്‍
رضي الله عنهما വില്‍ നിന്നും ഉദ്ധരിക്കുന്നു, റസൂല്‍ﷺ പറഞ്ഞു : “നിങ്ങള്‍ എല്ലാവരും മേല്‍നോട്ടക്കാര്‍ ആണ്, നിങ്ങള്‍ എല്ലാവരും തങ്ങളുടെ അധീനതയില്‍ ഉള്ളവരെ കുറിച്ച് ചോദ്യം ചെയ്യപ്പെടും”. പെണ്ണിനെ കുറിച്ച് പറഞ്ഞു അവള്‍ “തന്‍റെ ഭര്‍ത്താവിന്‍റെ ഭവനത്തിലെ മേല്‍നോട്ടക്കാരിയാണ്, അവളുടെ മേല്നോട്ടത്തെ കുറിച്ച് ചോദ്യം ചെയ്യപ്പെടും”

ബുഖാരിയും മുസ്ലിമും മ’ഖല്‍ ബ്ന്‍ യസാര്‍
رضي الله عنه വില്‍ നിന്നും ഉദ്ധരിക്കുന്നു, റസൂല്‍ﷺ പറഞ്ഞു :”അള്ളാഹു ഒരാളെ കാര്യ നിര്‍വഹണം ഏല്‍പ്പിക്കുകയും അയാള്‍ ഗുണകാംക്ഷയോടു കൂടി അത് സംരക്ഷിക്കാതിരിക്കുകയും ചെയ്‌താല്‍ സ്വര്‍ഗത്തിലെ വാസന പോലും അനുഭവിക്കില്ല”. അതിനാല്‍ മക്കളുടെ പരിപാലനത്തില്‍ നിന്നും ദഅവത് (പ്രബോധനം ചെയ്യല്‍) അവളെ തെറ്റിച്ചു കളയരുത്.

6. സ്ത്രീയേക്കാള്‍ പുരുഷനെ സ്രെഷ്ടപ്പെടുത്തിയ അല്ലാഹുവിന്‍റെ വിധിയില്‍ അവള്‍ തൃപ്തിപ്പെടേണ്ടതാണ്.

അള്ളാഹു പറഞ്ഞു:
നിങ്ങളില്‍ ചിലര്‍ക്ക് ചിലരെക്കാള്‍ കൂടുതലായി അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളോട് നിങ്ങള്‍ക്ക് മോഹം തോന്നരുത്‌”. (4:32)

അള്ളാഹു പറഞ്ഞു: “പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറു വിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ് നല്‍കിയത് കൊണ്ടും, (പുരുഷന്‍മാര്‍) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്‌. അതിനാല്‍ നല്ലവരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷന്‍മാരുടെ) അഭാവത്തില്‍ (സംരക്ഷിക്കേണ്ടതെല്ലാം) സംരക്ഷിക്കുന്നവരുമാണ്‌. എന്നാല്‍ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക. അവരെ അടിക്കുകയും ചെയ്ത് കൊള്ളുക. എന്നിട്ടവര്‍ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങള്‍ അവര്‍ക്കെതിരില്‍ ഒരു മാര്‍ഗവും തേടരുത്‌. തീര്‍ച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു.”(4:34).

ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച അബൂ ഹുറൈറرضي الله عنه വിന്‍റെ ഹദീസില്‍ കാണാം. റസൂല്‍ﷺ പറഞ്ഞു: “സ്‌ത്രീകളോട്‌ നിങ്ങള്‍ നന്മ ഉദ്ദേശിച്ചു പെരുമാറണം. നിശ്ചയം സ്‌ത്രീ സൃഷ്‌ടിക്കപ്പെട്ടത്‌ വാരിയെല്ലില്‍ നിന്നാണ്‌. നിശ്ചയമായും വാരിയെല്ലില്‍ ഏറ്റവും വളഞ്ഞത്‌ മേല്‍ഭാഗത്തുള്ളതാണ്‌. അത്‌ നീ നേരെയാക്കാനുദ്ദേശിച്ചാല്‍ നീ പൊട്ടിക്കുന്നതാണ്‌. അതിനെ നീ (നിവര്‍ത്താതെ) വിട്ടാല്‍ അത്‌ വളഞ്ഞ്‌ തന്നെയിരിക്കുന്നതാണ്‌.” 

അതിനാല്‍ പുരുഷനെ തന്നേക്കാള്‍ സ്രെഷ്ടപ്പെടുത്തിയ അല്ലാഹുവിന്‍റെ നിര്‍ണയത്തില്‍ അവള്‍ ക്ഷമ കാണിക്കണം. അതിനര്‍ത്ഥം അവള്‍ അടിമയാണ് എന്നതല്ല.

റസൂല്‍ﷺ പറഞ്ഞു “
സ്‌ത്രീകളോട്‌ നിങ്ങള്‍ നന്മ ഉദ്ദേശിച്ചു പെരുമാറണം. നിശ്ചയമായും അവര്‍ നിങ്ങളുടെയടുക്കല്‍ ബന്ധിതരാണ്‌. അതല്ലാതെ മറ്റൊന്നും നിങ്ങളവരില്‍ ഉടമപ്പെടുത്തുന്നില്ല. എന്നാല്‍ അവര്‍ വ്യക്തമായ തെറ്റ്‌ ചെയ്‌താല്‍ കിടപ്പറയില്‍ നിങ്ങളവരോട്‌ പിണങ്ങുകയും (എന്നിട്ടും അവര്‍ അനുസരിച്ചില്ലെങ്കില്‍) ഉപദ്രവം വരുത്താത്ത അടി നിങ്ങള്‍ അവരെ അടിക്കണം. അപ്പോള്‍ അവര്‍ നിങ്ങളെയനുസരിച്ചാല്‍ അവര്‍ക്കെതിരെ മറ്റ്‌ മാര്‍ഗ്ഗങ്ങളൊന്നും നിങ്ങള്‍ തേടരുത്‌. അറിയണം നിങ്ങളുടെ ഭാര്യമാര്‍ക്ക്‌ നിങ്ങളോട്‌ ചില കടമകളുണ്ട്‌. നിങ്ങള്‍ക്കും നിങ്ങളുടെ ഭാര്യമാരോട്‌ ചില കടമകളുണ്ട്‌. അവളുടെ മേല്‍ നിങ്ങള്‍ക്കുള്ള അവകാശമാണ് നിങ്ങള്‍ ഇഷ്ട്ടപ്പെടാത്ത ആളുകളെ നിങ്ങളുടെ വിരിപ്പില്‍ ഇരുത്താതിരിക്കുകയും നിങ്ങള്‍ ഇഷ്ട്ടപെടാത്ത ആളുകളെ വീട്ടില്‍ അനുവടിക്കാതിരിക്കലും. അവള്‍ക്ക് നിങ്ങളുടെ മേല്‍ ഉള്ള അവകാശമാണ് അവളുടെ വസ്ത്രത്തിലും ഭക്ഷണത്തിലും നിങ്ങള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യണം എന്നത്.”

ഇമാം അഹ്മദ് സുനനിലും മുസ്നദിലും ഉദ്ധരിച്ച മുആവിയ ബ്നു ജൈദ്
 الله عنهവിന്‍റെ ഹദീസില്‍ കാണാം, ഒരു മനുഷ്യന്‍ ചോദിച്ചു: ഭാര്യമാരോടുള്ള ഞങ്ങളുടെ കടമകള്‍ എന്തൊക്കെയാണ്. റസൂല്‍ﷺ പറഞ്ഞു: നിങ്ങള്‍ ഭക്ഷിക്കുമ്പോള്‍ അവളെയും ഭക്ഷിപ്പിക്കുക, നിങ്ങള്‍ വസ്ത്രം ധരിക്കുമ്പോള്‍ അവളെയും ധരിപ്പിക്കുക, അവളുടെ മുഖത്ത് അടിക്കരുത്, ആക്ഷേപിക്കരുത്, വീട്ടില്‍ വെച്ചല്ലാതെ പിണങ്ങരുത്” 

അതിനാല്‍. അള്ളാഹു നിങ്ങളുടെ മേല്‍ ബറകത്ത് ചൊരിയട്ടെ, നാം  എല്ലാവരും പരസ്പരം നന്മയില്‍ സഹായിക്കണം. പുരുഷന്‍ തന്‍റെ ഭാര്യയോടു ഇസ്ലാമിക രീതിയില്‍ ഇടപെടണം, ദീനി പഠനത്തിലും പ്രബോധനതിലും അവളെ സഹായിക്കണം. അത് പോലെ സ്ത്രീകളും തങ്ങളുടെ ഭര്‍ത്താക്കന്മാരോട് ഇസ്ലാമിക രീതിയില്‍ പെരുമാറണം, ദീനി പഠനത്തിലും പ്രബോധനതിലും വീടിനെ നല്ല നിലയില്‍ മാറ്റുവാനും അവള്‍ അവനെ സഹായിക്കണം.

അള്ളാഹു പറഞ്ഞിരിക്കുന്നു:” പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌..”(5:2)

അല്ലാഹുവാണ് സഹായിക്കുന്നവന്‍.
വിവര്‍ത്തനം: ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം 

അവലംബം: 
أسئلة أم ياسر الفرنسية لمحدث الديار اليمنية
           
                          

ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന സ്ത്രീകളുടെയും നോമ്പിന്‍റെ വിധി.



ഗര്ഭിണികളും മുലയൂട്ടുന്ന സ്ത്രീകളും നോമ്പ് നോക്കുന്നതിലൂടെ സ്വന്തത്തിനോ കുഞ്ഞിനോ പ്രയാസം ഉണ്ടാകുമെന്ന് ഭയപ്പെട്ടാല്‍ അവര്ക്ക്  നോമ്പ് ഉപേക്ഷിക്കാന്‍ അനുവാദമുണ്ട് എന്ന വിഷയത്തില്‍ അഭിപ്രായ വ്യത്യാസമില്ല. 

എന്നാല്‍ അങ്ങനെ ഉപേക്ഷിക്കുന്ന നോമ്പിനു പകരം പിന്നീട് എന്ത് ചെയ്യണം എന്ന വിഷയത്തില്‍ പൂര്‍വീകരും  ആധുനികരും ആയ ഉലമാക്കള്‍ വ്യത്യസ്ത  അഭിപ്രായങ്ങള്‍ ആണ് പറഞ്ഞത്.

ആ അഭിപ്രായ ഭിന്നതായകട്ടെ ന്യായവും ശക്തവുമാണ്. അതിനാല്‍ ഉലമാക്കളിലെ ഏതെങ്കിലും ഒരു അഭിപ്രായം സ്വീകരിച്ചവരെ മറിച്ചു അഭിപ്രായമുള്ളവര്‍ ആക്ഷേപിക്കുവാനോ കുറ്റപ്പെടുത്തുവാനോ പാടുള്ളതല്ല.     

സലഫുകളും പിന്ഗാമികളും ആയ ഉലമാക്കളുടെ അഭിപ്രായങ്ങള്‍  പരിശോധിച്ചാല്‍ പ്രസിദ്ധമായ അഭിപ്രായങ്ങള്‍ ഇവയാണ്.

1.    ഗര്ഭിണികളും മുലയൂട്ടുന്നവരും അക്കാരണത്താല്‍ ഒഴിവാക്കിയ നോമ്പിനു പകരം പിന്നീട് നോമ്പ് എടുത്ത് വീട്ടണം, ഫിദ്യ കൊടുക്കേണ്ടതില്ല. ഹനഫി മദ്ഹബിന്‍റെ  അഭിപ്രായം ഇതാണ്. സലഫുകളായ ഹസന്‍, ഇബ്രാഹിം നഖഇ, ഔസായി, തുടങ്ങിയവരും ആധുനികരായ ഷെയ്ഖ്‌ ഇബ്നു ബാസ്, ഇബ്നു ഉസൈമീന്‍ തുടങ്ങിയവരുമൊക്കെ ഈ അഭിപ്രായമാണ് പറഞ്ഞത്. (رحمهم الله)  

2. ഗര്ഭിണികളും മുലയൂട്ടുന്നവരും കുഞ്ഞിനു പ്രയാസം ഉണ്ടാകുമെന്ന് ഭയപ്പെട്ടാണ്‌ ഒഴിവാക്കിയതെങ്കില്‍ പിന്നീട് നോമ്പേടുക്കുകയും അതിന്‍റെ കൂടെ ഫിദ്യ കൊടുക്കുകയും വേണം. ഇതാണ് ഷാഫി, ഹന്ബലി മദ്ഹബുകളുടെ അഭിപ്രായം. ആധുനികരില്‍ ഷെയ്ഖ്‌ സ്വാലിഹുല്‍ ഫൌസാന്‍, ഷെയ്ഖ്‌ സുലൈമാന്‍ റുഹൈലി (حفظهما الله)   തുടങ്ങിയവര്‍ ഈ അഭിപ്രായമാണ് കൂടുതല്‍ ശരിയായതായി പറഞ്ഞത്. മാലികി മദ്ഹബ്കാര് മുലയൂട്ടുന്ന സ്ത്രീകള്‍ കുഞ്ഞിന്റെയ വിഷയത്തില്‍ ഭയപ്പെട്ടാല്‍ നോമ്പും ഫിദ്യയും കൊടുക്കണമെന്നും ഗര്ഭിണികള്‍ നോമ്പ് എടുത്താല്‍ മതി, ഫിദ്യ വേണ്ടതില്ല എന്നുമാണ് പറഞ്ഞത്.  

3.   ഗര്ഭിണികളും മുലയൂട്ടുന്നവരും അത് കാരണത്താല്‍ ഒഴിവാക്കിയ നോമ്പിനു പകരം ഫിദ്യ കൊടുക്കണം, നോമ്പ് എടുത്ത് വീട്ടേണ്ടതില്ല. സ്വഹാബികളായ ഇബ്നു അബ്ബാസ്, ഇബ്നു ഉമര്‍ തുടങ്ങിയവരും സഅദു ബ്ന്‍ മുസയ്യബ്, സഅദു ബ്ന്‍ ജുബൈര്‍ തുടങ്ങിയവരും ആധുനികരില്‍ ഷെയ്ഖ്‌ അല്ബാനി, ഷെയ്ഖ്‌ ഫര്കൂിസ്, മുഹമ്മദ്‌ ബാസ്മൂല്‍ തുടങ്ങിയവരുമൊകെ ഈ അഭിപ്രായം വ്യക്ത്മാക്കിയവര്‍ ആണ്. (رحمهم الله)  
   

പിന്നീട് നോമ്പ് എടുത്തു വീട്ടണം എന്ന് പറയുന്ന ഉലമാക്കള്‍ പറഞ്ഞതിന്‍റെ ചുരുക്കം ഇങ്ങനെ സംഗ്രഹിക്കാം. 

ഗര്‍ഭിണികളും മുലയൂട്ടുന്നവരും രോഗികളെയും യാത്രക്കാരെയും പോലെയാണ്. രോഗിക്കും യാത്രക്കാരനും നോമ്പ് ഒഴിവാക്കാന്‍ ഇളവ് നല്കിയതിന്റെ കാരണം അവര്ക്ക്  അതിലൂടെ പ്രയാസം ഉണ്ടാകുന്നു എന്നതാണ്.ഗര്ഭിണിയും മുലയൂട്ടുന്നവരും നോമ്പ് ഒഴിവാക്കുന്നതും പ്രയാസം കാരണത്താല്‍ ആണ്. അതിനാല്‍ അവര്‍ രോഗികളെ പോലെ പിന്നീട് നോമ്പ് എടുത്ത് വീട്ടുകയാണ് വേണ്ടത്.

അത് പോലെ അനസ് ബ്ന്‍ മാലിക്ക് അല്‍ കഅബി ഉദ്ധരിക്കുന്ന ഹദീസില്‍ യാത്രക്കാരനും ഗര്ഭിണിക്കും മുലയൂട്ടുന്നവള്ക്കും  നബി നോമ്പില്‍ നിന്ന് ഇളവ് നല്കിയതായി കാണാം. (താഴെ രണ്ടാം നമ്പര്‍ ആയി ഹദീസ് കൊടുത്തിട്ടുണ്ട്.) അതില്‍ നിന്നും അവര്ക്ക്  യാത്രക്കാരനെപ്പോലെ നോമ്പ് ഉപേക്ഷിക്കാമെന്നും ശേഷം ആ നോമ്പ് നോറ്റ് വീട്ടണമെന്നും മനസ്സിലാക്കാം.
കുട്ടിയുടെ വിഷയത്തില്‍ ഭയപ്പെട്ടാണ്‌ നോമ്പ് ഉപേക്ഷിച്ചതെങ്കില്‍ നോമ്പിന്റെ കൂടെ ഫിദ്യ കൂടി കൊടുക്കണം എന്ന് പറയുന്നവര്‍ ഇബ്നു അബ്ബാസ്, ഇബ്നു ഉമര്‍(رضي الله عنهم) തുടങ്ങിയവര്‍ ഫിദ്യ കൊടുക്കുവാന്‍ പറഞ്ഞതു ഇതിന്‍റെ കൂടെ ചേര്‍ത്ത് വെച്ച് കൊണ്ട് തെളിവായി പറയുകയും ചെയ്യുന്നു.

എന്നാല്‍ നേര്‍ക്ക് നേരെ തെളിവുകളോട് കൂടുതല്‍ അടുത്ത അഭിപ്രായം ഗര്ഭിണികളും മുലയൂട്ടുന്നവരും ഉപേക്ഷിച്ച നോമ്പിനു പകരമായി നോമ്പ് എടുക്കേണ്ടതില്ല എന്നും ഫിദ്യ കൊടുക്കുകയാണ് വേണ്ടതെന്നുമാണ്. കാരണങ്ങള്‍ ഓരോന്നായി താഴെ വിവരിക്കുന്നു. 

1. അള്ളാഹു പറഞ്ഞു:
وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ
((നോമ്പ് എടുക്കുവാന്‍) സാധിക്കുന്നവര്‍ മിസ്കീന്മാര്ക്ക്  ഫിദ്യ കൊടുക്കട്ടെ.) (2:184)

ഇത് ആദ്യ കാലത്ത് ഉള്ള നിയമം ആയിരുന്നു. നോമ്പ് നോക്കുവാന്‍ കഴിവുള്ള ആളുകള്ക്കും  വേണമെങ്കില്‍ അത് ഒഴിവാക്കി പകരമായി ഫിദ്യ കൊടുത്താല്‍ മതി.

എന്നാല്‍ തൊട്ടു ശേഷമുള്ള ആയതിലൂടെ നോമ്പ് നോക്കുവാന്‍ കഴിയുന്ന യാത്രക്കാരന്‍ അല്ലാത്ത ആളുകളുടെ മേല്‍ ഈ നിയമം ദുര്ബലപ്പെട്ടു. അത് ഇമാം ബുഖാരിയും മറ്റും നിവേദനം ചെയ്ത ഹദീസുകളില്‍ വന്നതുമാണ്.മുഫസ്സിരീങ്ങള്‍ വ്യക്തമാക്കിയതുമാണ്. 

പക്ഷെ പൂര്‍ണമായും ആയത്തില്‍ പറഞ്ഞ നിയമം ദുര്ബലപ്പെട്ടില്ല.
കാരണം ഈ ആയത്തിന് മറ്റൊരു ഖിറാഅത്ത്‌ ഇബ്നു അബ്ബാസിرضي الله عنهماനെ തൊട്ടു സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്.അത് ഇപ്രകാരമാണ്  وَعَلَى الَّذِينَ يُطَوَّقُونَهُ  നോമ്പ് എടുക്കുവാന്‍  പ്രയാസപ്പെടുന്നവര്‍ ഫിദ്യ കൊടുക്കട്ടെ എന്ന അര്‍ഥമാണ് അപ്പോള്‍ ലഭിക്കുക.

(മലയാളമടക്കമുള്ള പല പരിഭാഷകളിലും  “(ഞെരുങ്ങിക്കൊണ്ട് മാത്രം) അതിന്നു സാധിക്കുന്നവര്‍"  എന്ന അര്ഥമാണ് കാണുവാന്‍ കഴിയുക. അത് ഈ ഖിറാഅത്ത്‌  കൂടി പരിഗണിച്ചാണ് എന്ന് അമാനി മൌലവിയെ പോലുള്ളവര്‍  വിശദീകരിച്ചത് ശ്രദ്ധേയമാണ്) 
ഇബ്നു അബ്ബാസ്رضي الله عنهما  ഈ ഖിറാഅത്ത്‌ പറഞ്ഞു കൊണ്ട് വിശദീകരിക്കുന്നത് കാണുക.  
لَيْسَتْ بِمَنْسُوخَةٍ هُوَ الشَّيْخُ الكَبِيرُ، وَالمَرْأَةُ الكَبِيرَةُ لاَ يَسْتَطِيعَانِ أَنْ يَصُومَا فَيُطْعِمَانِ مَكَانَ كُلِّ يَوْمٍ مِسْكِينًا

(ഇത്(ഈ ആയത്)ദുര്ബലപ്പെട്ടതല്ല, അത് നോമ്പ് എടുക്കാന്‍ കഴിയാത്ത  അങ്ങേയറ്റം വൃദ്ധനായ പുരുഷനും വൃദ്ധയായ സ്ത്രീയും ആണ് അത്. അവര്‍ ഓരോ ദിവസത്തിനും മിസ്കീനിനു ഭക്ഷണം കൊടുക്കണം).(സ്വഹീഹുല്‍ ബുഖാരി)
 ഒന്ന്  കൂടി വിശദമായി നിയമം ദുരബലപ്പെടാത്ത ആളുകള്‍ ആരൊക്കെയാണ് എന്ന് ഇബ്നു അബ്ബാസ്‌رضي الله عنهما തന്നെ  വിശദീകരിക്കുന്നതും  കാണുക. 
رخص للشيخ الكبير , والعجوز الكبيرة فى ذلك وهما يطيقان الصوم أن يفطرا إن شاءا , ويطعما كل يوم مسكينا , ولا قضاء عليهما , ثم نسخ ذلك فى هذه الآية: (فمن شهد منكم الشهر فليصمه) , وثبت للشيخ الكبير والعجوز الكبيرة إذا كانا لا يطيقان الصوم , والحبلى والمرضع إذا خافتا أفطرتا , وأطعمتا كل يوم مسكينا "
'നോമ്പ് എടുക്കുവാന്‍ കഴിവുള്ള പ്രായമായ പുരുഷന്മാര്ക്കും  സ്ത്രീകള്ക്കും  ഉദ്ദേശിക്കുന്നുവെങ്കില്‍ നോമ്പ് ഉപേക്ഷിക്കാനും ഓരോ ദിവസവും മിസ്കീന് ഭക്ഷിപ്പിക്കുവാനും ഇളവു നല്കഴപ്പെട്ടു. അവരുടെ മേല്‍ ഖദാ ഇല്ല. പിന്നെ ഇത് ആര് ആ മാസത്തില്‍ ഹാജരുണ്ടോ അവര്‍ നോമ്പ് എടുക്കട്ടെഎന്ന ആയതിലൂടെ ദുര്ബലപ്പെട്ടു. (എന്നാല്‍) നോമ്പ് എടുക്കാന്‍ സാധിക്കാത്ത പ്രായമുള്ള പുരുഷനും സ്ത്രീക്കും അത് പോലെ പ്രയാസം ഭയന്നു നോമ്പ് ഉപേക്ഷിച്ച ഗര്ഭിണിക്കും മുലയൂട്ടുന്നവള്ക്കും  ഇക്കാര്യം സ്ഥിരപ്പെട്ടു(അഥവാ അവരുടെ മേല്‍ നിയമം ദുര്ബലപ്പെട്ടില്ല.). അവര്‍ ഓരോ ദിവസത്തിനും മിസ്കീന് ഭക്ഷണം നല്കണം.
( ابن الجارود فى " المنتقى " (381) والبيهقى (4/230 تفسير الطبري , ارواء الغليل 912 )

അപ്പോള്‍ നോമ്പ് എടുക്കാന്‍ പ്രയസപ്പെടുന്ന പകരമായി ഫിദ്യ കൊടുക്കേണ്ട ആളുകള്‍ പ്രായം കൂടിയ വൃദ്ധര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്നവര്‍ എന്നിവരാണ് . അവര്‍ക്കുള്ള പ്രസ്തുത  നിയമം നിലനില്‍ക്കുകയും ചെയ്യുന്നു.  

ചുരുക്കത്തില്‍ ആയതിന്‍റെ മുതവാതിറായി വന്ന ഖിറാഅത്ത്‌ പ്രകാരമുള്ള നിയമം ദുര്‍ബലപ്പെട്ടു. ഷാദ് ആയി വന്ന ഖിറാഅത്ത്‌ പ്രകാരം ലഭിക്കുന്ന നിയമം നില നില്‍ക്കുകയും ചെയ്യുന്നു. ഇപ്രകാരമാണ് ഇമാം ഖുര്‍തുബിയെ പോലുള്ളവര്‍ വിശദീകരിച്ചത്.
[10 ഖിറാഅത്തില്‍ പെടാത്തതിനാല്‍ ആണ് ഇത് ഷാദ് ആയ ഖിറാഅത്ത്‌ എന്ന് പറയുന്നത്.സ്വഹാബിമാരെ തൊട്ടു സ്ഥിരപ്പെട്ടു വന്ന ഷാദ് ആയ ഖിറാഅത്ത്‌ ഹുജ്ജത്താണ്. ഏറ്റവും ചുരുങ്ങിയത് അത് ഖുര്‍ആനിനെ വിശദീകരിക്കുന്ന ഒന്നാണ്. കാരണം സ്വഹാബി അങ്ങനെ പറയണമെങ്കില്‍ അത് റസൂല്‍യില്‍ കേട്ടിട്ട് മാത്രമാകും. ]

അതിനാല്‍ ഈ വ്യക്യാനവും അതിനു ബലം നല്‍കുന്ന പാരായണവും ഈ വിഷയത്തിലെ വലിയ തെളിവുമാണ്.

2.നബിﷺപറഞ്ഞു :
إِنَّ اللَّهَ تَعَالَى وَضَعَ عَنِ المُسَافِرِ الصَّوْمَ، وَشَطْرَ الصَّلَاةِ، وَعَنِ الحَامِلِ أَوِ المُرْضِعِ الصَّوْمَ أَوِ الصِّيَامَ
അള്ളാഹു തആല യാത്രക്കാരനില്‍ നിന്നും നമസ്കാരത്തിന്റെ പകുതിയും നോമ്പും എടുത്തു മാറ്റി. അത് പോലെ ഗര്ഭിണിയെ തൊട്ടും മുലയൂട്ടുന്നവളെ തൊട്ടും നോമ്പിനെയും എടുത്തു മാറ്റി. (തിര്മുനദി,നസാഇ,ഇബ്നു മാജ, ഷെയ്ഖ്‌ അല്ബാനി സ്വഹീഹെന്നു സ്ഥിരപ്പെടുത്തി.)

ഇവിടെ യാത്രക്കാര്ക്കും  ഗര്ഭിണികള്ക്കും  മുലയൂട്ടുന്നവള്ക്കും  നോമ്പ് ഇല്ലെന്നു പറഞ്ഞു. എന്നാല്‍ യാത്രക്കാര്‍ മറ്റൊരു ദിവസം നോമ്പ് എടുക്കണം എന്ന് വിശുദ്ധ ഖുര്ആന്‍ തന്നെ പറഞ്ഞു. പക്ഷെ ഗര്ഭിണികളും  മുലയൂട്ടുന്നവളും മറ്റൊരു ദിവസം നോമ്പ് എടുക്കണം എന്ന് ഖുര്ആിനോ സുന്നതോ പറഞ്ഞില്ല. അതിനാല്‍ അവര്ക്ക്  അങ്ങനെ എടുത്തു വീട്ടേണ്ടതില്ല.

3. ഈ വിഷയത്തില്‍ സ്വഹാബികള്‍ പറഞ്ഞത് സ്വഹീഹായി വന്നിട്ടുണ്ട്.

ഇബ്നു അബ്ബാസ് رضي الله عنهما ആയത് വിശദീകരിച്ചു കൊണ്ട് പറഞ്ഞത് മുകളില്‍ കണ്ടു. അദ്ധേഹത്തെ തൊട്ടു തന്നെ വന്ന മറ്റൊരു രിവായത് കാണുക.

عن ابن عباس قال: " إذا خافت الحامل على نفسها , والمرضع على ولدها فى رمضان قال: يفطران , ويطعمان مكان كل يوم مسكينا , ولا يقضيان صوما ".

"ഇബ്നു അബ്ബാസ്رضي الله عنهما പറഞ്ഞു: റമദാനില്‍ ഗര്ഭിണി തന്റെ കാര്യത്തില്‍ ഭയപ്പെട്ടാല്‍, അത് പോലെ മുലയൂട്ടുന്നവള്‍ കുഞ്ഞിന്റെ കാര്യത്തിലും ഭയപ്പെട്ടാല്‍ അവര്‍ രണ്ടു പേരും നോമ്പ് മുറിക്കട്ടെ, ഓരോ ദിവസത്തിന്റെയും സ്ഥാനത്ത് മിസ്കീനെ ഭക്ഷിപ്പിക്കട്ടെ, അവര്‍ രണ്ടു പേരും ഖദാ വീട്ടെണ്ടതില്ല.“ 
(ഇമാം ത്വബരി തഫ്സീറില്‍ ഉദ്ധരിച്ചത്. സ്വഹീഹെന്നു ഷെയ്ഖ്‌ അല്ബാനി സ്ഥിരപ്പെടുത്തി.)

മറ്റൊരു രിവായത് ഇങ്ങനെയാണ്.
عن ابن عباس: " أنه رأى أم ولد له حاملا أو مرضعا فقال: أنت بمنزلة الذى لا يطيق , عليك أن تطعمى مكان كل يوم مسكينا ولا قضاء عليك
"ഇബ്നു അബ്ബാസിനെ തൊട്ടു നിവേദനം: അദ്ദേഹം തന്റ അടിമ സ്ത്രീയെ കണ്ടു, അവള്‍ ഗര്ഭിണിയോ മുലയൂട്ടുന്നവളോ ആണ്. അദ്ദേഹം പറഞ്ഞു: നീ (നോമ്പ് എടുക്കുവാന്‍) സാധിക്കാത്തവരുടെ സ്ഥാനത്താണ്‌. നിന്‍റെ മേല്‍ നിര്ബന്ധമായത് ഓരോ ദിവസത്തിനും മിസ്കീന് ഭക്ഷണം നല്കലാണ്. നിന്‍റെ മേല്‍ ഖദാ ഇല്ല. (ഇമാം ത്വബരി അതേ സനദോടെ തഫ്സീറില്‍ ഉദ്ധരിച്ചത്.)

ഇബ്നു ഉമര്‍رضي الله عنهما വിനെ തൊട്ടും ഈ വിഷയം സ്വഹീഹായി വന്നിട്ടുണ്ട്. 

عن ابن عمر: " أن امرأته سألته وهى حبلى , فقال: أفطرى وأطعمى عن كل يوم مسكينا ولا تقضى ".
ഇബ്നു ഉമറിനെ തൊട്ടു നിവേദനം: ഗര്ഭിണിയായ ഒരു സ്ത്രീ അദ്ധേഹത്തോട്(നോമ്പിനെ കുറിച്ച്) ചോദിച്ചു. അദ്ദേഹം പറഞ്ഞു : നീ നോമ്പ് ഉപേക്ഷിക്കുകയും ഓരോ ദിവസത്തിനും പകരം മിസ്കീനെ ഭക്ഷിപ്പിക്കുകയും ചെയ്യുക. ഖദാ വീട്ടേണ്ടതില്ല. (സ്വഹീഹായ സനദോടെ  ഇമാം ദാരുഖ്തുനി ഉദ്ധരിച്ചത്.)

(ഈ രണ്ടു സ്വഹാബികളുടെ ഈ വിഷയത്തിലെ അസറുകള്‍ ഷെയ്ഖ്‌ അല്ബാനി رحمه الله തന്റെ  ഇര്‍വാഇല്‍ കൊടുക്കുകയും സിഹ്ഹത് വിശദമാക്കുകയും ചെയ്യുന്നുണ്ട്. നം:912).

ചുരുക്കത്തില്‍ ഈ രണ്ടു സ്വഹാബികളും വ്യക്തമായി പറഞ്ഞത് ഗര്ഭി്ണികളും മുലയൂട്ടുന്നവരും ഫിദ്യ കൊടുക്കുവാനും ഖദാ വീട്ടെണ്ടതില്ല എന്നുമാണ്.

ഷെയ്ഖ്‌ മുഹമ്മദ്‌ ബാസ്മൂല്‍حفظه الله പറഞ്ഞു: "സ്വഹാബികളുടെ ഈ വിശദീകരണത്തിന് വിരുദ്ധമായി ഒന്നും തന്നെ അവര്‍ക്കിടയില്‍ ഉള്ളതായി അറിയപ്പെട്ടില്ല. അപ്പോള്‍ ഇത് ഇജ്മാഉ സുകൂതി ആകുന്നതാണ്".

4.രോഗിയുമായി ഖിയാസ് ആക്കുന്നത് ശരിയല്ല. കാരണം  തെളിവുകള്‍ക്ക് മുമ്പില്‍ ഖിയാസ് നില നില്‍ക്കില്ല. ഷെയ്ഖ്‌ മുഹമ്മദ്‌ ബാസ്മൂല്‍حفظه الله പറഞ്ഞു: "തെളിവുകള്‍ക്ക് അഭിമുഖമായി വന്നതിനാല്‍  രോഗിയുമായി  ഖിയാസ് ആക്കുന്നത് ശരിയാവുകയില്ല."

അതിനാല്‍ തന്നെ ഗര്ഭിണികളും മുലയൂട്ടുന്നവരും ഉപേക്ഷിച്ച നോമ്പിനു പകരമായി നോമ്പ് എടുക്കേണ്ടതില്ല എന്നും ഫിദ്യ കൊടുക്കുകയാണ് വേണ്ടതെന്നുമാണ് കൂടുതല്‍ ശരിയായ അഭിപ്രായമായി മുകളില്‍ ഉദ്ധരിച്ച തെളിവുകള്‍ മുഖേനെ വ്യക്തമാകുന്നത്. 

കൂടുതല്‍ അറിയുന്നവന്‍ അള്ളാഹു ആണ്. 

✍🏻ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം 


അവലംബ സൂചകം:
 
പ്രധാന അവലംബം ഷെയ്ഖ്‌ മുഹമ്മദ്‌ ബാസ്മൂല്‍حفظه الله എഴുതിയ  
الترجيح في مسائل الصوم والزكاة   
എന്ന കിതാബ് ആണ്. അത് പോലെ ഷെയ്ഖ്‌ അല്‍ബാനി رحمه الله യുടെ ഇര്‍വാഉല്‍ ഗലീല്‍, മുഹമ്മദ്‌ ഫര്‍കൂസ് حفظه الله നല്‍കിയ ഫത്‌വ, മറ്റു ഉലമാക്കള്‍ നല്‍കിയ ഉത്തരങ്ങള്‍ എന്നിവയും  അവലംബമാക്കിയിട്ടുണ്ട്.